ജസ്റ്റിസ് ഉബൈദ് പിന്മാറിയപ്പോള്‍... നിങ്ങള്‍ എത്ര ഉന്നതനായിക്കോട്ടെ നിയമം നിങ്ങള്‍ക്കും മുകളിലാണ്; ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശത്തില്‍ അഭിമാനം

ചാലക്കുടിയിലെ വസ്തു ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. സിപി ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജസ്റ്റീസ് എ ഹരിപ്രസാദ് ഉത്തരവ് നിര്‍ണായകം. കൈയ്യില്‍ കാശും സ്വാധീനവും ഉണ്ടെങ്കില്‍ ആരും തൊടില്ലെന്ന വിശ്വാസത്തിനാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി കടഞ്ഞാണിടുന്നത്. സീനിയര്‍ അഭിഭാഷകന്‍ കൂടിയായ ഉദയഭാനുവിന് വേണ്ടി പ്രഗത്ഭ അഭിഭാഷകരായ അഡ്വ. ബി രാമന്‍പിള്ളയും പി വിജയഭാനുവും ആണ് ഹാജരായത്. അതാണ് വിധിയുടെ ആഴം കൂട്ടുന്നതും.
കേസില്‍ ഉദയഭാനുവിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പരിശോധിച്ച കോടതി ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്നും ഇതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയഭാനുവിന് ജാമ്യം നിഷേധിച്ചത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി ഉബൈദ് പിന്മാറിയതും ചര്‍ച്ചയായിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. കേസില്‍ നിന്ന് പിന്മാറുന്നതിന് ഒപ്പം പുതിയ ബെഞ്ച് ഈ പരാതി പരിഗണിക്കുന്നതുവരെ ഉദയഭാനുവിന്റെ അറസ്റ്റ് പാടില്ലെന്ന ഉത്തരവും ജസ്റ്റിസ് ഉബൈദ് നല്‍കിയിരുന്നു.
ഇത്തരത്തില്‍ നിയമരംഗത്തെ പ്രബലന്‍ തന്നെ പ്രതിയായ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ജാമ്യാപേക്ഷ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ ഹരിപ്രസാദ് തള്ളിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം എന്തുകൊണ്ട് പരിഗണിച്ചുകൂടാ എന്ന് വ്യക്തമാക്കാന്‍ മഹാരാഷ്ട്ര സ്‌റ്റേറ്റും സിദ്ധറാം സത്‌ലിംഗപ്പയും തമ്മിലുണ്ടായെ കേസ് ഉള്‍പ്പെടെ ഉദ്ധരിച്ചുകൊണ്ടാണ് 21 പേജുള്ള ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച തെളിവുകളിലും കേസ് ഡയറിയിലും ഉദയഭാനുവിന് എതിരായ കാര്യങ്ങളെല്ലാം ഒന്നൊന്നായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട് വിധിന്യായത്തില്‍.
32 വര്‍ഷം അഭിഭാഷകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് പരാതിക്കാരനെന്നും മുതിര്‍ന്ന അഡ്വക്കേറ്റ് എന്നനിലയില്‍ സമുഹത്തില്‍ ഉന്നത സ്ഥാനമുണ്ടെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായുള്ള വാദങ്ങള്‍ നടന്നത്. എന്നാല്‍ 'നിങ്ങള്‍ എത്ര ഉന്നതനായിക്കോട്ടെ.. നിയമം നിങ്ങള്‍ക്കും മുകളിലാണ്' എന്ന് വ്യക്തമാക്കിയാണ് സാഹചര്യത്തെളിവുകളും വസ്തുതകളും പരിശോധിച്ചുകൊണ്ട് ഉദയഭാനുവിന് ജാമ്യം നിഷേധിച്ചത്. ഒരു പ്രതിയോടും മൂന്നാംമുറ പ്രയോഗം പാടില്ലെന്ന് മുന്‍കാല കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പറയുമ്പോഴും സത്യം കണ്ടെത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് ഒരു തടസ്സമല്ലെന്നും വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഉദയഭാനുവും കൊല്ലപ്പെട്ട രാജീവും തമ്മില്‍ മുമ്പ് നടന്ന സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിലുള്ള ബന്ധവും എല്ലാം കോടതി പരിശോധിച്ചു. മുമ്പ് രാജീവിന്റെ കയ്യൊപ്പിട്ട മുദ്രപത്രം വാങ്ങിവച്ചകാര്യമുള്‍പ്പെടെ വാദത്തില്‍ ഉന്നയിക്കപ്പെട്ടു. ഇത്തരത്തില്‍ ജാമ്യം നിഷേധിക്കാന്‍ പ്രൊസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളും പൊലീസിന്റെ കേസ് ഡയറിയും തലനാരിഴ കീറി പരിശോധിച്ചാണ് ഇപ്പോള്‍ ജാമ്യാപേക്ഷ തള്ളിയത്.
ഇത്തരത്തില്‍ വിശദമായ വിധി ഒരു ജാമ്യാപേക്ഷയില്‍ ഉണ്ടാകുന്നതും അപൂര്‍വമാണ്. സെപ്റ്റംബര്‍ 29ന് രാവിലെ ഏഴുമണിക്ക് ശേഷം കൊല്ലപ്പെട്ട രാജീവിന് ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതുമുതല്‍ ഉള്ള സംഭവങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ടാണ് ഉത്തരവ്. ഉദയഭാനുവോ അഞ്ച്, ആറ് പ്രതികളോ രാജീവിനെ കൈകാര്യം ചെയ്തുവെന്ന് പറയുന്ന സ്ഥലത്ത് ഉണ്ടായില്ലെന്ന വാദമാണ് ഉദയഭാനുവിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയത്.
എന്നാല്‍ കേസ്ഡയറിയില്‍ ഉദയഭാനുവും മറ്റു പ്രതികളുമായി നിരന്തരം ബന്ധപ്പെട്ട തെളിവുകള്‍ വളരെ നിര്‍ണായകമാണെന്നും സംഭവവുമായി ഉദയഭാനുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനയാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെയാണ് കേസില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സത്യം തെളിയിക്കാന്‍ ഉദയഭാനുവിന്റെ അറസ്റ്റ് കൂടിയേ തീരൂ എന്നും കോടതി വ്യക്തമാക്കുന്നത്.
രാജീവ് കൊല്ലപ്പെട്ടതിന് മുമ്പും പിമ്പും ഒന്നാം പ്രതിയും അഞ്ചാം പ്രതിയും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു. രാജീവ് കൊല്ലപ്പെട്ട ദിവസം രാവിലെ 8.33ന് ആണ് ഒന്നാം പ്രതി അഞ്ചാം പ്രതിയെ വിളിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെ 8.37ന് അഞ്ചാം പ്രതി കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവുമായി ഫോണില്‍ ബന്ധപ്പെട്ടു. രാവിലെ 8.33നും ഉച്ചയ്ക്ക് 12.46നും ഇടയില്‍ ഒന്നും അഞ്ചും പ്രതികള്‍ തമ്മില്‍ 20 തവണ ഫോണ്‍ വിളികള്‍ ഉണ്ടായി. 8.37നും രാത്രി 11.15നും ഇടയ്ക്ക് അഞ്ചാംപ്രതിയും ഉദയഭാനുവും തമ്മില്‍ 28 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. അഞ്ചാം പ്രതിയുടെ െ്രെഡവറായ ആറാം പ്രതിയുമായും ഫോണ്‍ സംഭാഷണം ഉണ്ടായിട്ടുണ്ട്. ഈ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് രാജീവിനെ തട്ടിക്കൊണ്ടുപോതും തുടര്‍ന്നു നടന്ന പീഡനവും എല്ലാം ഉദയഭാനുവിന്റെ അറിവോടെയാണ് നടന്നതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചത്.
എന്നാല്‍ മുതിര്‍ന്ന, അനുഭവ സമ്പത്തുള്ള ഉദയഭാനുവിനെ പോലെ ഒരു അഭിഭാഷകന്‍ കഌന്റ് എന്ന നിലയിലാണ് ഇത്തരത്തില്‍ സംസാരിച്ചതെന്നും സംഭവം അറിഞ്ഞപ്പോള്‍ ഇക്കാര്യം ചാലക്കുടി ഡിവൈഎസ്പിയെ അറിയിച്ചെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത പ്രൊസിക്യൂഷന്‍ രാജീവിനെ തട്ടിക്കൊണ്ടുപോയ ഓപ്പറേഷനിടെ ഇക്കാര്യം പരസ്പരം പങ്കുവയ്ക്കുകയായിരുന്നു അഞ്ചും ആറും പ്രതികളും ഉദയഭാനുവും ചെയ്തതെന്ന മറുവാദമാണ് ഉയര്‍ത്തിയത്.
ഈ ബന്ധം കൃത്യമായി പുറത്തുവരാന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തേ മതിയാവൂ എന്നും അവര്‍ വ്യക്തമാക്കി. സമൂഹത്തില്‍ നിലയും വിലയുമുള്ള ആളാണെന്നും സെന്‍സേഷന്‍ ആയ പല കേസുകളിലും സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ ആയിട്ടുണ്ടെന്നും എല്ലാം ഉദയഭാനുവിന് വേണ്ടി വാദം ഉയര്‍ന്നുവങ്കിലും അതെല്ലാം ഖണ്ഡിക്കപ്പെട്ടു.
കേസില്‍ ഉദയഭാനുവിന്റെ ബന്ധം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം കൂടിയേ തീരൂ എന്നും ഇതിനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉള്ള പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ഹരിപ്രസാദ് തള്ളുന്നത്.
https://www.facebook.com/Malayalivartha
























