സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നു

സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നു. ബുധനാഴ്ച മുതല്‍ മെഡിക്കല്‍ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചിങ് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 10 മെഡിക്കല്‍ കോളജുകളും ഇവയുടെ പരിധിയിലെ ഡെന്റല്‍, നഴ്‌സിങ്, ചെസ്റ്റ് ആശുപത്രികള്‍ തുടങ്ങിയവയുമായി 30ലേറെ സ്ഥാപനങ്ങളുണ്ട്. ഒരുമാസം പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചിങ് നടപ്പാക്കുകയും ഈ കാലയളവില്‍ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യും. ഡി.എം.ഇക്കു കീഴിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്. ജീവനക്കാരുടെ വിരലടയാളം ശേഖരിക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ വ്യവസ്ഥാപിതമാക്കുകയും ഇതുവഴി സ്ഥാപനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കുകയുമാണ് ബയോമെട്രിക് പഞ്ചിങ്ങിന്റെ ലക്ഷ്യം. ഹാജര്‍ബുക്കില്‍ ഒപ്പിട്ട് മുങ്ങുന്നുവെന്ന പരാതിക്കും ഇതോടെ പരിഹാരമാവും. ഇതോടൊപ്പം പഴയ രീതിയിലെ ഹാജര്‍ ഒപ്പിടലും തുടരും. നിലവില്‍ 70 ശതമാനത്തിലേറെ പേരുടെ വിരലടയാളം ശേഖരിക്കുകയും കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ എല്ലാ സ്ഥാപനങ്ങളിലും പഞ്ചിങ് യന്ത്രം സ്ഥാപിക്കുകയും ചെയ്തതായി സംസ്ഥാനതല നോഡല്‍ ഓഫിസര്‍ ജോസി സെബാസ്റ്റിയന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വര്‍ഷംമുമ്പ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇതിനോട് വിമുഖത കാണിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഓഫിസിനു മുന്നില്‍ മാത്രം പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചതിനാലും പലര്‍ക്കും പല ജോലിസമയമായതിനാലും ഡോക്ടര്‍മാര്‍ പഞ്ച് ചെയ്യില്ലെന്ന് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ കുറച്ചുനാള്‍ പഞ്ച് ചെയ്തിരുന്നെങ്കിലും മൂന്നു മാസത്തിനകം അതും നിലച്ചു.
https://www.facebook.com/Malayalivartha
























