സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ പിടിയിലായ മലയാളി ഐ.പി.എസ് ഓഫീസറിന്റെ വളര്‍ച്ച ഇങ്ങനെ

ചെന്നൈയില്‍ സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ പിടിയിലായ മലയാളി ഐ.പി.എസ് ട്രെയിനി സഫീര്‍ കരീമിന്റെ (25) ബിസിനസ് സാമ്രാജ്യം പുറത്ത്. കരീംസ് എല്‍.എ എക്‌സലന്‍സ് എന്ന പേരില്‍ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഐ.പി.എസ് ട്രെയിനിങ് സെന്ററുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാനത്തിരുന്ന് വ്യവസായ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചത് സഫീര്‍ കരീമിന് വിനയാകുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഹൈദരാബാദ്, ഭോപാല്‍ എന്നിവിടങ്ങളിലുമാണ് ഇദ്ദഹത്തിന് കേന്ദ്രങ്ങള്‍ ഉള്ളത്. കേരളത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ക്ലച്ചു പിടിച്ചതോടെ ഹൈദരാബാദിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ഭാര്യക്ക് തന്നെയായിരുന്നു ഈ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയും. ഇങ്ങനെ കോച്ചിങ് സെന്ററിന്റെ സ്ഥിതി നല്ലനിലയില്‍ പോകുന്നതിന് ഇടെയാണ് ഐഎഎസ് പരീക്ഷക്ക് കോപ്പിയടിച്ച് കുടുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇനി സഫീറിന്റെ ഭാവി കൂടുതല്‍ അവതാളത്തിലേക്കാണ് പോകുന്നത്.
എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിക്കടുത്ത് കുന്നുകര പഞ്ചായത്തിലെ വയല്‍ക്കര സ്വദേശിയായ സഫീര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കുന്നുകര കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂളില്‍നിന്നാണ്. തുടര്‍ വിദ്യാഭ്യാസത്തിനുശേഷം നാടുമായി കൂടുതല്‍ അടുപ്പമില്ലാതിരുന്ന സഫീര്‍ 2014ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 112ആം റാങ്ക് നേടിയതോടെയാണ് നാട്ടില്‍ അറിയാന്‍ തുടങ്ങിയത്. ഐ.പി.എസ് ലഭിച്ചെങ്കിലും നാട്ടില്‍ സാധാരണ ഗതിയിലുള്ള സ്വീകരണമൊന്നും സഫീറിന് ലഭിച്ചിരുന്നില്ല.
ഐ.പി.എസ് ലഭിച്ചശേഷം സഫീര്‍ ക്രിസ്തുരാജ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഐ.പി.എസ് കോച്ചിങ് ക്ലാസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും കുറച്ചുനാള്‍ അത് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പരിശീലന ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതോടെ നാട്ടിലെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. സെന്ററിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ജോയ്‌സിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു.
ഭാര്യ ജോയ്‌സി ജോയ്‌സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ജോയ്‌സിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോ ക്യാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയായിരുന്നു കരീമിന്റെ പരീക്ഷയെഴുത്ത്. ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ ക്യാമാറ കരീം നെഞ്ചില്‍ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പര്‍ ഈ ക്യാമറ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുള്ള ജോയ്‌സി ജോയ്‌സിനു മുന്നില്‍ എത്തിക്കും. ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്‌സി പറയും. ജോയ്‌സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളില്‍ എത്തും. ജോയ്‌സി പറഞ്ഞത് വ്യക്തമായില്ലെങ്കില്‍ ഒരു കടലാസില്‍ സഫീര്‍ പെന്‍സില്‍ കൊണ്ട് അടയാളം കാണിക്കും. ഇത് ക്യാമറ സ്‌കാന്‍ ചെയ്ത് ജോയിസിയുടെ ലാപ്‌ടോപ്പില്‍ എത്തിക്കും. ഉടന്‍ തന്നെ ഉത്തരം വ്യക്തമായ രീതിയില്‍ ജോയ്‌സി ഒരാവര്‍ത്തി കൂടി പറയും.
ജോയ്‌സിയെ സഹായിക്കാന്‍ ഹൈദരാബാദില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അശോക്‌നഗറില്‍ ലാ എക്‌സലന്‍സ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ കോച്ചിങ് സെന്റര്‍ നടത്തിവരുന്ന ഡോ. പി ആര്‍ രാംബാബു. രാംബാബുവാണ് ജോയ്‌സിക്കുവേണ്ട ഹൈടെക് സപ്പോര്‍ട്ട് നല്‍കി കൊണ്ടിരുന്നത്. രണ്ടു കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡ് മറ്റു ചില ഉപകരണങ്ങള്‍ എന്നിവയയാണ് സഫീറിന് ഉത്തരങ്ങള്‍ അയച്ചുകൊടുക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹൈദരാബാദ് പൊലീസാണ് ജോയ്‌സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസ് സഫീറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇവരുവരുടേയും അറസ്റ്റ് നടന്നത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി. ഇവരില്‍ നിന്നും പിടി ച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























