അന്തർ സംസ്ഥാന വാഹന മോഷണ കേസിലെ റിമാന്റ് പ്രതി ആള് ചില്ലറക്കാരനല്ല

കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയത് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ. അന്തർ സംസ്ഥാന വാഹനമോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെയാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന തമിഴ്നാട് സ്വദേശി പരമശിവമാണ് അടിവസ്ത്രത്തിൽ താക്കോൽ ഒളിപ്പിച്ചത്. ജയിൽ അധികൃതരെ പോലും സംഭവം ഞെട്ടിച്ചിരിക്കുകയാണ്.
കാറുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ തിരുവനന്തപുരം സിറ്റി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ ദേഹപരിശോധനയ്ക്കിടെ അസി.പ്രിസൺ ഓഫീസർ ജി.എസ് ഗോപകുമാറാണ് ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന താക്കോൽ കണ്ടെത്തിയത്.
ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയെന്ന ഉദ്ദേശത്തോടെ കരസ്ഥമാക്കിയതാണ് ഇതെന്നാണ് നിഗമനം. കഴക്കൂട്ടത്ത് നിന്ന് മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനായി ആറ്റിങ്ങൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ മാസം 24ന് ഇയാളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വാഹനമോഷണക്കേസ് അന്വേഷണവുമായി തമിഴ്നാട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം ഇക്കഴിഞ്ഞ 30നാണ് പരമശിവത്തിനെയും കൂട്ടാളി മുബാറക്കിനെയും നെയ്യാറ്റിൻകര ജയിലിൽ തിരികെയെത്തിച്ചത്.
തുടർന്ന് ഇവരുടെ ദേഹ പരിശോധന നടത്തിയശേഷം വസ്ത്രങ്ങൾ പരിശോധിക്കുമ്പോഴാണ് അടിവസ്ത്രത്തിൽ നിന്ന് കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയത്. തുണികൾക്കുള്ളിൽ ആയുധങ്ങളോ മറ്റെന്തെങ്കിലും ലോഹങ്ങളോ ഒളിപ്പിച്ച് കടത്തുന്നുണ്ടോയെന്നറിയാൻ ഇവ നിലത്തെറിഞ്ഞ് പരിശോധിക്കാറുണ്ട്.
ഇത്തരത്തിൽ അടിവസ്ത്രം നിലത്തിട്ടപ്പോൾ ഇരുമ്പ് സാധനം താഴെ വീഴുന്ന ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇതിനുള്ളിൽ താക്കോൽ പൊതിഞ്ഞിരിക്കുന്നത് കണ്ടത്. താക്കോൽ കൈവിലങ്ങിന്റെതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജയിലിലെ കൈവിലങ്ങിൽ ഇതുപയോഗിച്ച് സ്ഥിരീകരിച്ചു. സംഭവത്തെപ്പറ്റി നെയ്യാറ്റിൻകര സബ് ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. താക്കോൽ എവിടെ നിന്ന് ലഭിച്ചെന്നത് സംബന്ധിച്ചും സുരക്ഷാപിഴവിനെപ്പറ്റിയും അന്വേഷണം നടത്തും. അസി.പ്രിസൺ ഓഫീസർക്ക് ഗുഡ്സ് സർവ്വീസ് എൻട്രി നൽകണമെന്നും ശുപാർശചെയ്താണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും തൃശൂരിൽ നിന്നും കാറുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ പിടിയിലായ പരമശിവത്തെ മറ്റ് സ്റ്റേഷനുകളിലെ കേസുകളിലും വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയായിരുന്നു. ഇത്തരത്തിൽ കസ്റ്റഡിയിൽ പോകുന്നതിനിടെ കൈവിലങ്ങ് തുറന്ന് പൊലീസിനെ വെട്ടിച്ച് കടക്കുകയായിരിക്കാം ഇയാളുടെ ഉദ്ദേശമെന്നാണ് കരുതപ്പെടുന്നത്.
കൈവിലങ്ങിന്റെ താക്കോൽ എവിടെ നിന്ന് തനിക്ക് ലഭിച്ചുവെന്ന് പരമശിവം ജയിലുദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടില്ല. താൻ കഴക്കൂട്ടം സ്റ്റേഷനിലെ ലോക്കപ്പിലാണ് വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതെന്നും താക്കോൽ അടിവസ്ത്രത്തിനുള്ളിൽ എവിടെ നിന്ന് വന്നുവെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തൽ.
അതേസമയം തമിഴ്നാട്ടിൽ തെളിവെടുപ്പിനിടെ ഇയാളുടെ ഭാര്യ പരമശിവത്തെ സന്ദർശിച്ചതായി പറയപ്പെടുന്നുണ്ട്. അവർ കൈമാറിയ വസ്ത്രങ്ങളിൽ വിലങ്ങിന്റെ താക്കോൽ ഒളിപ്പിച്ച് നൽകിയതോണെന്ന സംശയവും നിലവിലുണ്ട്. ജയിൽ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈവിലങ്ങിന്റെ താക്കോലെവിടെനിന്ന് ഇയാൾക്ക് ലഭിച്ചുവെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണമുണ്ടായാലേ ഇത് സംബന്ധിച്ച് വ്യക്തതവരൂ.
https://www.facebook.com/Malayalivartha
























