അന്വേഷണ സംഘത്തിന്റെ അതീവ രഹസ്യം പോലും ചോരുന്നു; ജാഗ്രതയോടെ ഇന്റലിജൻസ്

നടിയെ ആക്രമിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ ദിലീപ് കോടികൾ ഇറക്കിയെന്ന് ആരോപണം. അടുത്ത കാലത്ത് ദിലീപിന്റെ സുരക്ഷക്കാണെന്ന് പറഞ്ഞ് അവതരിച്ച തണ്ടർ ഫോഴ്സിന്റെ ലക്ഷ്യം ദിലീപിന് അനുകൂലമായി മൊഴി നൽകാൻ പ്രേരിപ്പിക്കലാണോ? ലക്ഷ്യയിലെ ജീവനക്കാരനും ചാർളിയും മൊഴി മാറ്റിയത് ഇവരുടെ സമ്മർദ്ദ ഫലമായാണെന്നാണ് സൂചന.
മൊഴി മാറ്റിക്കാൻ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും കുറ്റാന്വേഷകരുടെയും ഒരു ടീമിനെ തന്നെ ഉണ്ടാക്കിയിരിക്കുകയാണ് നടൻ. ഇക്കാര്യത്തിൽ ദിലീപുമായി അടുപ്പം പുലർത്തുന്ന ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
ദിലീപിനെതിരെ മൊഴി നൽകിയവരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവർ ആരൊക്കെയാണെന്ന വിവരം എങ്ങനെ പുറത്തു പോയി എന്നാണ് സംശയം. അന്വേഷണ സംഘത്തിനുള്ളിൽ നിന്നു തന്നെ വിവരങ്ങൾ ചോരുന്നുണ്ടോ എന്ന സംശയവും സംസ്ഥാന ഇന്റലിജൻസിനുണ്ട്. അന്വേഷണ സംഘത്തിൽ പോലീസുകാർ മാത്രമല്ല ഉള്ളത്. അവരുടെ റിപ്പോർട്ട് ടൈപ്പ് ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥർ വിവരം പുറത്തു നൽകുന്നുണ്ടോ എന്ന് സംശയമുണ്ട്.
കാവ്യയുടെ ലക്ഷ്യയിൽ ജീവനക്കാരൻ നേരത്തെ പോലീസിന് നൽകിയ മൊഴിയാണ് മജിസ്ട്രേറ്റിന് മുന്നിൽ മാറ്റിയത്. ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെങ്കിലും കേസിൽ പ്രതി ദിലീപായതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. ദിലീപിനു വേണ്ടി ഇപ്പോൾ രംഗത്തുള്ളത് വൻ തോക്കുകളാണ്. മന്ത്രി തോമസ് ചാണ്ടിയുടെ കാര്യം പറഞ്ഞത് പോലെയാണ് ഇതും. തോമസ് ചാണ്ടി പണത്തിന്റെ ബലത്തിൽ രക്ഷപ്പെട്ടതു പോലെ ദിലീപും രക്ഷപ്പെടുമോ എന്നാണ് സംശയം. കാരണം ഭരിക്കുന്നവരിൽ ഇവർക്കൊക്കെ വലിയ പിടുത്തമാണ്.
ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ ആക്രമിക്കപ്പെട്ടെതായി പരാതിപ്പെട്ട നടി തന്നെ കോടതിയിൽ കൂറുമാറി മൊഴി മാറ്റിയേക്കാം. പണവും ഭീഷണിയും ഇറക്കിയാണ് നടന്റെ തേരോട്ടം. എല്ലാം സിനിമയിൽ കാണുന്നതു പോലെ. ഇനി സത്യം പുറത്തുവരണമെങ്കിൽ ദൈവം കളിക്കണം.
കുറ്റകൃത്യത്തിനു ശേഷം പൾസർ സുനിയും വിജേഷും ലക്ഷ്യയിലെത്തിയെന്നാണ് നേരത്തെ ജീവനക്കാരൻ മൊഴി നൽകിയിരുന്നത്. പ്രതികളും ദിലീപും തമ്മിലുള്ള ബന്ധം എസ്റ്റാബ്ലിഷ് ചെയ്യുന്നതിനാണ് ജീവനക്കാരനെ കൊണ്ടുവന്നത്. എന്നാൽ ഇയാൾ മൊഴി മാറ്റിയതോടെ പോലീസിന്റെ ഒരു വാദം പൊളിഞ്ഞു. തീർത്തും നിർണായകമായ ഒരു തെളിവാണ് ഇല്ലാതെ പോയത്.
പൾസർ സുനിക്ക് കോയമ്പത്തൂരിൽ താമസസൗകര്യം നൽകിയ ചാർളിയും മൊഴി മാറ്റി. എന്നാൽ മൊഴിമാറ്റങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതും മൊഴി മാറ്റാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. കപ്പലിനുള്ളിലെ കള്ളൻമാരാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പലർക്കും സംശയമുണ്ട്. പുറത്തിറങ്ങിയ ദിലീപ് കൂടുതൽ കുഴപ്പമുണ്ടാക്കുമെന്ന് അറിവുള്ളവർ പറഞ്ഞത് വെറുതെയല്ല.
https://www.facebook.com/Malayalivartha


























