ചാണ്ടിയും അന്‍വറും എ.ജിയും റവന്യൂമന്ത്രിയും പിന്നെ ഗെയിലും പിണറായിക്ക് തലവേദനയാകുന്നു

വിവാദങ്ങളില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് അടുത്തയാഴ്ച നിര്‍ണായകം. മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ നിര്‍മാണം, ഗെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം, സി.പി.ഐയും എ.ജിയും തമ്മിലുള്ള പോര്, സി.പി.എമ്മുമായി സി.പി.എമ്മിനുള്ള അഭിപ്രായവ്യത്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം അടുത്തയാഴ്ച ചര്‍ച്ച ചെയ്യും. നിയമനടപടികളും രാഷ്ട്രീയ പരിഹാരവും വേണ്ട പ്രശ്‌നങ്ങളാണ് ഇവ. തിങ്കളാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. പിന്നാലെ സി.പി.ഐയുമായി ഉഭയകക്ഷി ചര്‍ച്ച. അതിന് ശേഷം ബുധനാഴ്ച മന്ത്രിസഭായോഗം. ഈ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇനിയും കായല്‍ നികത്തുമെന്ന് മന്ത്രി തോമസ് ചാണ്ടി പരസ്യമായി വെല്ലുവിളിച്ചതോടെയാണ് കടുത്ത അതൃപ്തിയുമായി സി.പി.എമ്മും മുഖ്യമന്ത്രിയും രംഗത്തെത്തിയത്. മന്ത്രിയെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. ബി.ജെ.പിയുടെ അക്രമം തുറന്ന് കാട്ടാന്‍ നടത്തിയ ജനജാഗ്രത യാത്രാ വേദിയില്‍ സ്വന്തം കാര്യങ്ങള്‍ പറയാന്‍ തോമസ് ചാണ്ടി വിനിയോഗിച്ചത് മുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതല്ലതെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. അനധികൃതമായി 188 ഏക്കര്‍ ഭൂമി കൈവശം വച്ച പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുകയാണ്. ചീങ്കണ്ണിപ്പാറയില്‍ അന്‍വര്‍ അനധികൃതമായി തടയണ നിര്‍മിച്ചെന്ന് മലപ്പുറം കളക്ടര്‍ പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച കമ്മീഷന്‍ പരിഗണിക്കും. ആദിവാസി ഗോത്രമഹാസഭയാണ് ഇത് സംബന്ധിച്ച് കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി റവന്യൂസെക്രട്ടറിയെ കൊണ്ട് നിയമോപദേശം വേണമെന്ന് പറയിച്ചു. ഇത് സി.പി.ഐയെയും റവന്യൂമന്ത്രിയെയും ചൊടിപ്പിച്ചു. ഇതിന് പിന്നാലെ കേസ് സി.പി.ഐ പ്രതിനിധിയായ അഡീഷണല്‍ എ.ജി രഞ്ജിത് തമ്പാനെ കൊണ്ട് വാദിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി എ.ജിക്ക് കത്ത് നല്‍കി. എ.ജി ഇതിന് മറുപടി നല്‍കാതെ , സ്റ്റേറ്റ് അറ്റോര്‍ണി സോഹന്‍ കേസ് നോക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മറുപടി നല്‍കാത്ത എ.ജിക്ക് മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി പറഞ്ഞു.
എന്നാല്‍ എ.ജിയുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ സി.പി.എമ്മിന് ഇഷ്ടപ്പെട്ടിട്ടില്ല. എ.ജിയും സര്‍ക്കാരും അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പറഞ്ഞത് ശരിയായില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. എ.ജി ഭരണഘടനാ പദവിയാണ്. ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. നിയമസഭയില്‍ പ്രസംഗിക്കാന്‍ വരെ അധികാരമുണ്ട്. അതിനെ മാനിക്കാതെ സംസാരിച്ചത് ശരിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസും വിലയിരുത്തുന്നത്. വിവാദവിഷയങ്ങളില്‍ പരസ്യപ്രതികരണം നടത്തെണ്ടന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നും സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് മുക്കത്ത് ഗെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഉത്തരമേഖലയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രത യാത്ര നടത്തുമ്പോള്‍. സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജമാത്ത് ഇസ്്‌ലാമി, എസ്.ഡി.പി.ഐ പോലുള്ള തീവ്രസ്വഭാവമുള്ള കക്ഷികളാണ് സമരത്തിന് പിന്നില്‍. ന്യൂനപക്ഷങ്ങളെ പിണക്കാതെ പ്രശ്‌നം പരിഹരിക്കുക സര്‍ക്കാറിന് പ്രയാസമായിരിക്കും. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാറും ഗെയിലും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























