തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സമിതി മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന

തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സമിതി മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന. സ്വയം കുഴിച്ച കുഴിയിലാണ് ചാണ്ടി വീണത്. കാനം രാജേന്ദ്രന്റെ യോഗത്തിൽ ചെന്ന് താൻ ഇനിയും കൈയേറുമെന്ന് പറഞ്ഞ സാഹചര്യത്തിൽ ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും രഹസ്യമായി അഭിപ്രായപ്പെടുന്നു.
മന്ത്രിസഭാ യോഗത്തിനു ശേഷം തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി ശാസിച്ചപ്പോൾ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരം. മിക്കവാറും മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. രണ്ട് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ സംസാരിച്ചതെങ്കിലും അതിന് രണ്ടായിരം മിനിറ്റിന്റെ എഫക്റ്റ് ഉണ്ടായെന്നാണ് വിവരം.
കോടതിയിൽ നിന്നും മന്ത്രിക്കെതിരെ പരാമർശമുണ്ടാകുമോ എന്നാണ് സർക്കാർ ഉറ്റു നോക്കുന്നത്. എന്നാൽ അതുണ്ടാകാനുള്ള സാധ്യത വിദൂരമാണ്. കാനത്തിന്റെ യോഗത്തിൽ ചാണ്ടി പോകാതിരുന്നെങ്കിൽ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു. സി പി എം അദ്ദേഹത്തെ തൊടാൻ ഉദ്ദേശിച്ചിരുന്നില്ല. അപ്പോഴാണ് താൻ ഇനിയും കൈയേറുമെന്ന് മന്ത്രി വെല്ലുവിളിച്ചത്. ഇടതു മുന്നണി മന്ത്രിസഭയിൽ ഇത്തരമൊരു അനുഭവം തീർത്തും പുതുമയുള്ളതായിരുന്നു.
പിണറായിയുടെ കാബിനറ്റിലെ ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ ധൈര്യപ്പെട്ടു എന്ന് സി പി എമ്മുകാർ വരെ ചോദിക്കുന്ന അവസ്ഥ വന്നു. അണികൾ തീർത്തും പ്രതിസന്ധിയിലാണ്. അവർക്ക് ആരോടും മറുപടി പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്രയും കാലം അഴിമതിയെ കുറിച്ച് പറഞ്ഞവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്.
കാനത്തിന്റെ മന്ത്രിയാണ് തോമസ് ചാണ്ടിക്കെതിരെ രംഗത്തുള്ളതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. റവന്യു സെക്രട്ടറി പോലും ഒപ്പം നിന്നിട്ടും മന്ത്രി മാത്രം എതിരായി. ആലപ്പുഴ കളക്ടറെ മാറ്റണമെന്ന് താൻ പറഞ്ഞിട്ട് മന്ത്രി ചന്ദ്രശേഖരൻ അംഗീകരിച്ചില്ല. അനുപമയെ കളക്ടർ ആക്കിയത് തന്നെ ദ്രോഹിക്കാൻ വേണ്ടിയാണോ എന്നും ചോദിക്കേണ്ടി വന്നു. എന്നിട്ടും ചന്ദ്രശേഖരൻ അനങ്ങിയില്ല. കാനത്തിന്റെ യോഗത്തിൽ ചെന്ന് തോമസ് ചാണ്ടി പറഞ്ഞതെല്ലാം മന്ത്രി ചന്ദ്രശേഖരനെ കുറിച്ചാണ്.

ഇതിനിടെ തന്റെ യോഗത്തിലേക്ക് ചാണ്ടിയെ പറഞ്ഞു വിട്ടത് മോശമായി പോയെന്ന് കാനം കോടിയേരിയെ അറിയിച്ചതായി സൂചനയുണ്ട്. മാത്രവുമല്ല ആർക്കും ആരെയും വെല്ലു വിളിക്കാമെന്നും എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്നും കാനം പരസ്യമായി തിരിച്ചടിച്ചു. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം റവന്യം മന്ത്രി പറഞ്ഞപ്പോൾ താൻ അക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്രേ. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം തോമസ് ചാണ്ടിയുടെ പ്രസ്താവന ഏറെ അലോസരമുണ്ടാക്കിയിട്ടുണ്ട്.
തന്റെ മന്ത്രിസഭയെ ചാണ്ടി കളങ്കപ്പെടുത്തി എന്ന ചിന്തയിലാണ് മുഖ്യ മന്ത്രി. നന്നായി ഭരിച്ചു പോകവേയാണ് ഭൂമറാങ്കു പോലെ തോമസ് ചാണ്ടി വന്നത്. ഇനിയും അദ്ദേഹത്തെ ചുമക്കണോ എന്നാണ് മുഖ്യൻ ആലോചിക്കുന്നത്. കോടിയേരിയാണ് ഇത്തരമൊരു നീക്കത്തിന് വിലങ്ങുതടിയാവുന്നത്. പാർട്ടിയുടെ നിലനിൽപ്പ് തന്നെ തോമസ് ചാണ്ടിയെ പോലുള്ളവർ ഉള്ളതുകൊണ്ടാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു.
ഏതായാലും പ്രതിപക്ഷ പാർട്ടികൾ ചാണ്ടിക്കെതിരെ രംഗത്ത് വരില്ല. അക്കാര്യം ചെന്നിത്തലയുമായി ചേർന്ന് ചാണ്ടി മാനേജ് ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടിയെ കളഞ്ഞാൽ ഇ.പി.ജയരാജനെ മന്ത്രിയാക്കേണ്ടി വരും. അതിനോട് സി പി എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും യോജിക്കുന്നില്ല. മന്ത്രിസഭയിൽ ഒരു മാറ്റവും വരുത്താതിരിക്കുന്നതാണ് പാർട്ടിക്ക് തത്കാലം നല്ലത്. അങ്ങനെ ചെയ്താൽ ജയരാജനെ ഒഴിവാക്കാം. എന്നാൽ ജയരാജനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ചാണ്ടിയെ പുറത്താക്കാൻ സി പി എമ്മിനുള്ളിൽ ചരടുവലിക്കുന്നു. ഏതായാലും തോമസ് ചാണ്ടി അസ്വസ്ഥനാണ്. അദ്ദേഹത്തിന് പലപ്പോഴും ദേഷ്യം നിയന്ത്രണാതീതമാകുന്നു.
https://www.facebook.com/Malayalivartha























