ഗെയില്‍; അവസാനം സര്‍ക്കാര്‍ വഴങ്ങി, പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തും; ആശങ്കയകറ്റാന്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, വഴങ്ങാതെ സമരക്കാര്‍

അവസാനം ഗെയില്‍ സമരത്തിന് മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങി. പദ്ധതിയെ ഒരു രാഷ്ട്രീയ കക്ഷിയും ജനപ്രതിനിധിയും എതിര്‍ത്തില്ലെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ സര്‍വകക്ഷിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വീട് നഷ്ടപ്പെടുന്നവരുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. പത്ത് സെന്റില്‍ താഴെ സ്ഥലമുള്ളവരുടെ വസ്തുവിലൂടെ പൈപ്പ് ലൈന്‍ പോകുന്നുണ്ടെങ്കില്‍ അലൈന്‍മെന്റ് മാറ്റില്ല, പകരം അവര്‍ക്ക് പുനരധിവാസ സൗകര്യം ഉറപ്പുവരുത്തും. ജനദ്രോഹമല്ലാത്ത രീതിയില്‍ പദ്ധതി നടപ്പാക്കും. സുരക്ഷാ ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തും. ഏറ്റെടുത്തവരുടെ ഭൂമിയില്‍ പണി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം പണം നല്‍കും. പണി തുടങ്ങിയില്ലെങ്കില്‍ രേഖകള്‍ ഹാജരാക്കിയാല്‍ അഡ്വാന്‍സ് തുക മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജനങ്ങള്‍ക്ക് പദ്ധതിയെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. അത് ഒരു പരിധിവരെ പരിഹരിക്കാനാകും. പ്രകൃതിവാതകം ഭാവി വികസനത്തിന്റെ ഇന്ധനമാണ്. വിലക്കുറവ്, കാര്യക്ഷമത എന്നിവയാണ് ഇതിന്റെ ആകര്‍ഷണം. വാഹനങ്ങളില്‍ വരെ പ്രകൃതി വാതകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഏറ്റെടുത്തവരുടെ ഭൂമിക്ക് ന്യായ വിലയുടെ അഞ്ചിരട്ടി വരെ വില നല്‍കാമെന്ന് സര്‍ക്കാര്‍ മുമ്പ് സമ്മതിച്ചതാണ്. എന്നാല്‍ അത് പോരായെന്ന് സമരക്കാര്‍ പറഞ്ഞതിനാല്‍ ഇക്കാര്യം പരിശോധിക്കും. കാരണം സംസ്ഥാനത്ത് എല്ലായിടത്തും വസ്തുവിന് വില കൂടുതലാണ്. സമരത്തില്‍ ഏതെങ്കിലും വിധ്വംസഹ ശക്തികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്ന് കളക്ടറും പൊലീസും അന്വേഷിക്കും. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അത് രാജ്യത്തിന് ആപത്താണ്. പരമാവധി പരിസ്ഥിതി ദുര്‍ബലമാക്കാതെ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പൊലീസിന്റെ അക്രമം വഴിവിട്ട് പോയെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ പൊലിസിന് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ ദുരൂഹതകള്‍ പരിഹരിക്കുന്നതിനും ഗെയിലുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങള്‍ പരിഹരിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിക്കും. ഗ്യാസ് കടത്തിവിടുന്ന പൈപ്പിന് 20 മീറ്ററാണ് വീതി, രണ്ടടി വ്യാസവും. ഇതിന് ആവശ്യമായ സ്ഥലം മാത്രം ഏറ്റെടുത്താല്‍ ചില വീടുകള്‍ സംരക്ഷിക്കാനാവുമെന്നും യോഗം തീരുമാനിച്ചു. സര്‍വകക്ഷിയോഗം വിജയമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് സമരക്കാര്‍ തീരുമാനിച്ചു. ജനവാസകേന്ദ്രത്തില്‍ നിന്ന് അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല ഏറ്റെടുത്ത ഭൂമിക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വേണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം ന്യായവിലയുടെ അമ്പത് ശതമാനം വരെ അധികം നല്‍കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും സമരം തുടരണോ എന്ന് നാളെ തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























