ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് സാക്ഷ്യം വഹിച്ച് കേരളം; ഫൈനലിന്റെ പരിവേഷമായി കാര്യവട്ടം ഗ്രീൻഫീൽഡ്

കേരളം ഇന്ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വേദിയാകുന്നു. കാര്യവട്ടം സ്പോർട്സ് ഹബിൽ രാത്രി ഏഴ് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ അവസാന ട്വന്റി-20. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും ജയിച്ചതോടെ കാര്യവട്ടത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷമായി. എന്നാൽ, ഈ ആവേശം മഴയെടുക്കുമോ എന്ന കാണികളുടെ ആശങ്ക അകന്നിട്ടില്ല.
രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നുതന്നെയാണ് കാലാവസ്ഥാ പ്രവചനം. മത്സരസമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നുനിന്നാൽ കളിനടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. 29 വർഷത്തിനുശേഷം തലസ്ഥാനനഗരത്തിലെത്തുന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ആരാധകർ വരവേറ്റിരിക്കുന്നത്. 42000 ഓളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ എല്ലാം ദിവസങ്ങൾക്ക് മുന്നേ വിറ്റു കഴിഞ്ഞിരുന്നു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ അവസാന മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും ജയിച്ചിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാമെന്നതിനാൽ മത്സരം ആവേശകരമാകും.
2015ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ച കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. നേരത്തേ 2015 സാഫ് ഫുട്ബാളിന് സ്റ്റേഡിയം വേദിയായിരുന്നു. സ്റ്റേഡിയത്തിലെ പിച്ചുകളുടെയും ഗാലറിയുടെയും ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇരുടീമുകളുടെ ഡ്രെസിംഗ് റൂമുകളും സജ്ജമായി. കനത്ത പൊലീസ് സുരക്ഷയിലാണ് മത്സരം നടത്തുന്നത്.

കളി കാണാനെത്തുന്നവരുടെ ശ്രദ്ധക്ക്;
* ടിക്കറ്റോ പാസോ ഇല്ലാതെ ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടില്ല.
* പ്ളക്കാർഡുകൾ, കൊടി തോരണങ്ങൾ, വടി തുടങ്ങിയവയൊന്നും കൊണ്ടുവരാനാവില്ല. മൊബൈൽ ഫോൺ കൈയിൽ കരുതാം.
* കനത്ത സുരക്ഷാപരിശോധനയ്ക്ക് ശേഷമേ സ്റ്റേഡിയത്തിലേക്ക് കയറാനാവൂ.
* വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും.
* സ്റ്റേഡിയത്തിലെ സീറ്റിംഗ് ക്രമീകരണം അറിയാൻ www.spcey.in എന്ന വെബ്സൈറ്റിൽ നിന്ന് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
മഴ കളി തടസ്സപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. പ്രതികൂല സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























