യു.ഡി.എഫിന്റെ അടിത്തറ ഇളക്കാനിറങ്ങിയ പിണറായി സ്വന്തം മന്ത്രിസഭാംഗങ്ങളെ കൂടെ നിര്‍ത്താന്‍ മൂക്കുകൊണ്ട് "ക്ഷ" എഴുതുന്നു

സോളാറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബലാല്‍സംഗക്കേസ് എടുത്ത് യു.ഡി.എഫിനെ തകര്‍ക്കാനിറങ്ങിത്തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. സരിതയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ബുധനാഴ്ച ചേര്‍ന്ന, പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ രാജിയിലൂടെ തിരിച്ചടിനേരിടുന്ന ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഇത് കൂടിയായപ്പോള്‍ ഇരട്ടപ്രഹരമായി. സംസ്ഥാന പൊലീസ് മേധാവ് ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ പൊലീസ് ആസ്ഥാനത്താണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരെയെല്ലാം ചോദ്യം ചെയ്യാന്‍ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ വിശദമായ അന്വേഷണം നടത്തും. അഴിമതി ആരോപണങ്ങളും അന്വേഷിക്കും. ബലാല്‍സംഗത്തിന്, വിശദമായ പരിശോധനകള്‍ക്ക് ശേഷം കേസെടുത്താല്‍ മതിയെല്ലാം ഇല്ലെങ്കില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാപ്പെട്ടേക്കാമെന്നും ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിശദ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.
ബലാല്‍സംഗക്കേസ് നിലനില്‍ക്കില്ലെന്ന് ഏകദേശം ഉറപ്പായതോടെ പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി ഇതേക്കുറിച്ച് രാഷ്ട്രീയ വിശദീകരണം നടത്തും. എല്‍.ഡി.എഫ് നടത്തുന്ന സോളാര്‍ വിശദീകരണത്തിലായിരിക്കും ഇത്. സംസ്ഥാനത്തുടനീളം മേഖലാതലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കേസ് നിന്നില്ലെങ്കിലും സരിതയുടെ കത്തും റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളും നിരത്തി യു.ഡി.എഫിന്റെ അടിത്തറ ഇളക്കുകയാണ് ലക്ഷ്യം. ഭരണത്തിലെയും മുന്നണിയിലെയും ഭിന്നതകളും പോരുകളും മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധിയുടെ വന്‍മതിലാണ് തീര്‍ത്തിരിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നതും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നുമുള്ള ഹൈക്കോടതി പരാമര്‍ശവും മുഖ്യമന്ത്രിക്ക് രാഷ്ട്രീയമായും ഭരണപരമായും തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha

























