തോമസ് ചാണ്ടിയുടെ ഔദ്യോഗിക വാഹനത്തിൽ ചീമുട്ടയെറിഞ്ഞത് പാർട്ടി നേതാക്കളറിയാതെയെന്ന് ആക്ഷേപം

ഗ്രൂപ്പുകളിയും തൊഴുത്തിൽക്കുത്തും മൂലം യൂത്ത് കോൺഗ്രസ്സ് എന്ന കരുത്തുറ്റ യുവജനസംഘടനയെ ഇല്ലാതാക്കുന്ന തരത്തിലാണ് യൂത്ത് കോൺഗ്രസ്സ് അടൂർ നിയോജകമണ്ഡലത്തിലെ നേതാവിന്റെ പ്രവർത്തനങ്ങളെന്ന ആരോപണം സംഘടനയ്ക്കുള്ളിലും പുറത്തും ശക്തമാകുന്നു.
തോമസ് ചാണ്ടിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാട്ടി ചീമുട്ടയെറിഞ്ഞ സംഭവം ഒരു വിഭാഗം ഭാരവാഹികളെ അറിയിക്കാതിരുന്നതിനെതിരെ സംഘടനയിൽ പ്രതിഷേധം പൊട്ടിത്തെറിയിലേക്കെന്നാണ് സൂചന. എ ഗ്രൂപ്പുകാരനായ നേതാവ് ഐ ഗ്രൂപ്പുകാരെ ഒതുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് സംഘടനയെ കൂട്ടുത്തരവാദിത്തമില്ലായ്മയിലേക്ക് നയിച്ചിരിക്കുകയാണെന്നും ഇതിന്റെ അവസാന ഉദാഹരണമാണ് കരിങ്കൊടികാട്ടൽ സംഭവമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
തോമസ് ചാണ്ടിയുടെ വാഹനത്തിനുനേരെ അടൂരിൽ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവം അടൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ ഉൾപ്പെടെ പല ഭാരവാഹികളും മറ്റുള്ളവരിൽനിന്നുമാണ് അറിഞ്ഞതെന്നാണ് സൂചന. ഇത് ഈ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ സ്ഥാനം വഹിക്കുന്ന നേതാവ് തന്റെ ഇഷ്ട്കാർക്കൊപ്പം ചേർന്ന് തോമസ് ചാണ്ടിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാൻ പദ്ധതി തയ്യാറാക്കി ചില മാധ്യമപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്നാൽ വൈസ് പ്രസിഡന്റിനെ അടുത്ത് പരിചയമുള്ള മാധ്യമപ്രവർത്തകരിൽ ചിലർ വിശ്വാസ്യത ഉറപ്പുവരുത്താൻ വൈസ് പ്രസിഡന്റിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്.
താൻ വിവരം അറിഞ്ഞിട്ടില്ലെന്ന സത്യം പുറത്തായപ്പോൾ മാധ്യമപ്രവർത്തകർക്കുമുന്നിൽ വൈസ് പ്രസിഡന്റും നാണംകെട്ടു. വൈസ് പ്രസിഡന്റ ഉടൻ പ്രസിഡന്റിനെ വിളിച്ച് കാര്യം തിരക്കി. ഭരണനൈപുണ്യമില്ലാത്ത നേതാവിനെ പുറത്താക്കി കഴിവുള്ളവരെ താക്കോൽ സ്ഥാനത്തിരുത്തണമെന്ന ആരോപണം നേതാവിനുനേരെ ഉയരുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗത്തെ മാറ്റിനിർത്തിക്കൊണ്ട് വിഭാഗീയതയുടെ വിഷം ചീറ്റി നേതാവ് സംഘടനയെ തളർത്തുന്നുവെന്നാണ് ആരോപണമുയരുന്നത്.
അടൂർ നഗരസഭയുടെ കെട്ടുകാര്യസ്ഥയ്‌ക്കെതിരെ ഒറ്റയാൾ നിരാഹാരസമരം നടത്തുമെന്ന് നേതാവൊരിക്കൽ അറിയിച്ചിരുന്നു. അറിയിച്ച സമയത്ത് നഗരസഭയ്ക്കുമുന്നിൽ ആളും അനക്കവും ഇല്ലാതിരുന്നതിനെത്തുടർന്ന് നേതാവിനെ വിളിച്ച് കാര്യം തിരക്കിയപ്പോൾ മഴയായതിനാൽ നിരാഹാരസമരം ബുദ്ധിമുട്ടാണെന്നും മഴ കഴിഞ്ഞ് ഒരുദിവസം ഇരിക്കാമെന്നുമായിരുന്നു മറുപടി. എന്നാൽ ഈ സംഭവം തങ്ങൾ അറിഞ്ഞിട്ടില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടി നേതാവ് നടത്തുന്ന കോപ്രായങ്ങൾ സംഘടനയെ ജനങ്ങൾക്കുമുന്നിൽ നാണംക്കെടുത്തുകയാണെന്നും ഒരു വിഭാഗം പ്രതികരിച്ചു.
പ്രസംഗം വശമില്ലാത്ത നേതാവ് യോഗങ്ങൾ ഉദ്‌ഘാടനം ചെയ്തശേഷം ചാനലുകളിൽ വിളിച്ച് തന്റെ പ്രസംഗം കൊടുത്തിരുന്നെന്നുപറയുന്ന പ്രവണതയും സംഘടനയിലെ ഒരു വിഭാഗം ആയുധമാക്കിയെടുത്തിട്ടുണ്ട്. ജനങ്ങളെ സംഘടനയിലേക്ക് മാറ്റിനിർത്താനും അണികൾക്ക് ആവേശം പകർന്ന് ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും ഒറ്റക്കെട്ടായിക്കൊണ്ടുപോകാനുമാണ് നേതാവ് ശ്രമിക്കേണ്ടതെന്നും മറിച്ചുള്ള പ്രവർത്തനങ്ങൾ സംഘടനയെ ദുർബലമാക്കുമെന്നും പറയുന്നു.
https://www.facebook.com/Malayalivartha


























