ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ഇത്തരത്തിൽ പ്രതികരണം ചോദിച്ചു വാങ്ങി, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉപജാപപ്രവർത്തനമാണ്; വാർത്ത പിൻവലിച്ച് വായനക്കാരോടു മാപ്പു പറയുകയാണ് മനോരമ ചെയ്യേണ്ടത്; തോമസ് ഐസക്ക്

വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി എന്നാണ് മനോരമ ആധികാരികമായി തങ്ങളുടെ വായനക്കാരെ അറിയിച്ചതെന്നും അല്ലാതെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നൂവെന്നോ അത്തരം സൂചനകളുണ്ടെന്നോ തരത്തിലുള്ള വാർത്തയല്ല നൽകിയതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പെൻഷൻ പ്രായം ഉയർത്താൻ ധനവകുപ്പ് നിർദ്ദേശിച്ചൂവെന്ന മനോരമ വാർത്തയോടുള്ള എന്റെ പ്രതികരണം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും വാർത്താക്കുറിപ്പായി നൽകുകയും ചെയ്തിരുന്നു. ഈ വാർത്തയ്ക്ക് എന്തെങ്കിലും ആധികാരികതയോ വിശ്വാസയോഗ്യമായ സ്രോതസ്സോ ഇല്ലായെന്നതാണ് മലയാള മനോരമയുടെ ഇതിനോടുള്ള പ്രതികരണം വ്യക്തമാക്കുന്നത്. ഒരു അടിസ്ഥാനവും ഇല്ലാതെ എങ്ങനെയാണ് ഇത്തരമൊരു വാർത്ത ഒന്നാം പേജിൽ ചമയ്ക്കാനാകുന്നത്. ഇതാണോ കൊട്ടിഘോഷിക്കുന്ന പ്രൊഫഷണലിസം.
ചില എഡിഷനുകളിലെ ആരും കാണാത്ത മൂലയിൽ എന്റെ പ്രസ്താവനയുടെ ഒരുവരി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പോസ്റ്റിനോട് മനോരമ പ്രതികരിച്ചത്. പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ ശുപാർശ എന്ന വാർത്ത ഇന്നലെ എല്ലാ എഡിഷനിലും ഒന്നാം പേജ് ആഘോഷമായിരുന്നു. വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി എന്നാണ് മനോരമ ആധികാരികമായി തങ്ങളുടെ വായനക്കാരെ അറിയിച്ചത്. അല്ലാതെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നൂവെന്നോ അത്തരം സൂചനകളുണ്ടെന്നോ തരത്തിലായിരുന്നില്ല വാർത്ത. മറിച്ച്, ആധികാരികമായി അത്തരത്തിലൊരു ഫയൽ ഉണ്ടെന്ന് പറഞ്ഞാണ് മനോരമ ഒന്നാം പേജിൽ വാർത്ത നൽകിയത്. ആ ഫയൽ നമ്പർ വെളിപ്പെടുത്താനാണ് ഞാൻ അഭ്യർത്ഥിച്ചത്.
പത്രത്തിലെ അപ്രധാനമായ സ്ഥലത്ത് പ്രസിദ്ധീകരിച്ച ആ വാർത്തപോലും ബഹുരസമാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞിട്ടുമില്ല എന്നാണ് രണ്ടാമത്തെ വാചകം. അതിൽ വീണേടത്തു കിടന്നുരുളുന്ന ലേഖകനെ കൺകുളിർക്കെ കാണാം.
പെൻഷൻ പ്രായം ഉയർത്താൻ സാധ്യതയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അങ്ങനെയൊരു ശുപാർശ ധനവകുപ്പു തയ്യാറാക്കിയെന്നും അത് ഞാനൊപ്പിടാതെ മുഖ്യമന്ത്രിയ്ക്കു കൈമാറിയെന്നുമുള്ള മനോരമ വാർത്തയാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതു ഫയലാണ് അങ്ങനെ കൈമാറിയത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഉരുണ്ടുകളിച്ചിട്ടെന്തുകാര്യം?
കോട്ടയം, പാലക്കാട് ജില്ലകളിലൊന്നും എന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടില്ല. ആ എഡിഷനുകളെല്ലാം തലേദിവസം ഒന്നാം പേജിൽ ആഘോഷിച്ച വാർത്തയെക്കുറിച്ചുള്ള പ്രതികരണമാണ് എന്റെ പ്രസ്താവന. ധനവകുപ്പിനെക്കുറിച്ച് മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച സംഭ്രമജനകമായ വാർത്തയോട് മന്ത്രിയെങ്ങനെ പ്രതികരിച്ചുവെന്ന് അറിയാനുള്ള താൽപര്യം ഈ ജില്ലകളിലെ വായനക്കാർക്കില്ലേ? അവരോട് എന്തുത്തരവാദിത്തമാണ് പത്രമാനേജുമെന്റിനുള്ളത്.
മലപ്പുറം എഡിഷനിൽ പേജ് ഒമ്പതിലാണ് എന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആ വാർത്തയ്ക്കൊപ്പം, യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയുണ്ട്. യുവജനങ്ങളോടുള്ള വഞ്ചന എന്ന തലക്കെട്ടിൽ. മനോരമ വാർത്ത ഉത്തരവാദിത്തത്തോടെ നിഷേധിക്കുകയും ശരിയെന്നു തെളിയിക്കാൻ പത്രത്തെ വെല്ലുവിളിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡീൻ കുര്യാക്കോസിന്റെ പ്രതികരണത്തിന്റെ പ്രസക്തിയെന്താണ്? യഥാർത്ഥത്തിൽ കേരളത്തിലെ യുവജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു മനോരമയുടേത് എന്നു തന്നെ വിലയിരുത്തേണ്ടി വരും.
ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ഇത്തരത്തിൽ പ്രതികരണം ചോദിച്ചു വാങ്ങി, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉപജാപപ്രവർത്തനമാണ്. വാർത്ത പിൻവലിച്ച് വായനക്കാരോടു മാപ്പു പറയുകയാണ് മനോരമ ചെയ്യേണ്ടത്.

https://www.facebook.com/Malayalivartha


























