മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ ഫേസ്ബുക്കിൽ ട്രോൾ പങ്കുവച്ചതിന് സർക്കാർ ഉദോഗസ്ഥനു സസ്പെൻഷൻ

ഫെയ്സ്ബുക്കില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കളിയാക്കുന്ന ട്രോൾ ഷെയർ ചെയ്തതിന് സർക്കാർ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി.ജയരാജനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഒരു വർഷം മുൻപ് ഫേസ്ബുക്കിൽ പങ്കുവച്ച ട്രോളാണ് ജയരാജന് പാരയായത്. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പഞ്ചായത്ത് ഡയറക്ടരുടെ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
രാഷ്ട്രീയ വിരോധമാണ് നടപടിക്കു പിന്നിലെന്ന് ജയരാജന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് അനുകൂലസംഘടനയായ കേരള പഞ്ചായത്ത് ഓര്‍ഗനൈസേഷന്‍ മുന്‍ ജില്ലാപ്രസിഡന്റാണ് ജയരാജന്‍. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരന്‍ സാജേഷിനെ 2010-ല്‍ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
കേസില്‍ കാര്യമായ അന്വേഷണം നടത്താത്തതിനാല്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയരാജന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിടുണ്ട്. ഇതുള്‍പ്പെടെയുള്ള വിരോധമാണ് സസ്പെന്‍ഷനു പിന്നിലെന്നും ജയരാജന്‍ ആരോപിക്കുന്നു.
വയലിലെ ചെളി പുരളാതിരിക്കാന്‍ കാലില്‍ സുരക്ഷാ ഷൂസും കൈയുറയും ധരിച്ച് ഞാറുനട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ചെയ്തുവെന്ന സര്‍ക്കാര്‍ സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് സസ്പെന്‍ഷന്‍. നോട്ടുനിരോധനസമയത്ത് മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും ഇദ്ദേഹം ഷെയര്‍ ചെയ്തിരുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്.
2016 ഡിസംബറിലാണ് സസ്പെന്‍ഷന് ആധാരമായ സംഭവം. മറ്റാരോ പോസ്റ്റുചെയ്ത ട്രോളുകളാണ് ജയരാജന്‍ ഷെയര്‍ചെയ്തത്. കാസര്‍കോട് കളക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്ററായിരിക്കെയാണ് ഇത്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാദ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് പരാതി നല്‍കിയതിന്റെ വെളിച്ചത്തിലാണ് അന്വേഷണം നടന്നത്. കഴിഞ്ഞദിവസമാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.
https://www.facebook.com/Malayalivartha


























