ഉറ്റവർക്കില്ലാത്ത വേദന നാട്ടുകാർ കണ്ടത് അവരിലായിരുന്നു.. പ്രിയ ശിഷ്യന്റെ ചേതനയറ്റ ശരീരം ഏറെ നേരം നോക്കി നില്‍ക്കാന്‍ അവര്‍ക്കായില്ല; ക്ലാസ് ടീച്ചറടക്കം വിങ്ങിപ്പൊട്ടുന്ന ആ കാഴ്ച.. കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി

വികൃതി കാട്ടാത്തതിനാല്‍ അദ്ധ്യാപകര്‍ക്കെല്ലാം ജിത്തുവിനോട് വലിയ കാര്യമായിരുന്നു. കുണ്ടറ എംജിഡി ബോയ്‌സ് ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജിത്തു. പഠിക്കാന്‍ മിടുക്കന്‍. ഹോം വര്‍ക്ക് ചെയ്യാന്‍ പ്രത്യേക താത്പര്യമാണ്. അടുത്തിടെയാണ് പ്രയര്‍ ഗ്രൂപ്പില്‍ എത്തിയത്. സ്‌കൂളിലെ പ്രയര്‍ ഗ്രൂപ്പ് നയിച്ചിരുന്നത് ജിത്തുവാണെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.
ഇന്നലെ സ്‌കൂളിന് അവധി നല്‍കിയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ജിത്തുവിന്റെ വീട്ടിലെത്തിയത്. പ്രിയ ശിഷ്യന്റെ ചേതനയറ്റ ശരീരം ഏറെനേരം നോക്കി നില്‍ക്കാന്‍ അവര്‍ക്കായില്ല ക്ലാസ് ടീച്ചറടക്കം വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.
അതെ സമയം മകനെ കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ജയമോളുടെ മൊഴി വ്യാജമെന്ന നിഗമനത്തിൽ പോലീസ്. കൊല്ലം ചാത്തന്നൂരിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. താൻ തന്നെയാണ് കൊല നടത്തിയതെന്ന് അമ്മ ജയമോൾ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ് ജി. ജോണിന്‍റെ മകന് ജിത്തു ജോബി (14)നെയാണ് വീട്ടുപുരയിടത്തിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പതിനാലു വയസുള്ള ജിത്തു പൂർണ ആരോഗ്യവാനായിരുന്നു. ഇങ്ങനെയുള്ള ജിത്തുവിനെ അമ്മ ജയമോൾക്ക് ഒറ്റക്ക് കീഴ്പ്പെടുത്താനാവില്ല.
തന്നെയുമല്ല, ജയമോൾ മാനസിക രോഗിയാണെന്ന വാദം പോലീസ് വിശ്വസിച്ചിട്ടുമില്ല. ജയമോളും മകനും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയമോൾ പരിഹസിച്ച കാരണത്താൽ കൊലപ്പെടുത്താൻ സാധ്യതയില്ല. അതേ സമയം ജിത്തുവിനെ കൊലപ്പെടുത്തിയത് മറ്റാരോ ആണെന്നും ആളെ രക്ഷിക്കാൻ ജയമോൾ കളവ് പറയുകയാണെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. ഇത് ആരെന്നു കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ്.
വീട്ടിൽ നിന്ന് കുറയധികം ദുരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ജയമോൾക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാന് സാധിക്കില്ല. എന്നാൽ മറ്റാരും ഇക്കാര്യത്തില് പങ്കാളികല്ല എന്നാണ് ജയമോൾ പോലീസിനോട് ആവർത്തിക്കുന്നത്.

മകന്റെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിനായി പോലീസ് പലതവണ വീട്ടിലെത്തിയപ്പോഴും ജയമോൾ കടുത്ത സങ്കടത്തോടെയാണ് പ്രതികരിച്ചത്. എത്രയും പെട്ടെന്ന് മകനെ കണ്ടെത്തണമെന്നും, താൻ ആഹാരം പോലും കഴിച്ചിട്ടില്ലെന്നും ജയമോൾ പറഞ്ഞപ്പോൾ പോലീസിനും സംശയമൊന്നും തോന്നിയില്ല.
രണ്ട് ദിവസമായിട്ടും കേസിൽ തുമ്പൊന്നും ലഭിക്കാത്തതിനാൽ ചാത്തന്നൂർ സിഐയുടെ നേതൃത്വത്തിൽ ജയമോളെ വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെയാണ് അവരുടെ കൈയിലെ പൊള്ളലേറ്റ പാട് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ റോസാപ്പൂവിന്റെ മുള്ളുകൊണ്ട പാടാണെന്നായിരുന്നു ജയമോളുടെ പ്രതികരണം. എന്നാൽ വൈകീട്ടെത്തിയ എസ്ഐയും ഇതേ പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ജയമോൾ മാറ്റിപ്പറഞ്ഞു. അടുപ്പ് കത്തിച്ചപ്പോൾ പൊള്ളിയതാണെന്നായിരുന്നു ജയമോൾ എസ്ഐയോട് പറഞ്ഞത്. ഇതോടെ പോലീസിന് സംശയം ശക്തമായി. തുടർന്ന് ഗ്യാസ് അടുപ്പില്ലേ എന്ന ചോദ്യത്തിന് മുന്നിൽ ജയമോൾ ഉരുണ്ടുകളിച്ചത് പോലീസ് ശ്രദ്ധിച്ചിരുന്നു.
ജയമോളുടെ അസ്വഭാവിക പ്രതികരണം കണ്ട് പോലീസുകാർ വീടും പരിസരവും ശരിക്കും പരിശോധിച്ചു. ഇതിനിടെയാണ് വീടിന്റെ പിൻവശത്ത് തീയിട്ടതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ കരിയില കത്തിച്ചതാണെന്നായിരുന്നു ജയമോളുടെ മറുപടി. പക്ഷേ, തീയിട്ടതിന് സമീപത്ത് നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായി. തുടർന്ന് മതിൽ ചാടി അടുത്ത പറമ്പിലേക്ക് കടന്നപ്പോൾ രണ്ടാമത്തെ ചെരുപ്പും ലഭിച്ചു. ഇതോടെ വീടിന് പിന്നിലെ ഓരാ വഴികളും റബ്ബർ തോട്ടവും ലക്ഷ്യമാക്കി പോലീസ് സംഘം നീങ്ങി.
റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ ഇടിഞ്ഞുപൊളിഞ്ഞ വീടിന് സമീപം കാക്ക വട്ടമിട്ട് പറക്കുന്ന ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് സംഘം അങ്ങോട്ട് കുതിച്ചു. എന്നാൽ പോലീസ് സംഘം പ്രതീക്ഷിച്ചതിലും ദാരുണമായിരുന്നു ആ കാഴ്ച. ആർക്കും കണ്ടെത്താൻ കഴിയാത്ത വിധം 14കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം. മൃതദേഹം കണ്ടെത്തിയെങ്കിലും ജയമോൾ തന്നെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചില്ല. തുടർന്ന് വീട്ടിലെത്തി മൃതദേഹം കണ്ടെത്തിയ കാര്യമറിയിച്ചു. എന്നാൽ ഇതെല്ലാം കേട്ടിട്ടും ജയമോൾക്ക് കൂസലുണ്ടായിരുന്നില്ല. ഇതോടെയാണ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിന്നിരുന്ന ജയമോളെ വിശദമായി ചോദ്യം ചെയ്തത്.
പോലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോൾ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടു തവണ മകന്റെ മൃതദേഹം കത്തിച്ചെന്ന് പോലീസിനോട് പറഞ്ഞു. നൊന്തുപെറ്റ മകനെ കൊന്ന സംഭവം ഒരു സങ്കടവുമില്ലാതെ വിവരിക്കുന്നത് കേട്ട് പോലീസുകാർ ശരിക്കും ഞെട്ടി.

മകനെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേർന്ന മതിലിന് സമീപത്ത് വച്ചാണ് ആദ്യം കത്തിച്ചത്. എന്നാൽ ശരിക്കും കത്താത്തതിനാൽ വെള്ളം ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് ആവശ്യത്തിന് മണ്ണെണ്ണ ഇല്ലാത്തതിനാൽ അയൽവീട്ടിൽ നിന്ന് മണ്ണെണ്ണ കടംവാങ്ങി. പിന്നീട് മകന്റെ മൃതേദഹം തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെവച്ച് മണ്ണെണ്ണ ഒഴിച്ച് വീണ്ടും കത്തിച്ചു. മൃതദേഹം പൂർണ്ണമായും കത്തിതീരുന്നത് വരെ ജയമോൾ അവിടെ നിന്നു. രാത്രി ഏഴര മണിയോടെയാണ് മൃതദേഹം കത്തിതീർന്നത്.
തിങ്കളാഴ്ച രാത്രി മകനെ കൊന്ന് കത്തിച്ച ജയമോൾ തൊട്ടടുത്ത ദിവസങ്ങളിലും ആരുമറിയാതെ റബ്ബർ തോട്ടത്തിൽ പോയിരുന്നു. മൃതദേഹം അവിടെ തന്നെയുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു തോട്ടത്തിൽ പോയിരുന്നത്. രണ്ട് ദിവസത്തെ ജയയുടെ പെരുമാറ്റത്തിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ലവലേശം സംശയം തോന്നിയിരുന്നില്ല. മകനെ കാണാതായ ദുഖത്തിലിരിക്കുന്ന അമ്മയെ സാന്ത്വനിപ്പിക്കാനായി അയൽവീട്ടുകാരും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മൂകയായിരിക്കുകയായിരുന്നു ജയമോൾ.
ജയമോൾ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അറിഞ്ഞതോടെ നാട്ടുകാരും അയൽക്കാരും ശരിക്കും ഞെട്ടി. ഒരമ്മയ്ക്ക് ഇങ്ങനെ ചെയ്യാനാവോ എന്നായിരുന്നു പലരുടെയും സംശയം. അതേസമയം, ജയമോളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
ജയമോൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിനാൽ സംഭവിച്ച കാര്യങ്ങൾ ജയമോൾ തന്നെ തുറന്നുപറയുമെന്നാണ് പോലീസിന്റെയും പ്രതീക്ഷ.
https://www.facebook.com/Malayalivartha
























