നൊന്ത് പ്രസവിച്ച് ലാളിച്ച് വളര്‍ത്തിയ പെറ്റമ്മയുടെ കരങ്ങൾകൊണ്ടുതന്നെ ആ കുഞ്ഞുജീവൻ ഇല്ലാതാക്കിയപ്പോൾ.... തകർത്തെറിഞ്ഞത് അവന്റെ ജീവിത ലക്ഷ്യത്തെകൂടെയായിരുന്നു!

ചാത്തന്നൂരിൽ അതിദാരുണമായി അമ്മ കൊലപ്പെടുത്തിയ ജിത്തുവിന്റെ മനസിലെ ഏക ആഗ്രഹം വൈദികനാകണമെന്നതായിരുന്നു. ചെറിയ കുട്ടിയായിരിക്കവെ തന്നെ പക്വതയാര്‍ന്ന ജീവിതം. പക്ഷേ വിധി കരുതി വെച്ചത് മറ്റൊന്ന് . മാതാവിന്റെ കൈകളാല്‍ പിടഞ്ഞു മരിച്ച ജിത്തു ആഗ്രഹങ്ങള്‍ ബാക്കി വെച്ച് കൂട്ടുകാരൂം ബന്ധുക്കളും ഇല്ലാത്ത ലോകത്തേയ്ക്ക്. നൊന്തു പ്രസവിച്ചു ഓമനിച്ചു വളര്‍ത്തിയ മകന്‍ ജീവശ്വാസത്തിന് വേണ്ടി പിടയുമ്പോള്‍, കഴുത്തില്‍ ചുറ്റിയ ഷാളിന്റെ തുമ്പുകളില്‍ അമ്മയുടെ കൈകളുടെ ശക്തി കൂടിക്കൊണ്ടിരുന്നു.
സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും പള്ളിയിലുമെല്ലാം ഏവര്‍ക്കും പ്രിയങ്കരനായിരൂന്നു ജിത്തു ജോബ് എന്ന പതിനാലുകാരന്‍. പഠന കാര്യങ്ങളിലും മിടുക്കനായിരുന്ന ജിത്തുവിന് ദൈവിക കാര്യങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ അറിവുണ്ടായിരുന്നു. ദൈവ വചനത്തെക്കുറിച്ചും വൈദികവൃത്തിയെക്കുറിച്ചും കൂട്ടുകാരോടു സംസാരിച്ചിരുന്നു.
സോളമന്റെ ഉത്തമഗീതങ്ങളായിരുന്നു ഏറെ പ്രിയപ്പെട്ടത്. അമ്മ മരണശിക്ഷ വിധിച്ച തിങ്കളാഴ്ച രാവിലെ ട്യൂഷന്‍ സെന്ററില്‍ വച്ച് കൂട്ടുകാർക്ക് ഉത്തമഗീതങ്ങളിലെ വരികള്‍ ചൊല്ലിക്കൊടുത്തു. ഏറെ സന്തോഷത്തോടെയായിരുന്നു മടക്കം. ഉച്ചയ്ക്ക് അമ്മയോടൊപ്പം കുരിപ്പള്ളിയിലുള്ള ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ കല്യാണച്ചടങ്ങിലും കൂട്ടുകാരില്‍ ചിലര്‍ അവനെ കണ്ടിരുന്നു. പതിവുപോലെ വൈകിട്ട് കളിസ്ഥലത്തുമെത്തി. ആറു മണിയോടെ യാത്രപറഞ്ഞ് പിരിഞ്ഞ കൂട്ടുകാരന്റെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പിന്നീടു കൂട്ടുകാര്‍ക്കു കാണാതായത്. കൂട്ടുകാരന്റെ ഓര്‍മകളുമായി വിതുമ്പുന്ന മനസുമായി അവര്‍ കൂട്ടുകാരനെ യാത്രയാക്കിയത് .
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമടക്കം ഒട്ടേറെപ്പേര്‍ അവസാനമായി കണ്ടതിനു ശേഷം നാലരയോടെ കുരീപ്പള്ളി ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു സംസ്‌കാരം നടത്തി. കൊലപാതക കാരണം അവ്യക്തമെന്ന് പോലീസ് കമ്മിഷണര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ. ശ്രീനിവാസ് പറഞ്ഞിരുന്നു. വ്യക്തതയ്ക്കായി ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യും. കുറ്റസമ്മതമൊഴിയില്‍ അമ്മ ജയമോള്‍ പറഞ്ഞതാണു കാരണമെന്ന് ഇപ്പോള്‍ കരുതുന്നു. അതു ശരിയാണോ എന്നും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുകയാണ്.
അറസ്റ്റിലായ ജയമോള്‍ക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു . ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കമാണ് കാരണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. എത്ര വിലക്കിയിട്ടും മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി. സ്വത്തു നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി തിരിച്ചുവന്നപ്പോള്‍ അറിയിച്ചതോടെ പ്രകോപിതയായാണ് മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതെന്നുമാണ് ജയമോള്‍ പറയുന്നത്.മറിഞ്ഞുവീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നുവെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും ചോദ്യംചെയ്യലില്‍ ജയമോള്‍ പറഞ്ഞെന്നും കമ്മിഷണര്‍ പറഞ്ഞു.
എന്നാൽ പൂർണ ആരോഗ്യവാനായിരുന്ന ജിത്തുവിനെ അമ്മ ജയമോൾക്ക് ഒറ്റക്ക് കീഴ്പ്പെടുത്താനാവില്ല. തന്നെയുമല്ല, ജയമോൾ മാനസിക രോഗിയാണെന്ന വാദം പോലീസ് വിശ്വസിച്ചിട്ടുമില്ല. ജയമോളും മകനും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയമോൾ പരിഹസിച്ച കാരണത്താൽ കൊലപ്പെടുത്താൻ സാധ്യതയില്ല. അതേ സമയം ജിത്തുവിനെ കൊലപ്പെടുത്തിയത് മറ്റാരോ ആണെന്നും ആളെ രക്ഷിക്കാൻ ജയമോൾ കളവ് പറയുകയാണെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. ഇത് ആരെന്നു കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























