ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ വകവയ്ക്കാതെ രണ്ടു വര്‍ഷത്തിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നത് 110 അനധികൃത നിയമനങ്ങള്‍

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നത് 110 നിയമനങ്ങള്‍. തസ്‌തികമാറ്റങ്ങളും നിയമനങ്ങളും നടത്തരുതെന്നും ഒഴിവുകള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും സർക്കാർ നിർദ്ദേശമുള്ളപ്പോളാണ് വിവിധ തസ്‌തികകളില്‍ വന്‍തുക കോഴവാങ്ങി നിയമനം നടത്തിയിരിക്കുന്നത്. അനധികൃത നിയമനം വഴി 10 വര്‍ഷംമുമ്പുള്ള റാങ്ക് പട്ടികയില്‍നിന്നുപോലും ക്ഷേത്രജീവനക്കാരുടെ തസ്‌തികയിലേക്ക് നിയമനം നടത്തി. സാമ്പത്തികപ്രതിസന്ധി പരിഗണിച്ച് തസ്‌തികകള്‍ പുനര്‍വിന്യസിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പുനര്‍വിന്യാസം നടത്താതെ തസ്‌തിക മാറ്റം ഉള്‍പ്പെടെയുള്ള സ്‌ഥിര നിയമനങ്ങള്‍ നടത്തുകയാണ് ബോര്‍ഡ് ചെയ്‌തത്.
ഇത്തരത്തിൽ നിയമങ്ങളിലൂടെയും തസ്‌തികമാറ്റ നിയമനങ്ങളിലൂടെയും ഇടനിലക്കാര്‍ക്കും ബോര്‍ഡിലെ ഉന്നതര്‍ക്കും ലക്ഷക്കണക്കിനു രൂപ കോഴയായി ലഭിച്ചു. 2007ഏപ്രില്‍ 12നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിട്ടത്. പിന്നീട് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി 2015 ജനുവരി ഒന്‍പതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു. നിയമനാധികാരം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനാണെന്നു കാട്ടിയും ബോര്‍ഡിന്റെ എല്ലാ നിയമനഅധികാരവും നിരോധിച്ചും 2015 മേയ് രണ്ടിന് ദേവസ്വം വകുപ്പ് ഉത്തരവിറക്കി.
ഇതിനുശേഷം കരാര്‍ നിയമനങ്ങളോ തസ്‌തിക മാറ്റങ്ങളോ മറ്റു നിയമനങ്ങളോ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി, ബോര്‍ഡ് സെക്രട്ടറിക്കും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്കും കത്തു നല്‍കി. നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതു അടിയന്തരമായി റദ്ദാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തിൽ വന്‍തോതിലുള്ള അനധികൃത നിയമനങ്ങളാണ് ദേവസ്വം ബോര്‍ഡില്‍ നടത്തിയത്.
2016 ജനുവരി 19ന് തസ്‌തികമാറ്റം വഴി തളി, പഞ്ചവാദ്യം, കഴകം തുടങ്ങി വിവിധ തസ്‌തികകളില്‍ ജോലി ചെയ്‌തിരുന്നവരിൽ നിന്ന് 47 ക്ഷേത്ര കീഴ്‌ജീവനക്കാരെ വാച്ചര്‍മാരായി നിയമിച്ചു. തസ്‌തിക മാറുന്നതിലൂടെ ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. 2016 ജൂണ്‍ ഏഴിന് 11 ഡ്രൈവര്‍മാരെ ക്ലര്‍ക്ക്/ സെക്കന്‍ഡ് ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്‌തികയിലേക്ക് നിയമിച്ചു. ജീവനക്കാരില്‍നിന്ന് അപേക്ഷ വാങ്ങിയ ശേഷം ഇവര്‍ക്ക് നിയമനം നല്‍കുകയായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. ജൂണ്‍ പത്തിന് ദേവസ്വം കമ്മിഷണര്‍ ഇവരെ വിവിധ സബ്‌ഗ്രൂപ്പുകളില്‍ നിയമിക്കുകയും ചെയ്‌തു. ആറു മാസത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ പരിജ്‌ഞാനം നേടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്‌ഥയിൽ ജൂണ്‍ പത്തിന് ദേവസ്വം കമ്മിഷണര്‍ ഇവരെ വിവിധ സബ്‌ഗ്രൂപ്പുകളില്‍ നിയമിക്കുകയും ചെയ്‌തു.
2017 നവംബര്‍ ഒന്‍പതിന് 19 ക്ഷേത്ര ജീവനക്കാരെ ദേവസ്വം സെക്യൂരിറ്റി ഗാര്‍ഡായി നിയമിച്ചു. അടുത്ത ദിവസം തന്നെ അഞ്ച് ക്ഷേത്ര ജീവനക്കാരെ സ്‌ട്രോങ് റും ഗാര്‍ഡുമാരായി നിയമിച്ചു. ഇതിനുശേഷമാണ് പഴയ റാങ്ക് ലിസ്‌റ്റില്‍നിന്നു നിയമനം നടത്തിയത്.
https://www.facebook.com/Malayalivartha
























