ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല; താക്കീത് നല്‍കി കേസ് അവസാനിപ്പിക്കാൻ കോടതി നിര്‍ദ്ദേശം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമില്ല. കുറ്റപത്രം ചോര്‍ന്നത് ഗുരുതര സംഭവമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നല്‍കി കേസ് അവസാനിപ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. കുറ്റപത്രം ചോര്‍ന്നതില്‍ ദിലീപിന്റെ ആശങ്ക ന്യായമാണ്. ഇനി മുതല്‍ കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ അതീവ ജാഗ്രത വേണമെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നവംബര്‍ 21നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കോടതി അത് ഡിസംബറില്‍ മാത്രമാണ് സ്വീകരിച്ചത്.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ പകര്‍പ്പ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോര്‍ത്തി നല്‍കിയതാണെന്നാണ് ദിലീപിന്റെ ആരോപണം. പൊലീസ് നല്‍കിയ കുറ്റപത്രം കോടതി സൂക്ഷ്മ പരിശോധന നടത്തി സ്വീകരിക്കുന്നതിന് മുമ്ബ് തന്നെ വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും ഇത്തരമൊരു കുറ്റപത്രത്തിന് സാധുതയില്ലെന്നും ദിലീപ് വാദിച്ചു. അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
എന്നാല്‍, കുറ്റപത്രം സ്വീകരിച്ചു കഴിഞ്ഞതിനാല്‍ ഇനി റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റപത്രത്തോടൊപ്പം തെളിവുകളോ മറ്റു രേഖകളോ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളോ നൽകിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹർജികൾ കൂടി ദിലീപ് സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് 22ലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























