സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും കടിഞ്ഞാണിട്ട് സർക്കാർ ; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമസഭാ പാസാക്കി

സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്‌മെന്റ് ബില്‍ നിയമസഭ പാസാക്കി. സ്വകാര്യ ആശുപത്രികളും ലാബുകളും നിയമത്തിനു കീഴില്‍ വരും. ആശുപത്രികളശും നിയന്ത്രണവും ഫീസ് ഏകീകരണവുമാണ് ലക്ഷ്യം. നിയമം ലംഘിച്ചാല്‍ 10,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനും വേണ്ടിവന്നാല്‍ സ്ഥാപനം അടച്ചുപൂട്ടാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പിഴവ് പറ്റിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് വരെയുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്.സ്ഥാപനങ്ങള്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സിവില്‍ കോടതിയെ സമീപിക്കാനും പരിമിതിയുണ്ട്.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു
2017 ലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍
കേരളത്തിലെ ആരോഗ്യമേഖലയില്‍ ചരിത്രമെഴുതിയ ദിവസമാണിന്ന്. ആശുപത്രികളേയും ലബോറട്ടറികളേയും നിയന്ത്രിക്കാനുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 നിയമസഭ ഇന്ന് അംഗീകരിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാറുകള്‍ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് പിന്മാറിയിരുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. സര്‍ക്കാരിന്റെയും മുന്നണിയുടെയും ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളും ചുവടുവയ്പ്പുമാണ് പ്രകടന പത്രികയിലെ സുപ്രധാനമായ ഈ വാഗ്ദാനം ലക്ഷ്യത്തിലെത്തിക്കാന്‍ സഹായകരമായത്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അതിനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉടച്ചുവാര്‍ക്കുകയും ലക്ഷ്യമിടുന്ന ബില്ലാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും ഈ ബില്ലിന്റെ പരിധിയില്‍ വരും. ആശുപത്രി, ക്ലിനിക്ക്, നേഴ്‌സിങ് ഹോം, സാനിറ്റോറിയം ചികിത്സ സംബന്ധമായ പരിശോധനകള്‍ നടക്കുന്ന ലബോറട്ടറികള്‍ എന്നിവയെ ഈ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ എന്തു മാറ്റം ഉണ്ടാക്കുമെന്ന് പരിശോധിച്ചാല്‍ ബില്ലിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാകും. ആരോഗ്യമേഖലയിലെ എല്ലാ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കാനും പരിരക്ഷണം നല്‍കാനുമുള്ള ബില്ലാണിത്. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമേ ഇനി പ്രവര്‍ത്തിക്കാനാകൂ. ഈ ബില്ലനുസരിച്ച് രൂപംകൊള്ളുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ആവില്ല.
ഔദ്യോഗികമായി നിശ്ചയിക്കപ്പെടുന്ന നിശ്ചിത മാനദണ്ഡ പ്രകാരമല്ലാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇങ്ങനെ തരം തിരിക്കുന്ന സ്ഥാപനങ്ങളില്‍ ഗുണമേന്മയുള്ള ചികിത്സയും പരിശോധനയും നടക്കുന്നുണ്ടെന്ന് ബില്ലിലൂടെ ഉറപ്പുവരുത്തും. നിശ്ചയിച്ച ചികിത്സാ നിരക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.
ചുരുക്കത്തില്‍ രോഗികളില്‍ നിന്നും പലതരത്തില്‍ പണം ഈടാക്കി ഗുണനിലവാരം ഇല്ലാത്ത ചികിത്സ നല്‍കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കും.
സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ മാത്രമല്ല അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള കാതലായ നിര്‍ദേശങ്ങളും ബില്ലിലുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നിശ്ചിത മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ നിരന്തര പരിശോധനയ്ക്ക് കൗണ്‍സിലിന് ബില്‍ അവകാശം നല്‍കുന്നുണ്ട്. മാനദണ്ഡങ്ങളില്‍ നിന്നും ആശുപത്രികള്‍ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനവുമൊരുക്കും. പരാതി ശരിയെന്ന് കണ്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെ കൗണ്‍സിലിന് നിയമപരമായ അവകാശം ബില്ലില്‍ ഉറപ്പുവരുത്തിയിരുന്നു.
ഏതുതരം സ്ഥാപനങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരുമെന്ന ചോദ്യം പ്രസക്തമാണ്. രോഗം, രോഗനിര്‍ണയം, ചികിത്സ, ക്ഷതങ്ങള്‍, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവയ്ക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപതി, മെറ്റേണിറ്റി ഹോം, നേഴ്‌സിംഗ് ഹോം ഡിസ്‌പെന്‍സറി, ക്ലിനിക്ക് എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളുള്‍പ്പെട്ട ബോര്‍ഡോ സഹകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരും.
ലബോറട്ടറിയുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ രോഗനിര്‍ണയവും രോഗകാരണവും നടത്തുന്ന സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും.
സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുക വഴി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായകമായ ചുവടുവെയ്പ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ വിവരങ്ങള്‍ കൂടി സര്‍ക്കാറിന് ലഭ്യമാകുന്നതോടെ ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് സമയാസമയങ്ങളില്‍ വിലയിരുത്തുവാന്‍ അവസരമൊരുങ്ങുകയാണ്. അതിനനുസരിച്ചുള്ള ഇടപെടല്‍ സര്‍ക്കാറിന് നടത്താനാകും.
ബില്ല് നടപ്പിലാക്കുന്നതിന് പ്രധാനം ചട്ടങ്ങളുടെ രൂപീകരണമാണ്. എത്രയും വേഗം ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിക്കും. ബില്ല് നടപ്പാക്കാന്‍ ആവശ്യമുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡും ഉടന്‍ നിശ്ചയിക്കുന്നതാണ്.
2017-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ ഒരു പുത്തന്‍ കുതിച്ചുചാട്ടമാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണങ്ങളും) ബില്‍ അഥവാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളേയും ലബോറട്ടറികളേയും നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ അവയെ ഉടച്ചുവാര്‍ത്ത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണത്തിനുമായി വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. സംസ്ഥാനത്ത് നിലവിലുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന സൗകര്യങ്ങളും സേവനങ്ങളും ഏറ്റവും കുറഞ്ഞ നിലവാരം നിര്‍ണയിച്ച് ആതുര സേവന രംഗത്ത് ഐക്യരൂപം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മികച്ച പൊതുജനാരോഗ്യമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ നല്‍കാവുന്ന സൗകര്യങ്ങളുടേയും സേവനങ്ങളുടേയും ഏറ്റവും കുറഞ്ഞ നിലവാരം നിശ്ചയിക്കുകയും അവയുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു.
എന്താണ് ക്ലിനിക്കല്‍ സ്ഥാപനം?
1. ചികിത്സ, രോഗനിര്‍ണയം, രോഗം, ക്ഷതങ്ങള്‍, വൈകല്യം, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവയ്ക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപത്രി, മെറ്റേണിറ്റി, നഴ്‌സിങ് ഹോം, ഡിസ്‌പെന്‍സറി, ക്ലിനിക് എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ അവര്‍ ഉള്‍പ്പെട്ട ബോര്‍ഡോ സഹകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവയുമാകാം.
2. ലബോറട്ടറിയുടേയോ, മെഡിക്കല്‍ ഉപകരണങ്ങളുടേയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ രോഗ നിര്‍ണയവും രോഗ കാരണവും കണ്ടെത്തുന്ന സ്ഥാപനങ്ങളും ഇതില്‍പ്പെടും. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികള്‍ ഉള്‍പ്പെട്ട ബോര്‍ഡോ സഹകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവയുമാകാം.
ഈ ബില്ലിന്റെ പരിധിയില്‍ വരുന്നത്
അലോപ്പതി, ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള പൊതു സ്വകാര്യ മേഖലകളിലുള്ള എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും ഈ ബില്ലിന് കീഴില്‍ വരും.
ബില്ലിന്റെ പരിധിയില്‍ വരാത്ത ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍
സായുധ സേനയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആയ ക്ലിനിക്കല്‍ സ്ഥാപനങ്ങളെ ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഈ ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1. സംസ്ഥാനത്തിനകത്തുള്ള എല്ലാതരം ക്ലിനിക്കല്‍ സ്ഥാപനങ്ങളുടേയും വിശ്വസനീയവും സമഗ്രവുമായ കണക്കുകളും അനുബന്ധ വിവരങ്ങളും ലഭ്യമാകുന്നു
2. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തരം തിരിച്ച് അടിസ്ഥാന നിലവാരം ഉറപ്പുവരുത്താം
3. എല്ലാ സ്ഥാപനങ്ങളിലും ഒരേപോലെ ചികിത്സാ ഗുണനിലവാരം ഉറപ്പു വരുത്താം.
4. പൊതുജനാരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ ഇതിലൂടെ നേടിയെടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നു.
5. സംസ്ഥാന ജില്ലാതലത്തില്‍ പങ്കാളിത്ത സ്ഥാപനങ്ങള്‍ ഉണ്ടാകുന്നു
6. ഓരോ ജില്ലയിലും ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ സ്ഥാപനങ്ങള്‍
7. താല്‍ക്കാലികവും സ്ഥിരവുമായ രണ്ടുതരം രജിസ്‌ട്രേഷനുകളാണ് അനുവദിക്കുന്നത്. ഏതെങ്കിലും അന്വേഷണമോ പരിശോധനയോ കൂടാതെ സ്വയം സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനമാക്കിയാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എന്നാല്‍ വിശദമായ പരിശോധനകളിലൂടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കുന്നത്.
8. രജിസ്‌ട്രേഷന്റെ മുഴുവന്‍ പ്രക്രിയയും സുതാര്യത ഉറപ്പുവരുത്തുന്നതിന് പൊതു ഡൊമെയ്‌നിലായിരിക്കും ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്.
9. ചാര്‍ജ്ജുകളുടെ വിശദാംശങ്ങളും ലഭ്യമായ സൗകര്യങ്ങളും ഓരോ സ്ഥാപനത്തിലും ശ്രദ്ധേയമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നു
10. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ അവയുടെ നയരൂപീകരണവും വിഭവ വിഹിതവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
11. രജിസ്‌ട്രേഷനു വേണ്ട വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും
12. ആരോഗ്യ പരിചരണം നല്‍കുന്നവര്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുകയും അവ റിപ്പോര്‍ട്ടുചെയ്യുകയും വേണം
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സംസ്ഥാന കൗണ്‍സിലിന്റെ ഘടന
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അംഗങ്ങള്‍ ചേര്‍ന്നതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സംസ്ഥാന കൗണ്‍സില്‍. ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിനു താഴെയല്ലാത്ത ഒരു ഓഫീസര്‍ കൗണ്‍സില്‍ സെക്രട്ടറി ആയിരിക്കും. ആധുനിക വൈദ്യശാസ്ത്രം (MCI, DCI), നഴ്‌സിംഗ്, ഇന്ത്യന്‍ പാരമ്പര്യ വൈദ്യം (ആയുര്‍വേദം, സിദ്ധ, യുനാനി), ഹോമിയോപ്പതി, രോഗി ക്ഷേമ സംഘടന എന്നിവകളുടെ പ്രതിനിധികള്‍ എന്നിവരും സംസ്ഥാന കൗണ്‍സില്ലുണ്ടാകും.
സംസ്ഥാന കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍
1. ഈ ബില്‍ ആരംഭിക്കുന്നതു മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ക്ലിനിക്കല്‍ സ്ഥാപനത്തിന്റെ ശരിയായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക.
2. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കുകയും ഓരോ വിഭാഗത്തിന്റെയും മിനിമം മാനദണ്ഡങ്ങള്‍ തീരുമാനിക്കുകയും അവ അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യുക.
3. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സംസ്ഥാന രജിസ്‌ട്രേഷന്‍ ക്രോഡീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക
4. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ പരിശോധനയ്ക്കും വിലയിരുത്തലിനുമായി ഒരു പാനല്‍ നിയമിക്കുക
5. മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുന്നത് ഉറപ്പുവരുത്തുന്നതിന് ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ പരിശോധന നടത്തുക
6. സാങ്കേതിക വിദ്യയിലോ സാമൂഹിക സാഹചര്യത്തിലോ ഉള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി നയങ്ങളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുക
7. കാലാകാലങ്ങളില്‍ നിര്‍ബന്ധമായും നല്‍കേണ്ട വിവരങ്ങള്‍ ശേഖരിക്കുകയും നിര്‍ദ്ദിഷ്ടമായ രീതിയില്‍ അവ വിശകലനം ചെയ്ത് പൊതുനയത്തില്‍ കൊണ്ടുവരേണ്ടതാണ്
8. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) 2010 പ്രകാരം കേന്ദ്ര ഗവണ്‍മെന്റിനോ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെടുന്ന ദേശീയ രജിസ്റ്ററിനോ പുതുക്കിയ വിവരങ്ങള്‍ നല്‍കുക
9. പൊതുജനാരോഗ്യത്തിനും രോഗികളുടെയും ജീവനക്കാരന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നേരിട്ട് റദ്ദാക്കുവുന്നതാണ്.
10. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഇതുപോലുള്ള മറ്റ് ചുമതലകളും ഏല്‍പ്പിക്കുന്നതാണ്
ഒരു ക്ലിനിക്കല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം ആര്‍ക്ക്?
സ്ഥാപനത്തിന്റെ ഉടമയ്ക്കാണ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം
രജിസ്റ്റര്‍ ചെയ്യുന്ന അധികാരം ആരാണ്?
ജില്ലാ തലത്തില്‍ ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റി എന്നറിയപ്പെടുന്ന വിവിധ അംഗങ്ങളുള്ള അതോറിറ്റിയാണ് ആ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം
ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ ഘടന
ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ ഉണ്ടാകുന്നവര്‍
1. ജില്ലാ കളക്ടര്‍, എക്‌സ് ഒഫിഷോ ചെയര്‍പേഴ്‌സണ്‍
2. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എക്‌സ് ഒഫിഷോ വൈസ് ചെയര്‍പേഴ്‌സണ്‍
3. സര്‍ക്കാര്‍ കണ്‍വീനര്‍ നാമനിര്‍ദ്ദേശം ചെയ്ത ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഒരു മെഡിക്കല്‍ ഓഫീസര്‍
4. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ പരമ്പരാഗത വൈദ്യത്തിന്റെ മെഡിക്കല്‍ ഓഫീസര്‍
5. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഹോമിയോപ്പതി വൈദ്യശാസ്ത്ര മരുന്നുകളുടെ ഒരു മെഡിക്കല്‍ ഓഫീസര്‍
6. ജില്ലാ കളക്ടര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആരോഗ്യ മേഖലയിലെ ഒരു അംഗീകൃത സംഘടനയില്‍ നിന്നുള്ള ഒരംഗം.
ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍
1. ഒരു ക്ലിനിക്കല്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ നല്‍കുകയോ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യുക
2. നിയമത്തിലെ വ്യവസ്ഥകള്‍ക്കും അതിനകം പുറപ്പെടുവിച്ച നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുക
3. പൊതുജനാരോഗ്യത്തിനും രോഗികളുടെയും ജീവനക്കാരന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകട സാധ്യതയുയുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുക
4. കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു പോലെ അതതു സമയത്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുക
5. നിര്‍ദേശിച്ച മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുക
ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങള്‍
വലുപ്പം (കിടക്കകളുടെ എണ്ണം), സേവനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങളും ഉണ്ടാകും. ചെറിയ ആശുപത്രികളും നേഴ്‌സിങ് ഹോമുകളും വലിയ ആശുപത്രികളില്‍ നിന്ന് വ്യത്യസ്തമായ നിലവാരത്തിലായിരിക്കും.
പരാതികള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ടത്
ഈ ബില്ലിന്റെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ നിയമങ്ങളുടെ ലംഘനം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിക്കുന്നതിന് ഒരു പരാതി പരിഹാര സംവിധാനം നിലവില്‍ വരുന്നു.
ഈ ബില്ലിലൂടെ രൂപീകരിക്കപ്പെട്ട സ്ഥാപന സംവിധാനങ്ങള്‍
1. സംസ്ഥാന കൗണ്‍സില്‍
2. ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റി
3. പ്രവര്‍ത്തക സമിതി
4. അപ്പീല്‍ അതോറിറ്റി
5. പരാതി പരിഹാര ഫോറം
ഒരു ക്ലിനിക്കല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥകള്‍
1. ക്ലിനിക്കല്‍ സ്ഥാപനത്തിന്റെ വിഭാഗം അനുസരിച്ചുള്ള മിനിമം മാനദണ്ഡങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും
2. നിര്‍ദ്ദേശിക്കപ്പെടുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ മിനിമം യോഗ്യത
3. കൗണ്‍സില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം
4. അത്തരം വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വിജ്ഞാപനം ചെയ്യുന്നതിനായി സമര്‍പ്പിക്കുക
5. സര്‍ക്കാര്‍ അറിയിച്ചതുപോലെ സുരക്ഷ, അണുബാധ നിയന്ത്രണം, ഗുണനിലവാരം എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിക്കുക
6. ഒരു പ്രധാന സ്ഥലത്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കുക.
7. ഓരോ തരത്തിലുമുള്ള സേവനത്തിനും സൗകര്യങ്ങള്‍ക്കും ലഭ്യമായ നിരക്കുകളും, രോഗിക്ക് പ്രയോജനകരമായ രീതിയിലുള്ള പാക്കേജ് നിരക്കുകളും ഉണ്ടാക്കണം
8. പ്രായോഗികമായ മറ്റ് നിയമങ്ങള്‍ക്കനുസൃതമായി വിവരങ്ങളും കണക്കുകളും മറ്റും നിലനിര്‍ത്തുകയും അതിനനുസൃതമായി പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ അനുസരിക്കുകയും വേണം
ക്ലിനിക് അതേ ജില്ലയിലുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നെങ്കില്‍
വലിയതോ വിശാലമായതോ ആയ സ്ഥലത്തേക്ക് മാറ്റുമ്പോള്‍ അത്തരം ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള സര്‍ട്ടിഫിക്കറ്റ് അതോറിറ്റിക്ക് സമര്‍പ്പിക്കുകയും രജിസ്‌ട്രേഷനായി വീണ്ടും അപേക്ഷിക്കുകയും ചെയ്യണം.
രജിസ്‌ട്രേഷന്‍ ചെയ്യുന്നതെങ്ങനെ
www.keralaclinicalestablishments.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചിച്ച് രജിസ്‌ട്രേഷന്‍ നടത്താം
താല്‍ക്കാലിക രജിസ്‌ട്രേഷന്‍
സ്വന്തമായി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കും. 30 ദിവസത്തിനകമാണ് താല്‍ക്കാലികമായ രജിസ്‌ട്രേഷന്‍ ലഭിക്കുക. താല്‍ക്കാലിക രജിസ്‌ട്രേഷന്റെ ആവശ്യത്തിനായി രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് മുമ്പായി പരിശോധന ഉണ്ടായിരിക്കില്ല.
സ്ഥിരം രജിസ്‌ട്രേഷന്‍
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിനു ആവശ്യമായ അടിസ്ഥാന നിലവാരം അറിയിക്കുകയും ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നോട്ടീസ് മിനിമം മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണെങ്കില്‍ സ്ഥിരമായി രജിസ്‌ട്രേഷന്‍ നല്‍കും
ആരാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്
ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിയാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്
രജിസ്‌ട്രേഷന്റെ കാലാവധി
ഓരോ താത്ക്കാലിക രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തീയതി മുതല്‍ പന്ത്രണ്ടാം മാസത്തിലെ അവസാന ദിവസം അസാധുവാകുന്നു. അത്തരത്തിലുള്ള രജിസ്‌ട്രേഷന്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ പുതുക്കാവുന്നതാണ്.
എപ്പോഴാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ പുതുക്കേണ്ടത്?
രജിസ്‌ട്രേഷന്‍ പുതുക്കലിനായുള്ള അപേക്ഷ, താല്‍ക്കാലിക രജിസ്‌ട്രേഷന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്നതിന് മുപ്പത് ദിവസത്തിനുള്ളില്‍ നല്‍കണം. താല്‍ക്കാലിക രജിസ്‌ട്രേഷന്റെ കാലാവധി തീരുമ്പോള്‍ പുതുക്കല്‍ അപേക്ഷ പുതുക്കിയിയിട്ടില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഫീസുള്‍പ്പെടെ അടയ്ക്കാനാകും.
ഒരു ക്ലിനിക്കല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാത്തതിന് ശിക്ഷയുണ്ടോ?
ഈ ബില്ല് നിലവില്‍ വന്ന ശേഷം രജിസ്റ്റര്‍ ചെയ്യാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനവും നടത്താന്‍ പാടില്ല. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വലിയ പിഴ ചുമത്തുകയും ചെയ്യും.
ബില്ലിന്റെ പ്രധാന നേട്ടങ്ങള്‍
1. ഇന്ത്യന്‍ പാരമ്പര്യ വൈദ്യം, ഹോമിയോപ്പതി ഉള്‍പ്പെടെ എല്ലാ അംഗീകൃത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളേയും എല്ലാ ആരോഗ്യവിഭാഗ സേവന ദാതാക്കളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു
2. എല്ലാ സ്ഥാപനങ്ങളിലും നിര്‍ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിചരണത്തിലും ചികിത്സയിലും ഏകീകരണം ഉറപ്പുവരുത്തുന്നു. ആരോഗ്യപരിരക്ഷ, സേവനം, രോഗിയുടെ സുരക്ഷ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രാധാന്യവും കൈവരുന്നു
3. സംസ്ഥാന കൗണ്‍സില്‍, ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി, പരാതി പരിഹാര പദ്ധതി എന്നിങ്ങനെ ബഹുമുഖ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം
4. പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്റെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്നു
5. ചാര്‍ജുകളുടെ വിശദാംശങ്ങളും ലഭ്യമാകുന്ന സൗകര്യങ്ങളും ഓരോ സ്ഥാപനത്തിലും ശ്രദ്ധേയമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കും
6. ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ഫലപ്രദമായ നിയന്ത്രണവും ഉത്തരവാദിത്വവും സുതാര്യതയും നല്‍കുന്നു
7. രാജ്യത്തെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളിലേയും വിശ്വസനീയവും സമഗ്രവുമായ വിവരങ്ങള്‍ ലഭ്യമാകുന്നു.
8. സംസ്ഥാന ജില്ലാ തലത്തില്‍ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നയരൂപീകരണം, വിഭവ സ്വരൂപണം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്ക് സഹായിക്കും.
9. മെച്ചപ്പെട്ട മാനേജ്‌മെന്റ്, അടിയന്തിര വൈദ്യ സഹായം, രോഗപ്രതിരോധം മെച്ചപ്പെടുത്തുക, പകര്‍ച്ചവ്യാധികള്‍, ദുരന്തങ്ങള്‍, പൊതുജനാരോഗ്യ അരക്ഷിതാവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പൊതുജനാരോഗ്യ ഇടപെടലുകള്‍ നടത്താനും സാധിക്കുന്നു.
https://www.facebook.com/Malayalivartha



























