പൊന്നാനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് ആരോപിച്ച് വൃദ്ധ യാചകനെ വിവസ്ത്രനാക്കി മർദ്ദിച്ചു
പൊന്നാനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് ആരോപിച്ച് വൃദ്ധ യാചകനോട് നാട്ടുകാരുടെ ക്രൂരത. ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. ഇയാൾ ആന്ധ്രാ സ്വദേശിയാണ്. നാട്ടുകാരുടെ മർദ്ദനത്താൽ സംസാരിക്കാൻപോലുമാകാത്ത അവസ്ഥയിലാണ് ഈ വൃദ്ധൻ. പൊന്നാനി നഴ്സിങ് ഹോമിനടുത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.
ഇയാളില്‍നിന്നു ക്ലോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാർ പ്രചരിപ്പിച്ചിരുന്നത്. പോലീസ് അന്വേഷണത്തില്‍ ഇതു കള്ള പ്രചാരണമാണെന്ന് വെക്തമായി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാപകപ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുടെ ക്രൂരത. വിവരം അറിഞ്ഞെത്തിയ പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ക്കും നാട്ടുകാരുടെ മർദ്ദനമേൽക്കുകയായിരുന്നു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്.
തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ഇയാളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസും എടുത്തു. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha