മന്ത്രിയായതോടെ മനഃസമാധാനം പോകുന്നു; ഏത് വഴിക്കും പണി വരം: മംഗളം മുതൽ ചാണ്ടി വരെ...
ശശീന്ദ്രൻ മന്ത്രിയായതോടെ തോമസ് ചാണ്ടിയെ കുരുക്കാൻ ശശീന്ദ്രനും ശശീന്ദ്രനെ കുരുക്കാൻ തോമസ് ചാണ്ടിയും ഗോദയിലിറങ്ങി. സ്റ്റാഫിനെ നിയമിക്കുന്നതിൽ ഉൾപ്പെടെ തികഞ്ഞ ജാഗ്രത പുലർത്തുകയാണ് ശശീന്ദ്രൻ. എവിടെ നിന്നു വേണമെങ്കിലും തനിക്ക് പണി വരുമെന്ന ചിന്തയിലാണ് ശശീന്ദ്രൻ. മംഗളം ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനാണ് പഴയ സംഭവമെന്ന് ശശീന്ദ്രൻ വിശ്വസിക്കുന്നില്ല.
തന്റെ മന്ത്രി പദവി തെറിപ്പിക്കാൻ നടത്തിയ നീക്കമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. ലോകത്തിൽ തന്നോട് ദേഷ്യമുള്ളത് തോമസ് ചാണ്ടിക്ക് മാത്രമാണെന്നും ശശീന്ദ്രൻ വിശ്വസിക്കുന്നു. താൻ ആരെയും ദ്രോഹിച്ചിട്ടില്ല. തോമസ് ചാണ്ടി എൻ സി പി യിൽ വന്നു കയറിയതാണ്. താൻ പഴയ എൻസിപി നേതാവാണ്. എന്നിട്ടും അതിന്റെ പരിഗണന അദ്ദേഹം കാണിച്ചില്ല.
ഏതായാലും വൻ പ്രതിഷേധത്തിലാണ് ചാണ്ടിയെന്ന് ശശീന്ദ്രനറിയാം. താൻ മന്ത്രിയാകുന്ന ദിവസം തന്നെ മഹാലക്ഷ്മി എന്നൊരാളെ കൊണ്ട് തനിക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതും ചാണ്ടിയാണെന്ന് ശശീന്ദ്രൻ വിശ്വസിക്കുന്നു. മഹാലക്ഷ്മി കോടതിയിൽ നൽകിയ വിലാസത്തിൽ എൻസിപി പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും അങ്ങനെയൊരാൾ അവിടെ താമസമില്ല. ഇപ്പോഴും കർട്ടനടിയിലാണ് പരാതിക്കാരി നിൽക്കുന്നത്. അവർക്ക് ശശീന്ദ്രനെ അറിയുക പോലുമില്ല. കണ്ടിരുന്നെങ്കിൽ താൻ ചെയ്ത തെറ്റ് എന്താണെന്ന് അവരോട് ചോദിക്കാം എന്ന ആഗ്രഹത്തിലാണ് ശശീന്ദ്രൻ.
മന്ത്രിയാകുന്നതോടെ തനിക്കെതിരെ ചാണ്ടിക്കുള്ള കലിപ്പ് വർധിക്കും. അങ്ങനെ വരുമ്പോൾ തന്നെ അഴിമതി കേസിൽ വരെ പെടുത്താം. ഉഴവൂർ വിജയന്റെ മരണം ചാണ്ടിയുടെ പീഡനം കാരണമാണെന്ന് പറഞ്ഞ എൻസിപി നേതാവ് സതീഷ് കല്ലകുളം നേരത്തെ ശശീന്ദ്രന്റെ സ്റ്റാഫിലുണ്ടായിരുന്നു. സതീഷിന്റെ ആരോപണം ശശീന്ദ്രൻ പറഞ്ഞിട്ടാണെന്ന് ചാണ്ടി വിശ്വസിക്കുന്നു. ശശീന്ദ്രനും ഉഴവൂർ വിജയനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതും ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
തന്നെ കുരുക്കാൻ ഏതു വഴിയും ചാണ്ടി സ്വീകരിക്കുമെന്ന് ശശീന്ദ്രൻ കരുതുന്നു. സി പി എം നേതാക്കളുമായി ചാണ്ടിക്ക് നല്ല ബന്ധമുണ്ട്. ഇതിൽ ചിലരുടെ മക്കളുമായി ബിസിനസ് ബന്ധങ്ങളുമുണ്ട്. അപ്പോൾ അവർക്ക് ചാണ്ടി പറയുന്നത് കേൾക്കേണ്ടി വരും. അതു കൊണ്ട് തന്നെ അവരിൽ പലരും തനിക്ക് എതിരാണ്. ഏതായാലും ജാഗ്രതയോടെ നീങ്ങാനാണ് ശശീന്ദ്രന്റെ തീരുമാനം. ഇനിയും കുരുങ്ങാൻ ശശീന്ദ്രൻ തയ്യാറല്ല.
https://www.facebook.com/Malayalivartha