ഐസക്കിന്റെ ബജറ്റ് സാധാരണക്കാരെ വലയ്ക്കും; നിർമാണ മേഖല സ്തംഭിക്കും; ഭൂമിയുടെ ന്യായവില- കൈമാറ്റനിരക്ക് വർധിപ്പിച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിൽ ഒരു തുള്ളി വെള്ളംപോലും കുടിക്കാതെയാണ് ധനമന്ത്രി തോമസ് ഐസക് പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റവതരണം പൂർത്തിയായപ്പോൾ ഒരു കാര്യം ഉറപ്പായി, 'കേരളം ഇനി വെള്ളം കുടിക്കും'.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടി. സ്റ്റാമ്പ് ഡ്യുട്ടി -300 കോടി രൂപ പ്രതീക്ഷിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരങ്ങള്‍ക്ക് വില്‍പ്പത്രങ്ങള്‍, ഭാഗപത്രം എന്നിവയ്ക്ക് 1000 രൂപയോ ഭൂമിയുടെ മതിപ്പ് വിലയുടെ 2.5% ഏതാണോ അധികം അത് ഈടാക്കുന്നതാണ്. സംസ്ഥാനത്ത് മൂന്ന് വർഷത്തിനു ശേഷമാണ് ഭൂമിയുടെ ന്യായവില ഉയർത്തുന്നത്. ഇതോടൊപ്പം എല്ലാ സേവനങ്ങൾക്കുള്ള ഫീസിൽ അഞ്ച് ശതമാനത്തിന്റേയും വർദ്ധന വരുത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗം എന്ന നിലയിലാണ് ന്യായവില കൂട്ടിയിരിക്കുന്നത്. 2010ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. 2014ൽ ന്യായവില 50% ആയി കൂട്ടിയിരുന്നു. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് ബജറ്റിൽ അവതരിപ്പിച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ അല്ലെങ്കിൽ വിൽപന വിലയുടെ 0.2 ശതമാനം ഏതാണോ അത് മുദ്രവിലയായും തീരുമാനിച്ചു. ഇതിലൂടെ 25 കോടിയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കും.
ചിട്ടി നിയമപ്രകാരമുള്ള ആർബിട്രേഷൻ നടപടികൾക്ക് ആർബിട്രേഷൻ തുകയുടെ രണ്ട് ശതമാനം കോർടട് ഫീസും ഏർപ്പെടുത്തി. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ആധാരത്തിന്റെ പകർപ്പ് എടുക്കുന്നതിന് 10 പേജ് വരെ നിലവിലുള്ള നിരക്കും 10 പേജിൽ കൂടുതലുള്ള ഓരോ പേജിനും അഞ്ച് രൂപ നിരക്കിൽ അധിക ഫീസും നൽകണം. പൊതുമരാമത്ത് പ്രവൃത്തികൾക്കും മറ്റ് സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിൽ മുദ്രവില ഈടാക്കും. സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങൾ തമ്മിലുള്ള മുക്ത്യാറുകൾക്കുള്ള മുദ്രവില 300 രൂപയിൽ നിന്ന് 600 രൂപയാക്കി.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്‌ടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പടുത്തും. കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ ആവശ്യമെങ്കില്‍ പുതിയ തസ്തികകള്‍ അനുവദിക്കുകയുള്ളൂ- ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞു. അത്യാവശ്യമുള്ള വകുപ്പുകളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കി മാത്രമേ നിയമിക്കുകയുള്ളു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 13000 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
ഐസക്കിന്റെ ബജറ്റ് സാധാരണക്കാരെ വലയ്ക്കുമെന്നുറപ്പാണ്. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമായി 970 കോടിയുടെ അധികവരുമാനമാണ് ഐസക് ലക്ഷ്യമിടുന്നത്. ഇതിനായി ജനങ്ങളെ ഞെക്കി പിഴിയേണ്ടി വരും. പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് തൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ വഴിയാധാരമാക്കും.
https://www.facebook.com/Malayalivartha