വെട്ടിച്ചവർക്ക് രക്ഷപ്പെടാം; ആഡംബര നികുതി വെട്ടിച്ചവരോട് സർക്കാർ യുദ്ധത്തിനില്ല: കീഴടങ്ങൂ..പിഴയടക്കു
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസിൽ സിനിമാ താരങ്ങൾക്കടക്കം ആശ്വാസം. ഒറ്റത്തവണ പിഴ ഈടലിലൂടെ ഇവർക്ക് ഇതിൽ നിന്ന് ഒഴിവാകാം. ഇതിനായി ഒറ്റത്തവണ പിഴ ഈടാക്കൽ പദ്ധതി ബഡ്ജറ്റിൽ അവതരിപ്പിച്ചു. അന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതി അടച്ച് ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് ഡോക്ടർ തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്.
പോണ്ടിച്ചേരിൽ വാഹനം രജിസ്റ്റർ ചെയ്ത 2000 ലധികം മലയാളികളുടെ വിവരങ്ങൾ കാർ ഡീലർമാരിൽ നിന്ന് സംസ്ഥാന സർക്കാർ ശേഖരിച്ചിട്ടുണ്ട്. ഇവരോട് യുദ്ധം പ്രഖ്യാപിക്കാനില്ലെന്നും പിഴ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാക്കാൻ ഇവർക്ക് അവസരം നൽകുകയാണെന്നും ഡോക്ടർ തോമസ് ഐസക് വ്യക്തമാക്കി.
ഇതിലൂടെ 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 15 വര്‍ഷത്തെ നികുതി ഒറ്റത്തവണ അടയ്ക്കാതെ അഞ്ച് വര്‍ഷത്തേത് മാത്രം അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അഞ്ച് ഗഡുക്കളായി അടയ്ക്കണം. പോണ്ടിച്ചേരിയില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്ന വാര്‍ത്താ പരമ്പര പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തില്‍, രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് അമലപോള്‍ പ്രതിക്കൂട്ടിലായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കാര്‍ കൊച്ചിയില്‍ ഉപയോഗിക്കുകയായിരുന്നു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.
പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുകയായിരുന്നു.
2015ലും 2016ലുമായി വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനാണ് ഫഹദിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. തനിക്ക് തെറ്റ് പറ്റിയെന്നു സമ്മതിച്ച ഫഹദ് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചില്ല. ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണു കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതുമെന്നു ഫഹദ് പറഞ്ഞു.
മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ത്തന്നെ 2016ല്‍ പിഴ ഉള്‍പ്പടെ അടച്ചു. നിയമപ്രകാരം അടയ്ക്കേണ്ടതു 17 ലക്ഷമായിരുന്നെങ്കിലും മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ അടച്ചു. അതിന്റെ രേഖകളും ഹാജരാക്കി. നികുതി വെട്ടിക്കാനോ വഞ്ചിക്കാനോ ഉദ്ദേശ്യമില്ലായിരുന്നു. താന്‍ വാങ്ങിയ രണ്ടാമത്തെ കാറിനും പിഴ അടയ്ക്കാന്‍ തയാറാണെന്നും നടന്‍ പറഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ട് ആളുകളുടെയും 50,000 രൂപയുടെയും ജാമ്യത്തില്‍ വിട്ടയച്ചു.
എംപിയായതിന് ശേഷവും അതിന് മുമ്പുമായി രണ്ട് വാഹനങ്ങളാണ് പുതുച്ചേരിയില്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പുതുച്ചേരിയില്‍ എല്ലൈപിള്ള ചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മന്റ്സ് -3 സി എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയൊരു വിലാസത്തില്‍ ഒരു വീടോ അപ്പാര്‍ട്ട്മെന്റോ ഈ സ്ഥലത്തില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.വ്യാജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
കേരളത്തിലായിരുന്നുവെങ്കില്‍ പതിനഞ്ച് ലക്ഷവും ഇരുപത് ലക്ഷവും നികുതി അടയയ്‌ക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് വെറും ഒന്നരലക്ഷം രൂപ മുടക്കി ഇവര്‍ തമിഴ്‌നാട്ടില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയത്.
https://www.facebook.com/Malayalivartha