വിലക്കയറ്റം നിയന്ത്രിക്കാതെ, ഇന്ധന നികുതി കുറയ്ക്കാതെ, സാമൂഹ്യപെന്‍ഷനുകള്‍ നിയന്ത്രിച്ച് ഐസക് കേന്ദ്രസര്‍ക്കാരിന് മേല്‍ കുതിരകയറുന്നു

വിലക്കയറ്റം അടക്കമുള്ള ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളോ നിര്‍ദ്ദേശങ്ങളോ ഇല്ലാതെ, ഭൂ നികുതി ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ച് സാധാരണക്കാരന്റെ ചുമലില്‍ അധിക ബാധ്യത അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് ബജറ്റിലൂടെ ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടി, നോട്ട് നിരോധനം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയും സംസ്ഥാനത്തെ മാനേജ്‌മെന്റിലെ പിഴ മറച്ചുവച്ചും ഐസക് വാചക കസര്‍ത്ത് നടത്തി. മുമ്പ് ജി.എസ്.ടിയെ വാനോളം പുകഴ്ത്തിയ ഐസക് ജിഎസ്ടി വന്നതോടെ ചെക് പോസ്റ്റുകള്‍ നിഷ്‌ക്രിയമായെന്നന്നാണ്് ആക്ഷേപിക്കുന്നത്. ജിഎസ്ടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ ബാധിച്ചെന്ന് മന്ത്രി പറയുന്നെങ്കിലും വിശദാംശങ്ങള്‍ പറയുന്നില്ല. നികുതി കുറവ് നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും മിണ്ടാട്ടമില്ല.
മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജീയണല്‍ കാന്‍സര്‍ സെന്ററിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. മെഡിക്കല്‍ കോളെജുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിക്കാനും ജില്ലാ ആശുപത്രികളില്‍ ഹൃദ്രോഗ ചികിത്സാ സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ട്. താലൂക്ക് ആശുപത്രികളിലും അപകട തീവ്ര ചികിത്സാ സൗകര്യമുണ്ടാക്കും. കൂടാതെ യൂബര്‍ കാര്‍ സേവനം പോലെ ആംബുലന്‍സ് സംസിവിധാനം നടപ്പാക്കാനും പദ്ധതി ഉദ്ദേശിക്കുന്നു . ഇതിനെല്ലാം കൂടി പൊതു ആരോഗ്യ രംഗത്തേക്ക് അടുത്ത വര്‍ഷം 1685 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നു. എന്നാല്‍ കേരളത്തില്‍ പുതിയ പുതിയ രോഗങ്ങള്‍ കാണപ്പെടുകയും പകര്‍ച്ച വ്യാധിപോലെ അവ പടരുകയും പതിവായിട്ടും ആരോഗ്യ ഗവേഷണ രംഗത്ത് വേണ്ടത്ര നിര്‍ദ്ദേശമോ നീക്കിവെപ്പോ സര്‍ക്കാര്‍ ഇപ്രാവശ്യവും നടത്തുന്നില്ല.
കെഎസ്എഫ്ഇയില്‍ പുതിയ എന്‍ആര്‍ഐ ചിട്ടികള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി . ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൂര്‍ണമായും പ്രവാസികളെ ലക്ഷ്യം വച്ചുള്ള പദ്ധതി. പ്രവാസികളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും കേരളത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ചിട്ടിയായി തിരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന് സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു
ഇത് പ്രവാസികള്‍ക്ക്ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍ . ചിട്ടിയില്‍ ചേരുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും നല്‍കും. എന്നാല്‍ കെ എസ് എഫ് ഇ യില്‍ സ്വബോധമുള്ള ആരും പണം നിക്ഷേപിക്കില്ല. പിന്നെയെങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബി യില്‍ വിശ്വാസമര്‍പ്പിച്ച് തോമസ് ഐസക് നടത്തിയ ബജറ്റ് പ്രസംഗത്തോട് പിണറായിക്ക് പോലും പ്രതീക്ഷയുണ്ടാകില്ല എന്ന കാര്യം വ്യക്തം. എന്നാല്‍ പ്രവാസികളെ സര്‍ക്കാര്‍ കൈ വിട്ടിട്ടില്ല പ്രവാസി ക്ഷേമത്തിന് 80 കോടി രൂപയാണ് തോമസ് ഐസക് മാറ്റി വെച്ചിരിക്കുന്നത്. ലോക കേരള സഭയ്ക്കും ഗ്ലോബല്‍ കേരള ഫെസ്റ്റിവലിനുമായി 19 കോടി രൂപയും നീക്കി വെച്ചിരിക്കുന്നു.
പ്രതീക്ഷിച്ചതു പോലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മദ്യപരുടെ കഴുത്തിന് പിടിച്ചു. മദ്യത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. നാനൂറിന് മുകളില്‍ വിലയുള്ള മദ്യത്തിന് 210 ശതമാനവുമാണ് നികുതി ഏര്‍പ്പെടുത്തിയത്. ബിയറിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. ബിയറിന്റെ വില്‍പ്പന നികുതി നൂറ് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. സെസ് ഒഴിവാക്കിയാണ് വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചത്. ജിഎസ്ടി വന്ന ശേഷം സംസ്ഥാന സര്‍ക്കാറിന് നികുതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന പ്രധാന ഉല്‍പ്പന്നമാണ് മദ്യം. അതുകൊണ്ട് തന്നെ മദ്യത്തിന്റെ നികുതി ഉയര്‍ത്തുമെന്ന പ്രതീക്ഷ ഐസക്ക് തെറ്റിച്ചില്ല.
കടം കയറി മുടിഞ്ഞ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല . കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭ കേന്ദ്രമായി വിഭജിക്കാനാണ് തീരുമാനം. എന്നാല്‍ സമഗ്രപുനരുദ്ധാരണത്തിന് 3500 കോടിരൂപയുടെ വായ്പ നല്‍കും. ഇത് ഉപയോഗിച്ച് ഹ്രസ്വകാല വായ്പകള്‍ തിരിച്ചടയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വരവ് ചെലവുകളിലെ വ്യത്യാസം നികത്താന്‍ 1000 കോടി രൂപ സഹായം നല്‍കും. കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കും. ശമ്പളവും പെന്‍ഷനും സ്വയം ഏറ്റെടുക്കത്തക്കവിധത്തില്‍ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഇതുവരെയും കൊടുത്ത് തീരാത്ത കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസത്തില്‍ നല്‍കും.
201819 ല്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജീവനക്കാരെ ദുരിതത്തിലാക്കിയ കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. എന്നാല്‍ പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ലെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്നു വാദിക്കുന്ന സര്‍ക്കാര്‍ കുടിശ്ശിക മാര്‍ച്ച് മാസത്തില്‍ നല്‍കുമെന്ന് പറയുന്നു. എന്നാല്‍ ദുരിത കയത്തില്‍ വീണുപോയ ജീവനക്കാര്‍ക്ക് അവിടെ തന്നെ കിടന്നു കൈകാലിട്ട് അടയ്‌ക്കേണ്ടി വരുമോ എന്ന് കണ്ടുതന്നെ അറിയാം.
സാമൂഹിക പെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ധനമന്ത്രി. 1200 ചതുരശ്രഅടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി കാറുള്ളവര്‍ക്കും ആദായനികുതി നല്‍കുന്നവര്‍ക്കും ഇനിമുതല്‍ സാമൂഹിക പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കില്ല. അര്‍ഹതയില്ലാത്തവര്‍ പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയാല്‍ വാങ്ങിയ തുക അവരില്‍ നിന്നും തിരിച്ചു പിടിക്കും. പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കിയ ശേഷം ഏപ്രില്‍ മുതല്‍ പുതിയ പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കും. സാമൂഹിക പെന്‍ഷനില്‍ നിന്നും പുറത്താക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പാടാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ ഭൂനികുതിക്കെതിരെ അന്ന് സമരം ചെയ്ത പ്രതിപക്ഷമായിരുന്ന സിപിഎം തന്നെ ഇപ്പോള്‍ ബജറ്റ് പ്രഖ്യാപനത്തില് 2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയും. ഭൂനികുതിയിലൂടെ 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭൂനികുതി കൂട്ടിക്കഴിഞ്ഞാല്‍ അത് വസ്തുക്കളുടെ വില വര്‍ധിക്കുന്നതിന് പ്രധാന കാരണമാകും.
എന്നാൽ സർക്കാരിന്റെ ബഡ്ജറ്റ് പൂർണമായും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് പറയാൻ പറ്റില്ല. ഗുണപരമായ ചില പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ പ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുള്ള യാത്രാ ചെലവു കുറയ്ക്കാൻ വിഡിയോ കോൺഫറൻസ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വകുപ്പുകൾക്ക് കാറും മറ്റു വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
തീരദേശ റോഡുകളുടെ വികസനമടക്കം തീരദേശ മേഖലയുടെ മൊത്തം വികസനത്തിന് 600 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്. ല്ലാ തീരദേശ സ്‌കൂളുകളും നവീകരണ പട്ടികയിൽ പെടുത്തും. തീരദേശത്ത് 250-ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന എല്ലാ സ്‌കൂളുകളേയും ഹൈടെക്കാക്കി മാറ്റും. ചെല്ലാനം പൊന്നാന്നി തുടങ്ങിയ മേഖലകളിലെ കടൽക്ഷോഭത്തിനെതിരെ പ്രത്യക പദ്ധതി രൂപീകരിക്കും.
മണ്ണിന്റെ സൂക്ഷ്മ കണങ്ങൾ പരിശോധിക്കുകയും പരിഹാര നടപടികൾക്കുമായി 28 കോടിയും ജൈവകൃഷികൾ, കാർഷികരീതികൾ എന്നിവയുടെ പ്രോത്സാഹനത്തിനായി പത്തുകോടിയും വകയിരുത്തി. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി നൽകും. ചെറുകിട സംസ്‌കരണ യൂണിറ്റുകൾക്ക് എട്ടുകോടിയും, സ്വയം സഹായ സംഘങ്ങളുടേയും വ്യക്തികളുടേയും യൂണിറ്റുകൾക്ക് നാലുകോടിയും അനുവദിച്ചു. സഹകരണ സംഘങ്ങളുടേയും കുടുംബശ്രീയുടേയും മറ്റുവിധ സഹകരണസംഘങ്ങൾക്കും 3 കോടി നൽകും.
കശുവണ്ടി വ്യവസായത്തിന് 54.45 കോടി പ്രഖ്യാപിച്ചു. ഇറക്കുമതി തുടരുമെന്നും ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് രാജ്യാന്തര കശുവണ്ടി ബ്രാൻഡ് അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വിള ആരോഗ്യം ഉറപ്പാക്കാൻ 54 കോടി, ബാംബൂ കോർപ്പറേഷന് 10 കോടി, കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദിക്ക് 19 കോടി എന്നിവയും അനുവദിച്ചു.
എകെജിക്ക് ജന്മഗ്രാമമായ പെരളശ്ശേരിയിൽ സ്മാരകം നിർമ്മിക്കും. ഇതിനായി 10 കോടിയും . ഒഎൻവി സ്മാരകത്തിന് 5 കോടിയും കേരളാ അറബ് സാംസ്‌കാരിക കേന്ദ്രത്തിന് 10 കോടിയും വകയിരുത്തി. പുന്നപ്ര വയലാർ സ്മാരകത്തിനു 10 കോടിയും തലശേരി പൈതൃക പദ്ധതിക്ക് 40 കോടിയും വകയിരുത്തി.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. കംപ്യൂട്ടർ ലാബുകൾക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയർത്താൻ 35 കോടി. 500 ൽ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി.
https://www.facebook.com/Malayalivartha



























