കരയിലിരുന്നുള്ള ആന്റണിയുടെ കരളുരുകുന്ന പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി... മൂന്നു മാസങ്ങള്‍ക്ക് ശേഷം ഓഖി ഒളിപ്പിച്ച അപ്പൻ തിരികെ എത്തി...

ഓഖി'യില്‍ കാണാതായ ആന്റണിയുടെ പിതാവ് ശിലുവയ്യന്‍ (52) ദുരന്തത്തിന് മൂന്നു മാസം കഴിയുമ്പോൾ തിരികെ എത്തി. നാട്ടില്‍ ശിലുവയ്യന്‍ കാണാതായവരുടെ പട്ടികയിലായിരുന്നു. പ്രാര്‍ത്ഥനയോടെ പടമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിതാവിനെ കാണാനില്ലാത്തതു കാട്ടി മകന്‍ ആന്റണി പോലീസുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു വിവരം നല്‍കിയിരുന്നു. എന്നാലും ആന്റണിക്കു പ്രതീക്ഷയുണ്ടായിരുന്നു.
ഓട്ടോറിക്ഷയില്‍ നാട്ടിലെത്തുമ്പോൾ തന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ കണ്ടു ശിലുവയ്യന്‍ ഞെട്ടി. വീട്ടിലേക്കു കയറി എത്തുമ്പോൾ മകനെ കൂടാതെ സമീപവാസികളും ഒരു നിമിഷം അമ്പരന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ വീണ്ടും കടല്‍പണിക്കുതന്നെ ഇറങ്ങണം ശിലുവയ്യന്‍ പറയുന്നു. ഓഖി ദുരിതം വിതയ്ക്കും മുന്‍പേ നവംബര്‍ ആദ്യമാണ് അടിമലത്തുറ ജനിഹൗസില്‍ ശിലുവയ്യന്‍ വിഴിഞ്ഞം സ്വദേശികളായ എറ്റി, സ്റ്റാര്‍ലിന്‍, ബനാന്‍സ് എന്നിവര്‍ക്കൊപ്പം കാസര്‍കോട്ടു മല്‍സ്യബന്ധനത്തിനു പോയത്.
ദുരന്തമുണ്ടായ നവംബര്‍ 30നു കടലില്‍ ശക്തമായ കാറ്റുണ്ടായി. പന്തികേടു തോന്നി വല തിരികെയെടുത്തു കരയ്ക്കോടിയെത്തി. വിഴിഞ്ഞം സ്വദേശികളായ സഹതൊഴിലാളികള്‍ക്കു നാട്ടില്‍നിന്ന് അപകടത്തെക്കുറിച്ചു തുരുതുരെ ഫോണ്‍ വന്നുകൊണ്ടിരുന്നു. ബന്ധുക്കളുള്‍പ്പെടെയുള്ളവരെ കാണാതായ സംഭവമറിഞ്ഞു വിഴിഞ്ഞം സ്വദേശികള്‍ നാട്ടിലേക്കു തിരിച്ചു.
ഇവരുടെ മടങ്ങിവരവിനായി കാത്തു ശിലുവയ്യന്‍ കാസര്‍കോട്ടു തുടര്‍ന്നു. വെറുംകയ്യോടെ നാട്ടിലേക്കു മടങ്ങിയിട്ടു കാര്യമില്ലെന്നു ശിലുവയ്യനറിയാമായിരുന്നു. ഭാര്യ പനിയമ്മയുടെ അകാല വേര്‍പാടിനെത്തുടര്‍ന്ന് ഏകനായ മകന്‍ ആന്റണിയുടെ ഭാവി, കിടപ്പാടത്തിന്റെ പൂര്‍ത്തീകരണം അങ്ങനെ കുറേ ബാധ്യതകള്‍. ഒടുവില്‍ കാശു കടംവാങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നു ശിലുവയ്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























