സീറോ മലബാര്‍ സഭ ഭൂമി വിവാദം; കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സീറോ മലബാര്‍ സഭാ വിവാദ ഭൂമി ഇടപാടുമായി ബന്ധപെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രൂപതകളും അതിരൂപതയും മെത്രാന്മാരുമെല്ലാം ഇന്ത്യന്‍ നിയമത്തിന് അധീനരാണെന്ന് കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ടാ കുറ്റം ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വഞ്ചന കുറ്റം എന്നിവ നടന്നിട്ടുണ്ട്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി വിധിയില്‍ ജസ്റ്റിസ് കെമാല്‍പാഷ വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ഭൂമി കച്ചവടത്തില്‍ നിയമലംഘനം നടന്നുവെന്നും രൂപതയെ രൂപതാധ്യക്ഷനായ കര്‍ദിനാള്‍ ആലഞ്ചേരി വഞ്ചിച്ചുവെന്നും കാട്ടി രൂപത വിശ്വാസികളായ രണ്ടുപേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കര്‍ദിനാളിനെതിരേ ഹര്‍ജിക്കാരന്‍ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍നൽകിയത്. കേസ് പരിഗണിക്കവെ ഇന്നലെ ഹൈക്കോടതി പൊലീസിനെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു.
കര്‍ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്ന് കോടതി. ആരും നിയമത്തിന് മുകളില്ല. എല്ലാവര്‍ക്കും മുകളിലാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്ന ദിവസം മുതല്‍ കര്‍ദിനാളിന്റെ നിലപാടുകളെ സംശയത്തോടെ വീക്ഷിക്കുന്ന നടപടികളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെയും പരാമര്‍ശങ്ങളുണ്ടായത്.
അതിരൂപതയുടെ സ്വത്തുക്കള്‍ തന്റെ സ്വത്തുക്കളാണെന്നും ഇത് ക്രയവിക്രയം നടത്താന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നുമായിരുന്നു നേരത്തെ കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ വ്യക്തമാക്കിയത്. ഇതിനെ കോടതി നിശിതമായാണ് വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha

























