ചാലയിൽ വൻ തീപിടിത്തം... ആക്രിക്കടയുടെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾ അരമണിക്കൂറിനുള്ളിൽ പൂർണ്ണമായും കത്തിയമർന്നു... സംഭവിച്ചത് ലക്ഷങ്ങളുടെ നാശനഷ്‌ടം

തിരുവനന്തപുരം ചാല മാർക്കറ്റിൽ രാത്രി വൻ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാല പുതിയ ബൈപ്പാസ് റോഡിലെ ദേവിക ഗാർഡൻസിന് സമീപമുള്ള റോഡിൽ എസ്.കെ.പി.ടിമ്പേഴ്സിന് സമീപമുള്ള ആക്രിക്കടയിൽ തീപിടിത്തമുണ്ടായത്.
പ്ളാസ്റ്റിക്കും പാഴ്വസ്തുക്കളും കൂട്ടിയിട്ടിരുന്ന ആക്രിക്കടയുടെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾ അരമണിക്കൂറിനുള്ളിൽ പൂർണ്ണമായും കത്തിയമർന്നു. സംഭവമറിഞ്ഞ് നഗരത്തിലെ ഫയർ ഫോഴ്സ് കുതിച്ചെത്തിയപ്പോഴേക്കും ആക്രിസാധനങ്ങളുടെ അടുത്തുള്ള ടിമ്പർ സ്ഥാപനത്തിലേക്കും തീപടരുകയായിരുന്നു. പനവിള, ചാക്ക ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ആറോളം ഫയർ എൻജിനുകൾ എത്തിയെങ്കിലും ഫർണീച്ചർ വസ്തുക്കളും പഴയ വസ്തുക്കളും കുന്നുകൂടി കിടക്കുന്നതിനാൽ തീ നിയന്ത്രിക്കാനായില്ല.
പിന്നീട് നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സുകൾ കൂടി എത്തിയാണ് തീ സമീപങ്ങളിലേക്ക് പടരുന്നത് തടയാനായത്. ഇതിന് പിന്നിലുള്ള വീടുകളിലും സമീപത്തെ ഷോപ്പുകളിലും ഉടനടി പോലീസ് മുന്നറിയിപ്പ് നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.എട്ടോളം ഫയർ ഫോഴ്സ് എൻജിനുകൾ ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്. ചാലയിലെ എസ്.കെ. പി.ഫർണീച്ചർ, ടിമ്പേഴ്സ് എന്നിവയും മറ്റ് ഫർണീച്ചർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ചാല - മണക്കാട് ബൈപ്പാസ് റോഡിലാണ് തീപിടിത്തമുണ്ടായത്.
വിവിധ തരത്തിലുള്ള ആക്രിസാധനങ്ങൾ ചാക്കുകളിലും ടർപ്പായകളിലും പൊതിഞ്ഞിട്ടിരിക്കുകയും മറ്റ് ഒട്ടേറെ വസ്തുക്കൾ കുന്നുകൂട്ടിയിട്ടിരിക്കുകയും ചെയ്ത ഭാഗത്താണ് തീ ആളിപടർന്നത്. പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തെ വീടുകളിലും കടകളിലും ഉറങ്ങിയിരുന്നവരെയെല്ലാം വിളിച്ചുണർത്തി വീടിന് പുറത്തെത്തിച്ച് അപകടസാധ്യത ഒഴിവാക്കി. തമിഴ്നാട് സ്വദേശി എസ്.പി.എന്നറിയപ്പെടുന്നയാളുടേതാണ് ആക്രികടയും ഗോഡൗണും.
എന്തെല്ലാം തരത്തിലുള്ള വസ്തുക്കളാണ് ഉള്ളതെന്ന് അറിയാതത്തിനാൽ വെള്ളം പമ്പ് ചെയ്താണ് തീയണയ്ക്കാൻ ശ്രമിച്ചത്. ചുറ്റുപാടുകളിലും വെള്ളം തെറിപ്പിച്ച് തീ ആളിപടരുന്നത് തടയാൻ തന്നെ മണിക്കൂറുകളെടുത്തു. അപ്പോഴേക്കും ആക്രിപറമ്പിന്റെ പിൻവശത്തേക്ക് തീ പടരുകയായിരുന്നു. ഇത് ആശങ്ക പടർത്തി.പൊലീസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രിക്കാൻ ശ്രമിച്ചത്.
https://www.facebook.com/Malayalivartha

























