ആലഞ്ചേരിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ യാതൊന്നും പ്രവർത്തിക്കേണ്ടതില്ലെന്ന് സർക്കാർ കൊച്ചി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദശം നൽകിയതായി സൂചന

മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുമെങ്കിലും ആലഞ്ചേരിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ യാതൊന്നും പ്രവർത്തിക്കേണ്ടതില്ലെന്ന് സർക്കാർ കൊച്ചി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദശം നൽകിയതായി സൂചനയുണ്ട്.
സഭാ വിശ്വാസികൾക്കും കർദ്ദിനാളിനും മനോവിഷമം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കരുതെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ സഭയെ പിണക്കില്ല. കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യും. ഇക്കാര്യം സി പി എം സംസ്ഥാന സെക്രട്ടറി തന്നെ സഭക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
കോടതി വിധി വന്നയുടനെ ഡിജിപിയുമായി കൊച്ചി ജില്ലാ പോലീസ് മേധാവി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ അനാവശ്യ ധൃതി കാണിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന മേധാവി നൽകിയിട്ടുണ്ട്. സഭാ നേതൃത്വത്തിന് മേൽകോടതിയിൽ അപ്പീൽ പോകാൻ അവസരവും നൽകും. ആരെയും വെറുപ്പിക്കാതെ ഭരിക്കണമെന്ന മുൻ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും പിണറായി സ്വീകരിക്കുന്നത്.
വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അപ്രകാരം കേസെടുത്താൽ കർദ്ദിനാളിന് ജാമ്യം ലഭിക്കാത്ത സ്ഥിതിവിശേഷം നിലവിൽ വരും. കർദ്ദിനാളിനെ അറസ്റ്റ് ചെയ്താൽ അത് സഭാ വിശ്വാസികൾക്കിടയിൽ അമർഷത്തിന് കാരണമാകും.
കർദ്ദിനാൾ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാന്ന് ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതിയുടേത് അതിരുവിട്ട പരാമർശമാണെന്ന ചിന്തയാണ് സഭാവിശ്വാസികൾക്കുള്ളത്. കർദ്ദിനാളിനെ രാജാവായി കാണേണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ കർദ്ദിനാളിനെ രാജാവായി തന്നെയാണ് സർക്കാർ കാണുന്നത്. കർദ്ദിനാൾ വോട്ടുബാങ്കാണ്. അങ്ങനെയുള്ള ഒരാളിനെ തൊട്ട് അബ്ദധത്തിൽ ചാടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
നേരത്തെയും ജസ്റ്റിസ് കെമാൽ പാഷയുടെ ഉത്തരവുകൾ കൊടുങ്കാറ്റായി മാറിയിട്ടുണ്ട്. കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചത് കെമാൽ പാഷയുടെ പരാമർശത്തെ തുടർന്നാണ്. എന്നാൽ അതുപോലെ കർദ്ദിനാൾ രാജിവയ്ക്കില്ല. അതിന് അദ്ദേഹം തയ്യാറല്ല. ഇതിനകം സഭാ വിശ്വാസികളിൽ ചിലർ കർദിനാളിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ സിനഡ് വിളിച്ചു ചേർത്തിട്ടുണ്ട്.
കർദ്ദിനാളിനെ ചിലർ വഞ്ചിച്ചുവെന്നാണ് സഭാവിശ്വാസികൾ പറയുന്നത്. കർദ്ദിനാൾ ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നു തന്നെ അവർ വിശ്വസിക്കുന്നു. അദ്ദേഹം അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാളല്ല. അതു കൊണ്ടു തന്നെ ഹൈക്കോടതി എന്ത് പറഞ്ഞാലും അവർ വിശ്വസിക്കില്ല. സഭയുടെ നിലപാട് കർദ്ദിനാളിന് അനുകൂലമാണ്. സഭക്കുള്ളിൽ കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ് അദ്ദേഹത്തിനെതിരെ കേസിന് പോയതെന്നും സഭ കരുതുന്നു.
https://www.facebook.com/Malayalivartha


























