മുലയൂട്ടല്‍ വിവാദം അടങ്ങും മുമ്പേ വത്തക്ക സമരമെത്തി; മാറിടം തുറക്കാന്‍ അനുവദിക്കാതെ സുക്കര്‍ബെര്‍ഗ്: ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വത്തക്ക പരാമർശം സോഷ്യൽ മീഡിയയിൽ കത്തുന്നു...

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ഉയർത്തിയ വിവാദ കൊടുങ്കാറ്റ് അടങ്ങുംമുമ്പെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിടം തുറക്കൽ സമരവും. ഫാറൂഖ് കോളേജിലെ അധ്യാപകൻ വിദ്യാർത്ഥിനികൾക്ക് നേരെ നടത്തിയ "വത്തക്ക" പരാമർശത്തിന് മറുപടിയായി മോഡലും ആക്ടിവിസ്റ്റുമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന റഹാന ഫാത്തിമയും ദിയ സനയുമാണ് വിവാദ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ദിയ സനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. പക്ഷെ, മാറു തുറക്കല്‍ സമരം വിജയിക്കാന്‍ ഫേസ്ബുക്ക് അനുവദിച്ചില്ല.
വിവാദ പോസ്റ്റിന് നേരെ സൈബര്‍ ലോകത്തു നിന്നും പച്ചതെറിവിളികളാണ് ഉയര്‍ന്നത്. ഇങ്ങനെ ആക്രമണങ്ങള്‍ ശക്തമായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ഫേസ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരം ആ ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയായിരുന്നുവെന്ന് പോസ്റ്റ് ചെയ്ത ദിയ തന്നെ വ്യക്തമാക്കി. ചിത്രങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യും എന്ന് അറിയിച്ചതോടെ ചിത്രം പിന്‍വലിച്ചുവെന്ന് ദിയ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കൂടുതല്‍ സ്ത്രീകള്‍ മാറു തുറക്കല്‍ സമരത്തിനൊപ്പം ചേരാന്‍ മുന്നോട്ട് വരുന്നുണ്ട്. ഇവരെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ദിയ വ്യക്തമാക്കി.
മാറുമറയ്ക്കാനുള്ള അവകാശം സമരം ചെയ്ത് നേടിയതാണ് മലയാളി സ്ത്രീകള്‍. ആ അവകാശപ്പോരാട്ടത്തെ റദ്ദുചെയ്യുന്നതല്ല തന്റെ മാറുതുറക്കല്‍ സമരമെന്ന് പ്രഖ്യാപിച്ചാണ് ദിയ പോസ്റ്റ് നല്‍കിയിരിക്കുന്നത്. ചൂഴ്ന്നെടുത്ത വത്തക്കപോലെ എന്ന അദ്ധ്യാപകന്റെ പരാമര്‍ശത്തിന് മറുപടിയെന്നോണം മുറിച്ച വത്തയ്ക്ക മാറിടങ്ങള്‍ക്ക് മുകളില്‍ പിടിച്ച ശേഷം മാറിടം അനാവൃതമാക്കി വത്തയ്ക്ക കൊണ്ട് മുഖംമറയ്ക്കുന്ന ദൃശ്യങ്ങളാണ് ദിയ പ്രതിഷേധ സൂചകമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളും സാമുഹ്യപ്രവര്‍ത്തകയായ ദിയ സനയുടെ പോസ്റ്റും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. സമാന രീതിയില്‍ വലിയ പ്രതിഷേധമാണ് മാറു തുറക്കല്‍ സമരം എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതേസമയം ഫറൂഖ് കോളേജ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് മറുപടിയായി ഫേസ്ബുക്കില്‍ ആരംഭിച്ച മാറുതുറക്കല്‍ സമരത്തിന് നേരെ ഇരട്ടത്താപ്പാണെന്ന് രഹന ഫാത്തിമ പ്രതികരിച്ചു. മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തെ പിന്തുണച്ചവര്‍ എന്നാല്‍ മാറുതുറക്കല്‍ പ്രതിഷേധത്തെ ലൈംഗികത മാത്രമായാണ് കാണുന്നതെന്നും രഹന പറഞ്ഞു.
പുരുഷ ശരീരം ആഘോഷിക്കപ്പെടുമ്ബോള്‍ സ്ത്രീയ്ക്ക് സ്വന്തം ശരീരത്തിന് മേല്‍ സ്വാതന്ത്ര്യമില്ല. അവര്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍നിന്ന് മാത്രമേ സ്ത്രീ എന്തും ചെയ്യാന്‍ പാടുള്ളൂ എന്നും അതിനപ്പുറമായാല്‍ ലൈംഗികത മാത്രമാണെന്ന് കരുതുന്നതും അവരുടെ പരിമിതിയാണ്. സ്ത്രീ ശരീരം അവളുടെ സ്വാതന്ത്ര്യമാണ്. പുരുഷന്മാര്‍ എന്തിന് സ്ത്രീ ലൈംഗികതയെ ഭയപ്പെടണമെന്നും രഹന ചോദിക്കുന്നു.
ഫാമിലി കൗണ്‍സിലിംഗിനിടെയാണ് അധ്യാപകനായ ജവഹര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച് സംസാരിച്ചത്.: ”എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍.” ”ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്.”
”എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്.”
”ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്.” ”സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്‌നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ.”
”ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്‌ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സെന്ന് മറ്റ് മതത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എലൈറ്റ് വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു.”
”എല്ലാവരും ലഗിന്‍സാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha