മുഖ്യമന്ത്രി ദില്ലിക്ക് പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല ; അനാവശ്യപ്രതിഷേധങ്ങള്‍ ഉയര്‍ത്തി വികസനം തടയാനാണ് ചിലരുടെ ശ്രമം ; ജി സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിക്ക് പോയത് കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ദില്ലി യാത്രയിൽ വയൽകിളി സമരം ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രവുമായി മുഖ്യമന്ത്രി ചർച്ച ചെയ്യുമെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവന. മലപ്പുറം-കുറ്റിപ്പുറം ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ദില്ലിയില്‍ കൂടക്കാഴ്ച നടത്തുമെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ദില്ലി യാത്രകളില്‍ പതിവാണെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.
ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ കാലത്തെ അലൈന്‍മെന്റാണ് ഇപ്പോഴത്തേത്. വളാഞ്ചേരി-കുറ്റിപ്പുറം മേഖലയില്‍ എട്ട് കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നം ഉള്ളത്. ആരാധനാലയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഖബര്‍സ്ഥലങ്ങളിലും അള്‍ത്താരയിലും അമ്പലങ്ങളിലും കൈവെക്കാന്‍ സര്‍ക്കാരില്ല. രണ്ട് ആരാധനാലയങ്ങള്‍ ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്.
തൃശൂര്‍ മുതല്‍ പൊന്നാനി വരെ കല്ലിടല്‍ പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. പിന്നീടുള്ള മൂന്ന് വര്‍ഷം യുഡിഎഫ് പദ്ധതിയില്‍ താത്പര്യം കാട്ടിയില്ല. യുഡിഎഫ് നല്‍കിയതിലും ഉയര്‍ന്ന നഷ്ടപരിഹാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. വികസനം തടയാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അനാവശ്യപ്രതിഷേധങ്ങള്‍ ഉയര്‍ത്തി വികസനം തടയാനാണ് ചിലരുടെ ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























