മത രഹിത കുട്ടികളുടെ കണക്കിൽ സർക്കാരിന് തെറ്റുപറ്റി ; എല്ലാവര്‍ക്കും ജാതിയും മതവുമുണ്ടെന്ന് സ്കൂള്‍ അധികൃതര്‍

ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ സ്കൂളില്‍ പ്രവേശനം നേടിയെന്ന സര്‍ക്കാരിന്റെ കണക്ക് തെറ്റ്. കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ച കണക്കുകളും സ്‌കൂളുകളുടെ കണക്കുകളും തമ്മിൽ വ്യത്യാസം.
ന്യൂനപക്ഷ പദവിയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളിലായിരുന്നു ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇങ്ങനെ ചേര്‍ന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും ക്രിസ്ത്യന്‍, മുസ്ലീം മാനേജ്മെന്റുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,24,147 വിദ്യാര്‍ത്ഥികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ കണക്കുകൾ കാണിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ കൈവശമുള്ള കണക്കും, സ്കൂളുകളിലും കണക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.
2017-18 അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 1,23,630 കുട്ടികളും, ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ കണക്ക്. എറണാകുളം കളമശേരി രാജഗിരി സ്കൂള്‍, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ ഹിദായ എന്നീ സ്കൂളുകളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ജാതിയും മതവും വ്യക്തമാക്കുന്ന കോളം പൂരിപ്പിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്നും, എല്ലാ കുട്ടികളുടെയും ജാതി, മത കോളങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. തങ്ങളുടെ കണക്കില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ജാതി, മത കോളങ്ങള്‍ രേഖപ്പെടുത്തിയതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതാകാമെന്നുമാണ് ഇവര്‍ പറയുന്നത്. നിലവില്‍ സ്കൂള്‍ പ്രവേശനത്തിന് ജാതിയും മതവും രേഖപ്പെടുത്തണന്ന് കര്‍ശന നിയമമില്ല. ഇക്കാരണത്താല്‍ പലരും സ്വഭാവികമായി ഈ കോളം പൂരിപ്പിക്കാന്‍ വിട്ടുപോയിട്ടുണ്ടാകാം എന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha