ക്വട്ടേഷൻ നൽകിയത് സത്താർ തന്നെ; കുടുംബ ജീവിതം തകർത്തത് പ്രതികാരമായി തീർന്നു: രാജേഷിന്റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി സാലിഹ്: നാടിനെ നടുക്കിയ റേഡിയോ ജോക്കിയുടെ കൊലപാതകത്തിലെ ചുരുളഴിച്ച കേരള പൊലീസിന് കയ്യടി

റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയത് ഖത്തറിലെ വ്യവസായി സത്താറിന്റെ ക്വട്ടേഷനെന്ന് കേസിലെ മുഖ്യപ്രതി അലിഭായിയുടെ കുറ്റസമ്മതം.
കുടുംബ ബന്ധം തകർത്തതിലുള്ള പകയാണ് രാജേഷിനെ കൊല്ലാൻ കാരണം. കൊലയ്ക്ക് ശേഷം ആയുധങ്ങൾ കൊല്ലത്ത് ഉപേക്ഷിച്ചെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ഖത്തറിൽ നിന്ന് നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് നൽകിയത് സത്താറാണ്. സഹോദര തുല്യനായ സത്താറിനോടുള്ള കൂറ് മൂലമാണ് രാജേഷിനെ കൊല്ലാമെന്നേറ്റത്. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘത്തിന് അലിഭായി മൊഴി നൽകി.
കേസിലെ തെളിവെടിപ്പിനായി ഇയാളെ ഇന്ന് തന്നെ കൊലപാതകം നടന്ന സ്ഥലത്തെത്തിക്കുമെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയും ക്വട്ടേഷൻ തലവനുമായ ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ജലാലിനെ (അലിഭായ്) പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഖത്തർ പൊലീസ് പിടികൂടിയ അലിഭായിയെ ജെറ്റ് എയർവേസിൽ തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും വിമാനത്താവളത്തിൽ കാത്തു നിന്ന പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.
മാർച്ച് 27ന് പുലർച്ചെയാണ് ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം മടവൂരിലുള്ള സ്റ്റുഡിയോയ്ക്ക് മുന്നിൽ വച്ച് രാജേഷിനെ വെട്ടി വീഴ്ത്തിയത്. കായംകുളത്തുകാരനും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഇയാളുടെ മുൻ ഭാര്യയും ഖത്തറിൽ നൃത്താദ്ധ്യാപികയുമായ യുവതിയുമായി ഖത്തറിൽ വച്ചുള്ള രാജേഷിന്റെ സൗഹൃദവും തുടർന്നുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജേഷിനെ വക വരുത്താൻ അബ്ദുൽ സത്താർ സുഹൃത്തും ജിംനേഷ്യം ട്രെയിനറുമായ അലിഭായിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു.
രാജേഷിനെ കൊലപ്പെട്ടുത്തിയ സാലിഹ് ഇന്ന് കേരളത്തിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഖത്തറില്‍ നിന്നും കേരളത്തില്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അലിഭായിലെ പിടികൂടിയത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. നാടിനെ നടുക്കിയ അരുംകൊലയിൽ പലപ്പോഴും കേസിന്റെ ദിശ മാറിപോകാവുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും കേരള പോലീസിന്റെ കുബുദ്ധി പ്രതികളെപോലും വെട്ടിലാക്കുന്നതായിരുന്നു. നൃത്താധ്യാപികയുടെ വെളിപ്പെടുത്തലുകൾ മുഖവിലയ്‌ക്കെടുക്കാതെ കേസന്വേഷണവുമായി മുന്നോട്ടുപോയ കേരള പൊലീസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha
























