പാലക്കാട് ദമ്പതികള്‍ നടത്തുന്ന ക്ലിനിക്കില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു; യുവതി ഒറ്റയ്ക്ക് പരിശോധനയ്ക്ക് എത്തിയതായി സംശയം, അടുത്തിടെ ക്ലിനിക്കിലെത്തിയവര്‍ നിരീക്ഷണത്തില്‍, സംഭവത്തിന് പിന്നില്‍ പെണ്‍ഭ്രൂണഹത്യയാണോ എന്നും സംശയം, അവിവാഹിതരായ അമ്മമാര്‍ ജില്ലയില്‍ ധാരാളം

ചോരക്കുഞ്ഞിനെ മറുപിള്ള (പ്ലാസന്റ) പോലും മാറ്റാതെ ക്ലോസറ്റിലിട്ട് കടന്ന് കളഞ്ഞ അമ്മയെ തേടി പൊലീസ്. പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ ക്ലീനിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. ഡോക്ടര്‍ ദമ്പതികള്‍ നടത്തുന്ന ക്ലിനിക്കിലെ ക്‌ളോസറ്റ് ബ്‌ളോക്കായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബ്‌ളോക്ക് മാറ്റാനെത്തിയ പ്ലംബര്‍ ബോള്‍ പോലെ എന്തോ വസ്തു പൈപ്പില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടു. വലിച്ചെടുത്തപ്പോള്‍ പിഞ്ചുകുഞ്ഞിന്റെ തലയാണ് ആദ്യം പുറത്ത് വന്നത്. ഇതോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.
ഡോക്ടറെ കാണാനെത്തിയ ദമ്പതികളോ, അല്ലെങ്കില്‍ ഒറ്റയ്ക്ക് വന്ന യുവതിയോ കുട്ടിയെ ക്‌ളോസറ്റില്‍ ഉപേക്ഷിച്ച ശേഷം കടന്ന് കളഞ്ഞതാകാമെന്നാണ് കരുതുന്നത്. അടുത്തകാലത്ത് ക്ലിനിക്കിലെത്തിയവരുടെ പേര് വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തുടനീളം അവിഹിത ബന്ധത്തിലുണ്ടാകുന്ന കുട്ടികളെ പലരീതിയില്‍ നശിപ്പിക്കുന്നുണ്ട് അത്തരത്തിലുള്ള സംഭവമാകാമെന്നാണ് പ്രാഥമിക നിഗമനം. ഉത്തരേന്ത്യയിലേതിന് സമാനമായ പെണ്‍ഭ്രൂണഹത്യ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ചില സമുദായങ്ങളുടെ ഇടയിലും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരും ചുരുക്കം സമ്പന്നരും പെണ്‍കുട്ടികളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല.
ഡോക്ടര്‍ അബ്ദുള്‍ റഹ്മാന്‍ വീടിനോട് ചേര്‍ന്ന് നടത്തുന്ന ക്ലീനിക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഡോക്ടറോ മറ്റ് ജീവനക്കാരോ അറിയാതെയാണ് കൃത്യം നിര്‍വഹിച്ചത്. കണ്ടയുടനെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. ആദിവാസി മേഖലയായ അട്ടപ്പാടിയുള്‍പ്പെടെയുള്ള ജില്ലയാണ് പാലക്കാട്. ഇവിടെ അവിവാഹിതരായ അമ്മമാര്‍ ധാരാളമുണ്ട്. അതിനാല്‍ ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























