ആസിഫയ്ക്ക് നീതി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞതെന്തിന്? മുസ്ലിംലീഗോ, ഏതെങ്കിലും മുസ്ലിം സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ല, ആരാണ് പിന്നില്‍? പൊലീസ് അന്വേഷിക്കുന്നു

കാശ്മീരില്‍ ആസിഫബാനു എന്ന എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനെ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ, ഹിന്ദുമതവിഭാഗത്തിലുള്ളവരോ ന്യായീകരിച്ചിട്ടില്ല, പിന്നെയെന്തിനാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതും അതിന്റെ മറവില്‍ ഹിന്ദുക്കളെയും അവരുടെ ആരാധനകളെയും മതചിഹ്നങ്ങളെയും അവഹേളിച്ചത്? ചിലര്‍ രക്തംപൂണ്ട ശിവലിംഗചിത്രങ്ങളുമായി പ്രകടനം നടത്തി. ഇതിനൊക്കെ പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് റിട്ടോര്‍ട്ട്. ഇതിന് അനുബന്ധമായാണ് നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലേറെയും ഉത്തരകേരളത്തില്‍ നിന്നാണ്.
13 ബസുകള്‍ നാല് പൊലീസ് ജീപ്പുകള്‍ 40 കടകള്‍ ,ഏഴ് ആട്ടോറിക്ഷ, നാല് കാറുകള്‍ ആറ് ബൈക്കുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. ഹര്‍ത്താലിന് നേതൃത്വം നല്‍കിയവര്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി. അതില്‍ പലയിടങ്ങളിലും ഹിന്ദുക്കള്‍ക്കെതിരായ മുദ്രാവാക്യം വിളികളുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. മുസ്്‌ലിംലീഗോ, ഏതെങ്കിലും മുസ്്‌ലിം സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. ഹര്‍ത്താലിന്റെ പേരില്‍ അക്രമം തുടങ്ങിയപ്പോള്‍ തന്നെ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതിഷേധവുമായി രംഗത്തെത്തി. ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരയിലുള്ള മുസ്്‌ലിം സംഘടനകളെയും പ്രസ്ഥാനങ്ങളെയും പിന്തള്ളി ഇത്തരത്തില്‍ ഹര്‍ത്താല്‍ നടത്തിയതിന് പിന്നില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ഫെയിസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. ഹര്‍ത്താലില്ലെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ക്ക് ഹര്‍ത്താല്‍ നടത്താനായി എന്നത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ആസിഫയ്ക്ക് നീതി ലഭിക്കാന്‍ ഹര്‍ത്താല്‍ നടത്തിയവര്‍ അതിനെ ഹിന്ദുക്കള്‍ക്കെതിരായ ആയുധമാക്കിയതെന്തിന്? കൊലപാതകത്തെ കേരളത്തിലെ ഹിന്ദു സമൂഹം ന്യായീകരിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശിഷ്യന്‍ മുഹമ്മദ് അല്‍ അദാവിയുടെ പ്രശസ്തമായ സ്റ്റേ അറ്റ് ഹോം എന്ന തിയറിയുടെ മാതൃകയിലാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പല രാജ്യങ്ങളിലെയും ഐ.എസ് സെല്ലുകള്‍ ഇല്ലാതായപ്പോള്‍ പ്രവര്‍ത്തനം നിശ്ചലമായി. അങ്ങനെയാണ് ബാഗ്ദാദി 'ലോണ്‍ വുള്‍ഫ് അറ്റാക്ക്' എന്ന സിദ്ധാന്തം നടപ്പാക്കിയത്. ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എല്ലാം ഒരാള്‍ തന്നെയായിരിക്കും. ഒരു വലിയ ട്രക്കോ മറ്റ് വാഹനങ്ങളോ തട്ടിയെടുക്കും. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റും, കുറേപ്പേരെ കൊല്ലും. അല്ലെങ്കില്‍ മാരകായുധങ്ങളുമായി കുറേപ്പേരെ കുത്തിക്കൊല്ലും. അല്ലെങ്കില്‍ ചാവേറാകും. അങ്ങനെയാണ് പാരീസിലെ ട്രക്ക് ആക്രമണം ഉള്‍പ്പെടെ നടന്നത്. ഇത് പരാജയപ്പെട്ടതോടെയണ് ബാഗ്ദാദിയുടെ വക്താവ് അബു മുഹമ്മദ് അല്‍ അദാവി 'സ്‌റ്റേ അറ്റ് ഹോം' തിയറി( വീട്ടിലിരിക്കുക, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക) , വ്യക്തികളെകൊണ്ടോ സമൂഹത്തെക്കൊണ്ടോ പദ്ധതികള്‍ നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയാണ് ഇവര്‍ അതിനായി ഉപയോഗിക്കുക. അത്തരത്തിലുള്ള ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയവര്‍ ലക്ഷ്യം വെച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ...
https://www.facebook.com/Malayalivartha

























