കുടുംബം പുലർത്താൻ കല്ലും മണ്ണും ചുമക്കുമ്പോഴും ഒരു സൂപ്പർ ഹിറ്റ് സിനിമ സ്വപ്നം കണ്ട മുകളേല്‍ കെ മുരളീധരന്‍ എന്ന സംവിധായകന്റെ ജീവിതത്തിന് ആരാലും അറിയപ്പെടാതെ ലോഡ്ജ് മുറിയിൽ മരണം കട്ട് പറഞ്ഞു

സമ്മര്‍പാലസ്, ചങ്ങാതിക്കൂട്ടം എന്നീ ചിത്രങ്ങളുടെ സംവിധായകൻ മുകളേല്‍ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം അടിമാലിയിലെ ലോഡ്ജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അധികമാരും അറിയാതെ പോയ ആ ജീവിതത്തിന്‍റെയും അതിന്‍റെ തുടര്‍ച്ചയായ മരണത്തിന്‍റെയും പാരജയത്തെ ഓര്‍മ്മപ്പെടുത്തി സുഹൃത്തും തിരക്കഥാകൃത്തുമായ സത്യന്‍ കോളങ്ങാട് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാണ്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ സിനിമക്കാരനായിരുന്നു അസ്സോസിയേറ്റ് മുരളി എന്നറിയപ്പെടുന്ന മുരളീധരൻ എന്നും.തങ്ങൾ ഒരുമിച്ച് ചെയ്യാനിരുന്ന ഒരു പ്രൊജക്റ്റ് എന്തുകൊണ്ടോ നടക്കാതെ പോയി എന്നും അദ്ദേഹം തനറെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം എന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നു.
സത്യന്‍ കോളങ്ങാടിൻറെ ഫേസ് കുറിപ്പ്
അസോസിയേറ്റ് മുരളി .
കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെ അസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്. സമ്മർ പാലസ്, ആറാം വാർഡിൽ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു . അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും
പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു. ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാൻ സ്റ്റുഡിയോയിൽ ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ സിനിമക്കാരൻ. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു. നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത്
ഏതോ സ്ഥാപനത്തിൽ സെക്യുരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.
പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ഒരു നെഞ്ചുവേദന . കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ? പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം പരാജയപ്പെട്ട ജീവിതവും !
ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല. കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല. ചിത്രങ്ങൾക്ക് കടപ്പാട്
മേക്കപ്മാൻ സുധീഷിനോട്.
https://www.facebook.com/Malayalivartha

























