തിരുവനന്തപുരം വള്ളക്കടവില്‍ പുതിയ പാലം വേണ്ടെന്ന വി എസ് ശിവകുമാറിന്റേയും ഐ എന്‍ റ്റി യു സി നേതാക്കള്‍ക്കളുടേയും നിലപാടിന് ഹൈക്കോടതിയുടെ തിരിച്ചടി; ബലക്ഷയം സംഭവിച്ച പാലത്തിലൂടെയുള്ള ഗതാഗതം സര്‍ക്കാരിന് യുക്തമായ തീരുമാനമെടുക്കാം

തിരുവനന്തപുരം വള്ളക്കടവില്‍ ബലക്ഷയം സംഭവിച്ച പാലത്തിന് പകരം പുതിയ പാലം ഉടന്‍ നിര്‍മ്മിക്കണമെന്ന ആവശ്യം അട്ടിമറിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം എം എല്‍ എ, വി എസ് ശിവകുമാറിനും ഐ എന്‍ റ്റി യു സി നേതാക്കള്‍ക്കുമെതിരെ കേരള ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.
ബലക്ഷയം സംഭവിച്ച പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് യുക്തമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവുമടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവ്.
വള്ളക്കടവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സിമന്റ് കൊള്ള നടക്കുന്നത്. ഇവിടെ ദിവസേനെ നൂറു കണക്കിന് കൂറ്റന്‍ ലോറികള്‍ എത്താറുണ്ട്. ആയിരകണക്കിന് പായ്ക്കറ്റ് സിമന്റാണ് ഓരോ ലോറിയിലും കൊണ്ടുവരുന്നത്. അവ വള്ളക്കടവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്ത് എത്തിച്ച ശേഷം അണ്‍ലോഡ് ചെയ്യും. സിമന്റിന്റെ ഹോള്‍സെയ്‌ലര്‍ക്ക് ഒരു രൂപ പോലും തറവാടക കൊടുക്കേണ്ട. സൗജന്യമായി ഇറക്കുന്ന സിമന്റ് കയറ്റി കൊണ്ടുപോകാന്‍ ലോറികളുമായി ചെറുകിട സിമന്റ് കച്ചവടക്കാര്‍ എത്തും. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥലത്ത് നടക്കുന്ന ലോഡിംഗ്, അണ്‍ലോഡിംഗ് പ്രവൃത്തിയിലൂടെ ലക്ഷങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇവിടെത്തെ തൊഴിലാളി നേതാവാണ് സ്ഥലം എം എല്‍ എ കൂടിയായ ശിവകുമാര്‍. അതു കൊണ്ടാണ് വള്ളക്കടവില്‍ പുതിയ പാലം വരുന്നത് ശിവകുമാര്‍ എതിര്‍ക്കുന്നത്. ചില പ്രദേശവാസികളുടെ പിന്തുണ ശിവകുമാറിനുണ്ട്.
വള്ളക്കടവില്‍ പുതിയ പാലം നിര്‍മ്മാണം തുടങ്ങിയാല്‍ ലോറി ഗതാഗതം മുടങ്ങും. അതോടെ നേതാക്കളുടെ പോക്കറ്റ് കാലിയാവും. പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. അതുവരെ പഴയപാലത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം സര്‍ക്കാര്‍ നിരോധിക്കും. ഇതിനെയാണ് നേതാക്കള്‍ ഭയപ്പെടുന്നത്. വള്ളക്കടവില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ സ്ഥലം കൈയേറിയവരും പാലത്തിന് എതിരാണ്.
എന്നാല്‍ തന്റെ നിലപാട് പരസ്യമായതോടെ ശിവകുമാര്‍ പ്ലേറ്റ് തിരിച്ചു. പുതിയ പാലം എത്രയും വേഗം നിര്‍മ്മിക്കണമെന്ന് അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു. അപ്പോഴും പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തരുതെന്നായിരുന്നു ആവശ്യം.
നിലവിലെ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യം ഇതാണ്. പാലം ഏതു നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്നും പാലത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം കര്‍ശനമായി നിരോധിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ രണ്ട് തവണ പോലീസ് സഹായത്തോടെ ശ്രമിച്ചിട്ടും തകര്‍ന്ന പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നതിനെ ചിലര്‍ എതിര്‍ത്തതായി സര്‍ക്കാരിനു വേണ്ടി പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
2017 നവംബര്‍ 20ന് ഗതാഗതം തടയാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം പ്രകോപിതരായി. വാഹന ഗതാഗതം നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ഉന്നതതല യോഗത്തില്‍ പുതിയ പാലം പ്രവര്‍ത്തനക്ഷമമാക്കുന്നത് വരെ പഴയപാലം നിലനിര്‍ത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പഴയ പാലത്തിലൂടെയുള്ള ഗതാഗതം അപകടകരമാണ്. പാലത്തിന്റെ മധ്യഭാഗം പൊളിഞ്ഞിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തി.
പുതിയ പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചു.
പാലം തകര്‍ന്നാലും സാരമില്ല, പോക്കറ്റിലെത്തുന്ന പണത്തിന് മുട്ട് വരരുത് എന്നതാണ് തത്പര കക്ഷികളുടെ ആവശ്യം.
https://www.facebook.com/Malayalivartha

























