ഉരുട്ടിക്കൊലയല്ല... ചവിട്ടിക്കൊല... അടിവയറ്റിലേറ്റ മാരക ക്ഷതം മരണ കാരണം; ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനത്തിൽ തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയത് വയറിനേറ്റ മാരകപ്രഹരമാണ് എന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. വയറിനകത്തെ ക്ഷതം കൊണ്ടുണ്ടായ പഴുപ്പാണു മരണത്തിലേക്കു നയിച്ചതെന്നു ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉരുട്ടിക്കൊലയല്ല നടന്നത് എന്നു വ്യക്തമാക്കുന്നു.
ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ശ്രീകല അടങ്ങുന്ന ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ട് വരാപ്പുഴ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നതെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിവയറ്റില്‍ മാരകക്ഷതമാണ് ശ്രീജിത്തിനേറ്റത്. ഇത്തരത്തില്‍ ക്ഷതമേറ്റാല്‍ ആറുമണിക്കൂര്‍ വരെയേ പിടിച്ചുനില്‍ക്കാനാവു എന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രത്യേകസംഘം ഇന്നു ചോദ്യം ചെയ്‌തേക്കും. അന്വേഷണസംഘത്തലവന്‍ ഐജി എസ് ശ്രീജിത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ അനുമതി തേടിയിട്ടുണ്ട്.
കസ്റ്റഡിമരണത്തില്‍ എസ്പിയുടെ സ്‌പെഷല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ കേസില്‍ ജയിലിലായ സാഹചര്യത്തിലാണു ചോദ്യം ചെയ്യല്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വിവരവും മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലും എസ്പിയെ അറിയിച്ചിരുന്നതായി അറസ്റ്റിലായ പോലീസുകാര്‍ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘത്തെ അറിയിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha
























