കത്തുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയലഹള സൃഷ്ടിക്കാൻ ശ്രമം... സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഹര്‍ത്താലാഹ്വാനവും തുടര്‍ന്നുള്ള അക്രമങ്ങളും ഇതിന്റെ ഭാഗം; അതീവജാഗ്രതയോടെ പോലീസ്

കത്തുവ സംഭവത്തിന്റെ പേരില്‍ സൈബര്‍ ഹര്‍ത്താല്‍ നടത്തിയവര്‍ വടക്കന്‍കേരളത്തില്‍ വര്‍ഗീയകലാപത്തിനു ശ്രമിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസിന് അതീവജാഗ്രതാ നിര്‍ദേശം. അവധികള്‍ റദ്ദാക്കി. കലാപസാധ്യതയുള്ള സ്‌റ്റേഷന്‍ പരിധികളില്‍ കെ.എ.പി, എം.എസ്.പി. സേനാംഗങ്ങളെ വിന്യസിച്ചു.
വടക്കന്‍ കേരളം വര്‍ഗീയകലാപത്തിന്റെ വക്കിലാണെന്ന ഇന്റലിജന്‍സ്
റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാന്‍ പോലീസിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കശ്മീരിലെ കത്തുവയില്‍ ബാലികയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയലഹള സൃഷ്ടിക്കാനാണു ചിലര്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഹര്‍ത്താല്‍ ആഹ്വാനവും തുടര്‍ന്നുള്ള അക്രമങ്ങളും ഇതിന്റെ ഭാഗമായിരുന്നു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മലബാര്‍ മേഖലയില്‍ ഈ ഛിദ്രശക്തികള്‍ പത്തി താഴ്ത്തിയിട്ടില്ലെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ പലഭാഗത്തും നടക്കുന്നുണ്ട്. സൈബര്‍ ഹര്‍ത്താലിന്റെ പേരില്‍ നൂറുകണക്കിനു കലാപകാരികളാണു മലപ്പുറത്തും പാലക്കാടും കാസര്‍ഗോഡും അഴിഞ്ഞാടിയത്.
പലയിടത്തും ആസൂത്രിതമായി പോലീസിനെ ആക്രമിച്ചു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാപത്തിനായിരുന്നു പദ്ധതി. പോലീസ് ജാഗ്രത പാലിച്ചതിനാല്‍ അതൊഴിവായി. ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും പ്രകോപനപരമാണ്. കോട്ടയത്തെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ അയച്ച പ്രകോപനപരമായ വാട്‌സ്ആപ് സന്ദേശങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.
കത്തുവ സംഭവത്തിന്റെ പേരില്‍ പ്രകോപന സന്ദേശങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ചെറിയ തീപ്പൊരിപോലും കലാപാഗ്നി പടര്‍ത്തുമെന്ന സാഹചര്യത്തിലാണു പോലീസുകാരുടെ അവധി റദ്ദാക്കി nതിരിച്ചുവിളിച്ചത്.
കെ.എ.പി, എം.എസ്.പി. ക്യാമ്പുകളില്‍നിന്നുള്ള സേനാംഗങ്ങളെ
വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വിന്യസിച്ചു. കലാപസാധ്യതയുള്ള
മേഖലകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























