നാടിനെ നടുക്കിയ അരുംകൊലയുടെ കുറ്റപത്രം ഉടൻ... അലിഭായി ഉൾപ്പെടെ നാല് പ്രതികൾ കസ്റ്റഡിയിൽ; പഴുതടച്ചുള്ള തെളിവ് ശേഖരണം... രാജേഷിന്റെ കാമുകിയായ നൃത്താധ്യാപികയെ പ്രതിയാക്കണമോ എന്ന് സംശയിച്ച് അന്വേഷണ സംഘം...

മുൻ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അലിഭായി ഉൾപ്പെടെ നാല് പ്രതികളെ ഒരാഴ്ച്ചത്തേക്ക് ആറ്റിങ്ങൽ കോടതി തെളിവെടുപ്പിനായി പോലീസ് പോലീസ് കസ്റ്റഡിയിൽ വിട്ടു. അതെ സമയം എല്ലാതെളിവുകളും ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഖത്തറിലുള്ള പ്രധാന പ്രതിയായ അബദുല്‍ സത്താറിനെക്കൂടി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനായില്ലെങ്കില്‍ പ്രതികള്‍ ജാമ്യം നേടാനിടയാകും.
ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം. ഖത്തറില്‍ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സത്താറിന് യാത്രാവിലക്കുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. സത്താറിന്റെ മുന്‍ ഭാര്യയായ നൃത്താധ്യാപികയ്ക്കും കൊലയില്‍ ബന്ധമുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. രാജേഷിന്റെ പെണ്‍സുഹൃത്തായ യുവതിയ്‌ക്കെതിരെ മൊഴിയൊന്നും ലഭിച്ചിട്ടില്ല.
എന്നാല്‍ ഇവര്‍ പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സത്താറോ സാലിഹോ അല്ല അബ്ദുള്‍ കബീര്‍ എന്ന ആളാണ് രാജേഷിനെ കൊന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണ്. കേസിലെ പ്രധാനപ്രതികളെല്ലാം അറസ്റ്റിലായി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു രാജേഷ് വധം. ഖത്തര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നിട്ടുള്ളത്. പ്രതികള്‍ ശക്തമായി ഗൃഹപാഠം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമായതിനാല്‍ കുറ്റപത്രത്തില്‍ വീഴ്ചകളുണ്ടായാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടും.
കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ്സ്വാലിഹ് ഖത്തറില്‍നിന്ന് ഇന്ത്യയിലെത്തിയതിന് യാത്രാരേഖകളൊന്നുമില്ല. ഇയാള്‍ ഖത്തറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കും അവിടെനിന്ന് ബസില്‍ ഇറ്റാനഗറിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് വിമാനത്തില്‍ ബെംഗളൂരുവിലേക്കും എത്തുകയായിരുന്നു. മടങ്ങിപ്പോയതും ഇതേറൂട്ടിലാണ്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ ഇയാളുടെ പങ്ക് സ്ഥാപിക്കാനാകൂ.
ഇതിനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം. സാലിഹിന്റെ കുറ്റസമ്മത മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനിടെ കേസിലെ പ്രതികളായ മുഹമ്മദ് സ്വാലിഹ്, തന്‍സീര്‍ എന്നിവരെ പ്രധാനസാക്ഷി കുട്ടന്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. സംഭവസമയത്ത് രാജേഷിനൊപ്പമുണ്ടായിരുന്നയാളാണ് വെള്ളല്ലൂര്‍ സ്വദേശി കുട്ടന്‍. നാവായിക്കുളത്തെ ക്ഷേത്രത്തില്‍ നാടന്‍പാട്ട് കഴിഞ്ഞശേഷം രാജേഷിന്റെ സ്റ്റുഡിയോയിലെത്തിയ കുട്ടനും രാജേഷും ഭക്ഷണം കഴിച്ചിരിക്കുമ്ബോഴാണ് സ്റ്റുഡിയോക്ക് മുന്നിലെ റോഡില്‍ ഒരു കാര്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നത് കണ്ടത്.
കുട്ടന്‍ പുറത്തിറങ്ങിയപ്പോഴേയ്ക്കും സ്റ്റുഡിയോക്കുമുന്നില്‍ കാര്‍ നിര്‍ത്തിയ സംഘം പുറത്തിറങ്ങി കുട്ടനെ വെട്ടി. ഇയാളുടെ കൈയിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഇയാള്‍ പുറത്തേക്കോടി. തുടര്‍ന്ന് അക്രമികള്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ കയറി രാജേഷിനെ വെട്ടുകയായിരുന്നു. അക്രമികളെ കണ്ടതായി പൊലീസിന് കുട്ടന്‍ മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജേഷ് മടവൂരിലെ തന്റെ സ്റ്റുഡിയോക്കുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
https://www.facebook.com/Malayalivartha
























