സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിവസവും ചര്‍ച്ച കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി; വോട്ടെടുപ്പ് ഒഴിവാക്കാന്‍ നീക്കം, ജനറല്‍ സെക്രട്ടറിയുടെ ബദല്‍രേഖ വിജയിച്ചാലും ഇല്ലെങ്കിലും ഭിന്നത രൂക്ഷമാകും

ഹൈദരാബാദില്‍ തുടരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം ദിവസം പിന്നിടുമ്പോഴും ചര്‍ച്ച കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി തന്നെ. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ നയം തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പ് രഹസ്യബാലറ്റില്‍ വേണമെന്ന ആവശ്യം മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും മറ്റ് ചില സംസ്ഥാനങ്ങളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന കാരാട്ടിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന് തിരിച്ചടിയാകും. അതേസമയം ബദല്‍രേഖ അവതരിപ്പിച്ച ജനറല്‍സെക്രട്ടറി സീതാറാം യച്യൂരിക്ക് പിന്തുണ കൂടുകയും ചെയ്യും.
രഹസ്യബാലറ്റ് ഇതുവരെ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് യച്യൂരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവിടെ അത് ബാധകമാണെന്ന് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വോട്ടെടുപ്പ് ഒഴിവാക്കി തലയൂരാനാണ് നേതൃത്വത്തിലുള്ള പലരും ശ്രമിക്കുന്നത്. വോട്ടെടുപ്പ് നടന്നാല്‍ പിന്നെയും നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകും. അതുകൊണ്ട് സമവായത്തിന് ശ്രമിക്കുകയാണ്. കേരളത്തില്‍ നിന്നുളള നേതാക്കള്‍ ജനറല്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യവോട്ടെടുപ്പു നടത്തുന്ന രീതിയില്ലെന്നാണു കാരാട്ട്പക്ഷത്തിന്റെ വാദം. കൈപൊക്കി നിലപാടു വ്യക്തമാക്കുന്ന രീതി മാറ്റാന്‍ തക്കതായ കാരണമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച അവസാനിക്കും. ചര്‍ച്ചകളില്‍ പലരും കാരാട്ടിനൊപ്പം നില്‍ക്കുമെങ്കിലും വോട്ടെടുപ്പ് രഹസ്യമായാല്‍ പലരും തനിനിറം പുറത്ത് കാട്ടും. ആന്ധ്ര, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലെ പ്രതിനിധികള്‍ കാരാട്ടിന്റെ, കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള ബന്ധം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നിന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടിയത് കൊണ്ടാണ് ഭരണം നഷ്ടമായെന്ന് ത്രിപുരയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവാണ് ജനറല്‍സെക്രട്ടറിയുടെ പ്രമേയത്തിനെതിരെ ആദ്യം സംസാരിച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സെക്രട്ടറി ഇക്കാര്യം മനസിലാക്കണമെന്നും രാജീവ് പറഞ്ഞു. കോണ്‍ഗ്രസ് സഹായത്തോടെ രാജ്യസഭയിലെത്താന്‍ ജനറല്‍ സെക്രട്ടറി നടത്തിയ നീക്കത്തെ ടി.വി രാജേഷ് എം.എല്‍.എ വിമര്‍ശിച്ചു. കേന്ദ്രകമ്മിറ്റി സെന്ററില്‍ നിന്നുള്ള 29 പ്രതിനിധികളില്‍ ഇരുപതിലധികം പേര്‍ കാരാട്ടിനൊപ്പമാണ്. കേരളത്തില്‍ നിന്ന് 15 പേരോളം യച്യൂരി ലൈനിനൊപ്പമാണ്. ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന കേരളഘടകത്തിന്റെ യോഗത്തില്‍ പ്രമേയത്തെ ശക്തമായി എതിര്‍ക്കാനാണ് തീരുമാനം എടുത്തത്.
22 സംസ്ഥാനങ്ങളിലെ 643 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും 175 പേര്‍ വീതമുണ്ട്. ഹിമാചല്‍ പ്രദേശ് (നാല്), ഹരിയാന (അഞ്ച്), പഞ്ചാബ് (12), രാജസ്ഥാന്‍ (ഏഴ്), ഗുജറാത്ത് (ആറ്), മഹാരാഷ്ട്ര (16), കര്‍ണാടക (11), തമിഴ്‌നാട് (50), ആന്ധ്രപ്രദേശ് (23), തെലങ്കാന (27), ഒഡീഷ (ഏഴ്), ഛത്തീസ്ഗഡ് (അഞ്ച്), മധ്യപ്രദേശ് (അഞ്ച്), ത്രിപുര (45), അസം (16), ജാര്‍ഖണ്ഡ് (8), ഉത്തര്‍പ്രദേശ് (ഒന്‍പത്), ജമ്മുകാശ്മീര്‍ (നാല്), ഉത്തരാഖണ്ഡ് (അഞ്ച്), ബീഹാര്‍ (18) എന്നിങ്ങനെയാണ് പ്രതിനിധികളുടെ പ്രാതിനിധ്യം.
https://www.facebook.com/Malayalivartha























