പെണ്‍കുട്ടിയെ മറവ് ചെയ്തിടത്തേക്ക് പോകാന്‍ നടത്തിയ ശ്രമം വിഫലമായി; നടന്നുപോകാമെന്ന് കരുതിയെങ്കിലും ഞങ്ങളെത്തിപ്പെട്ട സ്ഥലത്തുനിന്ന് ചെങ്കുത്തായ മലമ്പാത താണ്ടി അവിടേക്ക് എത്താന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍തന്നെ തടഞ്ഞു ; ജമ്മു കശ്മീരിലെ കത്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച എം.പി ഇ.ടി. മുഹമ്മദ് ബഷീറിന്റെ അനുഭവ കുറിപ്പ്

ജമ്മു കശ്മീരിലെ കത്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തെ എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ സന്ദർശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അനുഭവ വിവരണം ശ്രദ്ധേയമാകുകയാണ്. നമ്മെ പേടിപ്പെടുത്തുന്ന തരത്തിലുള്ള അപകടകരമായ പ്രവണതകളെ കുറിച്ച് രാജ്യം ചര്‍ച്ചചെയ്യേണ്ടത് അത്യാവശ്യമാണ്. രാജ്യം ഈ വിഷയത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈകളില്‍നിന്ന് കൈവിട്ടുപോകുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി
കത്വ സംഭവത്തിനൊപ്പം തന്നെ ഉന്നാവ് കൂടി നാം ചേര്‍ത്തുവായിച്ചുനോക്കേണ്ടത് അത്യാവശ്യമാണ് . രാജ്യം ഈ വിഷയത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈകളില്‍നിന്ന് കൈവിട്ടുപോകുമെന്നുറപ്പാണ് എന്നും അദ്ദേഹം തന്റെ അനുഭവകുറിപ്പിൽ ഓർമിപ്പിക്കുന്നു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ ;
രാത്രി രാജധാനിയില്‍ ജമ്മുവിലെത്തി നേരെ സര്‍ക്കീട്ട് ഹൗസിലേക്കാണ് പോയത്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍വഴി നേരത്തേ ജമ്മുവില്‍ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് കഠ്‌വയിലെ കുടുംബത്തെ കാണാനുള്ള യാത്ര നിശ്ചയിച്ചത്. സുരക്ഷപ്രശ്‌നങ്ങളുള്ളതിനാല്‍ എം.പിയെന്ന നിലയില്‍ ജമ്മുകശ്മീര്‍ ആഭ്യന്തര വകുപ്പിനെ നേരത്തേ വിവരമറിയിച്ചിരുന്നു. സുരക്ഷപ്രശ്‌നം ചൂണ്ടിക്കാട്ടി ഞങ്ങള്‍ നേരത്തേ ഏര്‍പ്പാട് ചെയ്ത വാഹനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ജമ്മുകശ്മീര്‍ പൊലീസ് യാത്രക്കായി അവര്‍ നല്‍കുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചാല്‍ മതിയെന്ന് നിഷ്‌കര്‍ഷിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്‍കരുതലില്‍ അവരുടെ നിര്‍ദേശം സ്വീകരിക്കേണ്ടിവന്നു.
കൂട്ടമാനഭംഗവും കൊലയും വലിയ ചര്‍ച്ചയായതോടെ കഠ്‌വയിലെ കശ്മീരി പണ്ഡിറ്റുകളുടെ ഭീഷണി ഭയന്ന് ആ ഗ്രാമം വിട്ട രക്ഷിതാക്കള്‍ക്ക് അഭയം കൊടുത്ത ഒരാളുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തിന്റെയടുത്തേക്കാണ് പോയത്. ബകര്‍വാല്‍ സമുദായത്തിലെ ഒരു കുടുംബം പോലും മാനഭംഗം നടന്ന കഠ്‌വയിലില്ല. അവരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഒരിടത്തല്ലെന്നും വളര്‍ത്തു പിതാവിനെ ആദ്യം കണ്ട് അദ്ദേഹത്തെയും കൂട്ടി മാതാവിന്റെ അടുത്തേക്ക് പോകാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടറും തങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും നന്നായി വശമുള്ള ആളായിരുന്നു അദ്ദേഹം. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് 100-110 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് അവിടെയെത്തുമ്പോഴേക്കും മലമുകളില്‍നിന്ന് അവരെയിറക്കിക്കൊണ്ടുവന്നിരുന്നു. മൂന്നു മണിക്കൂറോളം കുടുംബത്തോടൊത്ത് ഞങ്ങളവിടെ ചെലവിട്ടു. പിതാവും മാതാവും മറ്റു ചില ബന്ധുക്കളുമുണ്ടായിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും ചില പ്രാദേശിക നേതാക്കളും ഞങ്ങള്‍ വരുന്ന വിവരമറിഞ്ഞ് അവിടെയെത്തിയിരുന്നു. തന്റെ ഭര്‍ത്താവിന്റെ പെങ്ങളുടെ മകളാണെന്നും ആ പോറ്റമ്മ പറഞ്ഞു. വായില്‍ പല്ലു മുളക്കുന്നതിനുമുമ്പ് പെറ്റമ്മയുടെ പക്കല്‍നിന്ന് കൊണ്ടുവന്ന ശേഷം അവള്‍ ഞങ്ങളുടെ മകളായി ഇവിടെ തന്നെയായിരുന്നു. സ്വന്തം മക്കള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു അവള്‍. 11 മണിക്ക് തിരിച്ച് വീട്ടില്‍ വന്ന് മാതാവിനോട് സംസാരിച്ച് വീണ്ടും തിരിച്ചുപോയതാണെന്ന് പറഞ്ഞ് അന്നുണ്ടായതെല്ലാം മാതാവ് വിശദീകരിച്ചു. അധികമൊന്നും പുറത്തുള്ളവരോട് ഇടപഴകുന്ന പ്രകൃതമല്ല അവളുടേത്. മൃഗങ്ങളോട് അളവറ്റ സ്‌നേഹമായിരുന്നു. പ്രത്യേകിച്ചും കുതിരകളോട്. കുതിരയെ വാത്സല്യപൂര്‍വം തലോടി കൊഞ്ചിക്കുഴഞ്ഞു നടക്കും. സ്‌കൂള്‍ പഠനത്തിനൊന്നും അയച്ചിട്ടില്ല. പരിചയമുള്ളവര്‍ വിളിച്ചാല്‍പോലും അവരുടെ കൂടെ പോകുന്ന പ്രകൃതവും അവള്‍ക്കില്ല. ഉച്ചക്ക് മുമ്പായി വീട്ടില്‍നിന്നിറങ്ങിയ അവള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നു പറഞ്ഞ് ആ മാതാവ് കരയാന്‍ തുടങ്ങി. ക്രൂര കൃത്യം ചെയ്തവര്‍ അറിയുന്ന ആളുകളാണെന്നതാണ് കുടുംബത്തെ ഏറെ ഞെട്ടിച്ചത്. തങ്ങള്‍ക്ക് പരിചയമുള്ള പ്രതികളുടെ പേരുകളും ആ മാതാവ് പറഞ്ഞു. ഈ കുറ്റകൃത്യത്തിന്റെ ഒരു സൂചനപോലുമവര്‍ക്ക് ലഭിച്ചിട്ടില്ല. വളരെ സൗഹൃദത്തില്‍ കഴിയുന്ന ആ ഗ്രാമവാസികളില്‍നിന്ന് മോശമായ ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റവുമുണ്ടായിട്ടില്ല. നഷ്ടപ്പെട്ട ഈ മകള്‍ക്ക് പകരം വെക്കാന്‍ ഇനിയീ കുടുംബത്തിന് ഒന്നുമില്ല. മുന്നോട്ടുള്ള വഴിയെന്തെന്ന് അവര്‍ക്കറിയില്ല. കഠ്‌വയില്‍ പണം കൊടുത്ത് വാങ്ങിയ ഭൂമിതന്നെ ഇവര്‍ക്കുണ്ടായിരുന്നു. അതില്‍ ചെറിയൊരു കുടിലുമുണ്ടായിരുന്നു. എന്നാല്‍, വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ഭൂമിയുടെ രേഖ പണ്ഡിറ്റ് വിഭാഗക്കാരനായ സര്‍പഞ്ച് നല്‍കിയിട്ടില്ല. ഒരു പാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനെല്ലാം സര്‍പഞ്ച് ഉടക്കുവെച്ചു. കാലികളെ മേയ്ക്കലല്ലാതെ കാര്യമായ വരുമാനമാര്‍ഗമൊന്നുമില്ല.
പെണ്‍കുട്ടിയെ മറവ് ചെയ്തിടത്തേക്ക് പോകാന്‍ നടത്തിയ ശ്രമം വിഫലമായി. നടന്നുപോകാമെന്ന് കരുതിയെങ്കിലും ഞങ്ങളെത്തിപ്പെട്ട സ്ഥലത്തുനിന്ന് ചെങ്കുത്തായ മലമ്പാത താണ്ടി അവിടേക്ക് എത്താന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍തന്നെ തടഞ്ഞു. വെള്ളാരങ്കല്ലുകളുള്ള മലമ്പാത രണ്ട് കിലോമീറ്ററോളം താണ്ടണമെങ്കില്‍ കുതിരപ്പുറത്ത് കയറി സാഹസം കാണിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് അവര്‍ തടഞ്ഞത്. കിട്ടിയ മൃതദേഹം കഠ്‌വയില്‍ ഖബറടക്കാന്‍പോലും സമ്മതിക്കാതിരുന്നതുകൊണ്ടാണ് കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടി ആളും മനുഷ്യനുമെത്തിപ്പെടാന്‍ പ്രയാസമുള്ളിടത്ത് കൊണ്ടുവന്ന് ഖബറടക്കിയതെന്ന് അവര്‍ പറഞ്ഞു. ഖബറിടം കാണാന്‍ കഴിയാത്തതിലുള്ള വിഷമമറിഞ്ഞ് ഖബറിന്റെ ഫോട്ടോ എടുത്തത് അവര്‍ കാണിച്ചു തന്നു. വെള്ളാരങ്കല്ലുകള്‍കൊണ്ട് മൂടിയ കൊച്ചു ഖബറിടം.
കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച മാതാവിനെ സാമ്പത്തികവും നിയമപരവുമായ തങ്ങളാലാവുന്ന എല്ലാ സഹായങ്ങളും നല്‍കാമെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍
അറിയിക്കണമെന്നും പറഞ്ഞ് സമാശ്വസിപ്പിച്ചപ്പോള്‍ എന്റെ മകളെ കൊന്നവരെ തൂക്കിക്കൊല്ലണം എന്നായിരുന്നു വിതുമ്പിക്കൊണ്ടുള്ള അവരുടെ മറുപടി.
കഠ്‌വയില്‍നിന്ന് ബകര്‍വാല്‍ കുടുംബങ്ങളെ പുറത്താക്കുകയെന്ന അജണ്ട നടപ്പാക്കുന്നതില്‍ പണ്ഡിറ്റുകള്‍ വിജയിച്ചുവെന്ന് വേണം പറയാന്‍. അതുകൊണ്ടായിരുന്നല്ലോ പട്ടയം നല്‍കുന്നതിനെ സര്‍പഞ്ച് എതിര്‍ത്തത്. ഇപ്പോഴും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോഴും ബകര്‍വാലുകള്‍ക്കെതിരെ പണ്ഡിറ്റ് വിഭാഗക്കാരുടെ ഗുണ്ടായിസം നടക്കുന്നതിനാല്‍ ആ ഗ്രാമത്തിലേക്കും സ്വന്തം വീട്ടിലേക്കും ഇനി അവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. അതിനു മാത്രം വര്‍ഗീയ ധ്രുവീകരണം പ്രദേശത്തുണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പോലും അവിടെ പണ്ഡിറ്റുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.
സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുകയാണ് ഇവരുടെ ഉദ്ദേശ്യം. അതിനാല്‍ ബകര്‍വാല്‍ സമുദായത്തിന്റെ ഭൂമിയുടെ പട്ടയമടക്കമുള്ള നിലനില്‍പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭരണപരമായി പരിഹരിക്കുന്നത് സംബന്ധിച്ച ആലോചനകളും നടക്കേണ്ടതുണ്ട്.
അതിനായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തണമെന്നാണ് കരുതുന്നത്. നിയമനടപടികളുമായി ബന്ധപ്പെട്ട് ഈ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ ഇന്ദിരാ ജയ്‌സിങ്ങിനെ ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെയും ജമ്മുവിലെ ഈ കേസിലെ അഭിഭാഷക അഡ്വ. ദീപിക സിങ് രജാവത്തിനെയും കാണുന്നുണ്ട്. ഗുലാം നബി ആസാദുമായും ബന്ധപ്പെട്ടിരുന്നു.
അവിടുത്തെ അന്തരീക്ഷം എത്രത്തോളം വഷളായിട്ടുണ്ട് എന്നതിന്റെ ഉദാഹരണങ്ങളാണ് അഭിഭാഷകരുടെയും ഭരണഘടനപദവി വഹിക്കുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങള്‍. രണ്ട് മന്ത്രിമാര്‍ രാജിവെച്ചുവെന്നത് ശരിതന്നെ. എന്നാല്‍, ആ രണ്ട് ബി.ജെ.പി മന്ത്രിമാരുണ്ടാക്കിയ പ്രശ്‌നം ചെറുതല്ല. ഈ തരത്തില്‍ സത്യപ്രതിജ്ഞലംഘനം നടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് ആ രണ്ട് ബി.ജെ.പി മന്ത്രിമാരും പറഞ്ഞിട്ടുണ്ട്.&ിയുെ;അഭിഭാഷകര്‍ കേസില്‍ പക്ഷംചേരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അഭിഭാഷകരിറങ്ങി പൊലീസിനെയും കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നത് ഇതാദ്യമാണ്.
ആവശ്യമില്ലാത്ത അറസ്റ്റുകള്‍ സമ്മതിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമായുള്ള കൃത്യമായ ഇടപെടലുകളാണ് കഠ്‌വയിലെ എട്ടു വയസ്സുകാരിയുടെ കൂട്ടമാനഭംഗത്തിലും കൊലയിലുമുണ്ടായിരിക്കുന്നത് എന്നതിന്റെ തെളിവുകളാണിത്. ആരുമിത് നിഷേധിച്ചിട്ടില്ല. ആ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം തന്നെ ഇത്രയും അപകടകരമായ തലത്തിലേക്ക് രാജ്യം പോകുന്നത് ഏത് തരത്തില്‍ തടയാനാകുമെന്ന് സമാനചിന്താഗതിക്കാരായവര്‍ ചേര്‍ന്നിരുന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ടതാണ്
ഉന്നാവ് കൂടി നാം ചേര്‍ത്തുവായിച്ചുനോക്കുക. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിക്ക് ഒരു ഹരജി കൊടുക്കാന്‍പോലും കഴിയാതിരിക്കുക. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ ആവലാതി ബോധിപ്പിച്ചതിന് പിതാവ് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുക. നമ്മെ പേടിപ്പെടുത്തേണ്ട അപകടകരമായ പ്രവണതകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യം ചര്‍ച്ചചെയ്യേണ്ട അതിഗുരുതരമായ വിഷയമാണിത്. രാജ്യം ഈ വിഷയത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈകളില്‍നിന്ന് കൈവിട്ടുപോകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha























