കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മേട്ടില്‍ ഇനി മലമുഴക്കി വേഴാമ്പലും; ഇടുക്കി രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തിൽ

ഇടുക്കി നെടുങ്ങണ്ടം രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തില്‍. കുറവന്‍-കുറത്തി ശില്‍പ്പങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ഔദ്യോഗിക പക്ഷിയുടെ മാതൃകയില്‍ നിര്‍മിക്കുന്ന വാച്ച്‌ടവര്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ ഉദ്‌ഘാടനം നടത്തി സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കാനാണു തീരുമാനം.
കുറവന്‍-കുറത്തി ശില്‍പ്പത്തിനു സമീപത്താണ് 30 ലക്ഷം രൂപ ചെലവഴിച്ചു വാച്ച്‌ടവര്‍ നിര്‍മിക്കുന്നത്. ഇടുക്കി സ്വദേശി കെ.ആര്‍. ഹരിലാലിന്റെ നേതൃത്വത്തില്‍ ആറുമാസം മുൻമ്പാണ്നി ര്‍മാണം തുടങ്ങിയത്. ശില്‍പ്പത്തിനകത്തുകൂടി മുകളിലെത്തി തമിഴ്‌നാടിന്റെയും സമീപ പ്രദേശങ്ങളുടെയും വിദൂരദൃശ്യം ആസ്വദിക്കാമെന്നാണു ടവറിന്റെ പ്രത്യേകത. ചുവട്ടിലെ മണ്ണ് നഷ്‌ടപ്പെട്ട് വേരുകള്‍ പുറത്തേയ്‌ക്കു തള്ളിനില്‍ക്കുന്ന ഉണങ്ങിയ മരത്തിന്റെ ചുവടും അതിനു മുകളില്‍ പച്ചപ്പു നിറഞ്ഞ സസ്യവുമായി ഇരിക്കുന്ന മലമുഴക്കി വേഴാമ്പലും എന്ന ആശയത്തിലാണു ടവര്‍ നിര്‍മിച്ചിരിക്കുന്നത്.
മണ്ണും ജലവും വായുവും മലിനപ്പെടുത്തുന്ന മനുഷ്യനുള്ള ചൂണ്ടുപലകയായി വേഴാമ്പൽ ചുണ്ടുകളില്‍ കടിച്ചുപിടിച്ചിരിക്കുന്ന ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണെന്നും ശില്‍പ്പി കെ.ആര്‍. ഹരിലാല്‍ പറയുന്നു. പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍നിന്ന് ഒരു ആന പുറത്തേയ്‌ക്കു തലനീട്ടുന്നുമുണ്ട്. മലമുഴക്കിക്ക് അനുഭാവം പ്രകടിപ്പിച്ചു ആന വലിയൊരു ഇലയും വീശിപ്പിടിച്ചിട്ടുണ്ട്. ചുവട്ടിലെ വേരുകള്‍ പുറത്തേയ്‌ക്കു തള്ളി മണ്ണില്‍നിന്ന് ഉയര്‍ന്നു നില്‍ക്കാന്‍ കാരണം മുമ്പ് ഇവിടെ ഇത്രത്തോളം മണ്ണുണ്ടായിരുന്നെന്നും അതു നഷ്‌ടപ്പെെട്ടന്നും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മണ്ണു സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ശില്‍പ്പം സന്ദേശം നല്‍കുന്നതായി ഇദ്ദേഹം പറയുന്നു.
രാമക്കല്‍മേട്ടിലെ മണ്ണിന്റെ അതേ നിറമാണു ശില്‍പ്പത്തിനും. 12 അടിത്താഴ്‌ചയില്‍ ആറു പില്ലറുകളിലാണു ശില്‍പ്പം നിര്‍മിച്ചിട്ടുള്ളത്. സിമെന്റും കോണ്‍ക്രീറ്റും മൂന്നു പാളികളുള്ള നെറ്റും ഉപയോഗിച്ചാണു നിര്‍മാണം. ശക്‌തമായി കാറ്റുവീശുന്ന സ്‌ഥലമായതിനാല്‍ ശില്‍പ്പത്തിനു മുകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന രീതിയിലാണു വേഴാമ്പലിനെ നിര്‍മിച്ചിട്ടുള്ളത്. ശില്‍പത്തിലേക്കെത്തുന്ന കാറ്റ് ഇതിലെ ജാലകങ്ങളിലൂടെ പുറത്തുപോകും. ആയിരം വര്‍ഷത്തോളം ശില്‍പ്പത്തിനു ആയുസുണ്ടാകുമെന്നും ഹരിലാല്‍ പറയുന്നു.
https://www.facebook.com/Malayalivartha

























