ഇടുക്കി കരിമണ്ണൂരിൽ വാഹനാപകടത്തില്‍ മരിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് നാടിന്റെ യാത്രാമൊഴി

ഇടുക്കി കരിമണ്ണൂരിൽ വാഹനാപകടത്തില്‍ മരിച്ച സിവില്‍ പോലീസ് ഓഫീസര്‍ കെ.ജി. ബിനുവിന് (43) പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഉടുമ്പന്നൂർ കാട്ടാമലയില്‍ കെ.ആര്‍. ഗോപാലന്റെ മകന്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനു കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോൾ നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചാണ് അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവാഴ്‌ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
മൃതദേഹം ചൊവാഴ്‌ച വൈകിട്ട് ആറിന് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് തറവാട് വീട്ടിലേക്ക് എത്തിച്ചത്. മന്ത്രി എം.എം. മണി, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ പോലീസ് സ്‌റ്റേഷനിലെത്തി അന്ത്യാജ്‌ഞലി അര്‍പ്പിച്ചു.
പി.ജെ. ജോസഫ് എം.എല്‍.എ, സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.എന്‍. വിജയന്‍, കെ.വി. ശശി, സി.വി. വര്‍ഗീസ്, കെ.എസ്. മോഹനന്‍, എം.എന്‍. മോഹനന്‍, വി.വി. മത്തായി, കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍. സദാനന്ദന്‍, തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, കേരള കര്‍ഷകസംഘം സംസ്‌ഥാന കമ്മിറ്റിയംഗം പി.പി. ചന്ദ്രന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി ജോര്‍ജ് അഗസ്‌റ്റിന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ എം.ജെ. ജേക്കബ്, കെ.ഐ. ആന്റണി എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ബുധനാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പില്‍ പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. പോലീസിന്റെ ചടങ്ങുകള്‍ക്ക് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha

























