വിദേശ വനിതയുടെ സംസ്ക്കാരത്തിന് മുൻപ് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം; അഭിനന്ദിച്ച് ഡിജിപി

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം ശാന്തി കവാടത്തിൽ ഇന്ന് വൈകിട്ട് വിദേശ വനിതയുടെ സംസ്കാര ചടങ്ങുകൾ നടക്കുവാൻ ഇരിക്കെയാണ് പ്രതികളുടെ അറസ്റ്റ് നടക്കുന്നത്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട യുവതിയുടെ പേര് മാധ്യമങ്ങൾ ഇനിമുതൽ ഉപയോഗിക്കാൻ പാടില്ലെന്ന് വാർത്താസമ്മേളനത്തിൽ ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു. മികച്ച രീതിയിലാണ് അന്വേഷണം നടന്നത്. സാഹചര്യത്തെളിവുകൾ ഉപയോഗിച്ച് കൂടുതൽ സമയമെടുത്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയതെന്നും ബഹ്റ വ്യക്തമാക്കി. പ്രതികൾ മൃതദേഹം കെട്ടിത്തൂക്കിയത് വിദേശ വനിത തൂങ്ങിമരിച്ചതാണെന്ന ധാരണ പരത്താനായിരുന്നു.
എന്നാൽ മൃതദേഹം ലഭിച്ചയുടനെ തന്നെ അതൊരു ആത്മഹത്യയല്ലെന്ന് മനസ്സിലായി. ലഭിച്ച തെളിവുകളെല്ലാം ഇന്ത്യയിലെയും വിദേശത്തെയും മികച്ച എട്ട് ലബോറട്ടറികളിൽ അയച്ചു പരിശോധിച്ചു. അതുകൊണ്ടുതന്നെ അന്വേഷണം എളുപ്പമായി. അന്വേഷണം തുടരുന്നതുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ഡി.ജി.പി പറഞ്ഞു. നടന്ന സംഭവം അങ്ങേയറ്റം ക്രൂരമാണ്, ഇത് മറ്റൊരു സ്ത്രീക്കും സംഭവിക്കാൻ പാടില്ല. ഇൗ കേസ് കേരളാ പൊലീസ് തെളിയിക്കുമെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നീതി ലഭ്യമാക്കുമെന്നും ഡി.ജി.പി ഉറപ്പു നൽകി. സമർഥമായ രീതിയിൽ അന്വേഷണം നടത്തിയതിന് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha

























