ഏഴ് മണിക്കൂറുകൾ കൊണ്ട് പിച്ചിച്ചീന്തിയത് നാലുവട്ടം... എന്നിട്ടും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി പിന്നിലൂടെ കഴുത്തുമുറുക്കി; പ്രതികളുടെ കുറ്റസമ്മത മൊഴി പുറത്ത്...

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ കുറ്റസമ്മത മൊഴി ഇങ്ങനെ. കൊല്ലപ്പെടുന്നതിനു മുൻപായി വിദേശവനിതയെ നാലുവട്ടം മാനഭംഗപ്പെടുത്തിയെന്നു പ്രതികൾ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം.
നേരം ഇരുട്ടിത്തുടങ്ങിയതോടെ മടങ്ങാൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തി പിന്നിലൂടെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും പ്രതികൾ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വനിത.
പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നത്: സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ ‘വൈറ്റ് ബീഡി’ (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു.
അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ. കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിക്കുന്നു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. മൽപ്പിടിത്തത്തിനിടെ പ്രതികളിൽ ഒരാൾ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.
തുടർന്നു സമീപത്തെ കട്ടിയുള്ള വള്ളിയിൽ തലകുരുക്കി കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ചു. അതിനുശേഷം പ്രതികൾ സ്ഥലം വിട്ടു. പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നുനോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. ശിരസ്സ് വേർപ്പെട്ടിരുന്നു.
ഒരു തുമ്പുമില്ലാതിരുന്ന കേസിൽ മൃതദേഹം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണു രണ്ടു പ്രതികളെ പൊലീസ് പിടിച്ചത്. അന്വേഷണത്തിൽ വഴിത്തിരിവായത് അതിനു സമീപം സ്ഥിരമായി ചീട്ടുകളി നടത്തുന്ന സംഘത്തിലെ ചിലർ നൽകിയ സൂചന.
ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം 12 ദിവസത്തോളം ഏറക്കുറെ ഉറക്കമില്ലാത്ത അന്വേഷണമാണു നടത്തിയത്. പൊലീസ് 375 പേരെ നേരിൽ കണ്ടു പ്രതികളെ കുറിച്ചുള്ള സൂചനകൾ തിരക്കി. 45 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൃതദേഹം കിടന്ന സ്ഥലത്തു പുറത്തുനിന്നുള്ള ആരും എത്താൻ സാധ്യതയില്ലെന്നു വ്യക്തമായതോടെ പ്രദേശത്തെ കുറ്റവാളികളുടെ പട്ടിക ശേഖരിച്ചു. സമീപത്തെ 46 വീടുകളിലുമെത്തി പൊലീസ് അന്വേഷിച്ചു. എന്നാൽ ആദ്യം ചില സൂചനകൾ നൽകിയവർ തന്നെ പ്രതികളെ ഭയന്നു പിന്നീടു മൊഴിമാറ്റി.
ഇതിനിടെയാണു കണ്ടൽക്കാട്ടിലേക്കുള്ള പ്രവേശനഭാഗത്തെ സ്ഥിരം ചീട്ടുകളി സംഘത്തെ പൊലീസ് കണ്ടെത്തിയത്. പ്രതികൾ ഉൾപ്പെട്ട സംഘത്തിനു ‘പടി’കൊടുത്തു ചീട്ടു കളിക്കുന്നവരായിരുന്നു ഇവർ. കണ്ടൽക്കാട്ടിലേക്കു സ്ഥിരമായി പോകുന്ന ചിലരെ കുറിച്ചുള്ള നിർണായക വിവരം ഇവരിൽ നിന്നു ലഭിച്ചു. അതോടെയാണു പ്രതികളായ ഉമേഷും ഉദയനും അടക്കം ഒൻപതു പേർ കസ്റ്റഡിയിലായത്. ചിലരെ വിട്ടയച്ചത്തോടെ കസ്റ്റഡിയിൽ നാലു പേരായി. പ്രതികളായ രണ്ടുപേരും ആദ്യം കുറ്റം സമ്മതിച്ചില്ല.
വിദേശ വനിത കൊല്ലപ്പെട്ട ദിവസം സ്ഥലത്തില്ലായിരുന്നുവെന്നാണ് ഇരുവരും പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇരുവരുടെയും മൊബൈൽ ടവർ ലോക്കേഷൻ മൃതദേഹം കാണപ്പെട്ട വാഴമുട്ടം ഭാഗത്തെ ടവറിനു കീഴിലായിരുന്നുവെന്നു വ്യക്തമായി. ദൃക്സാക്ഷികളെയും പൊലീസ് കണ്ടെത്തി. പ്രതികളിൽ ഒരാൾ ആദ്യം പൂർണ കുറ്റസമ്മതം നടത്തിയെങ്കിലും രണ്ടാമൻ മൊഴി മാറ്റി. ഒടുവിൽ രണ്ടുപേരും കുറ്റസമ്മതം നടത്തിയെന്നു പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























