വാഗമണ്ണിൽ സിമി ക്യാമ്പ് കേസിൽ നാല് മലയാളികളടക്കം 18 പേർ കുറ്റക്കാർ; കേസിൽ 17 പേരെ കോടതി വെറുതെ വിട്ടു

വാഗമണ്‍ സിമിക്യാമ്പ് കേസില്‍ നാല് മലയാളികളടക്കം 18 പേര്‍ കുറ്റക്കാര്‍.കേസില്‍ 17 പേരെ എന്‍ഐഎ കോടതി വെറുതെ വിടുകയും ചെയ്തു.ശിബിലി, ശാദുലി,അന്‍സാര്‍ നദ്വി,അബ്ദുള്‍ സത്താര്‍ എന്നീമലയാളികളും കുറ്റക്കാരില്‍ ഉള്‍പ്പെടുന്നു.മധ്യപ്രദേശ്, ഗുജറാത്ത്,കര്‍ണ്ണാടക,ഉത്തര്‍ പ്രദേശ്,ജാര്‍ഖണ്ഡ് എന്നീസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പതിനാലുപേര്‍.യുഎപിഎ, സ്‌ഫോടക വസ്തു നിരോധന നിയമം ,ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു.
ഇന്‍ഡോര്‍ സ്‌ഫോടന ക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരും, അഹമദാബാദ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്നവരും, ബോഗളുരു ജയിലില്‍ കഴിയുന്ന ഒരാളും കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ കൂട്ടത്തിലുണ്ട്. 17 പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ മറ്റ് സ്‌ഫോടനക്കേസുകളിലെ പ്രതിപട്ടികയിലുള്ളതിനാല്‍ ജയില്‍ മോചനം വൈകിയേക്കും. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യന്‍ നിയമത്തില്‍ വിശ്വാസമില്ലെന്നാണ് പ്രതികള്‍ പ്രതികരിച്ചത്. കേരളത്തില്‍ ശിക്ഷ അനുഭവിക്കാന്‍ അനുവദിക്കണമെന്ന് മറ്റിടങ്ങള്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയോട് ആവശ്യപെട്ടെങ്കിലും ഇക്കാര്യത്തില്‍ കോടതി തീരുമാനം വ്യക്തമാക്കിയിട്ടില്ല.
അതേസമയം അഹമ്മദാബാദ് കോടതിയിലടക്കം പ്രതികളുടെ പേരില്‍ വിവിധ കേസുകളില്‍ വിചാരണ നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടി എന്‍ഐഎ പ്രതികളുടെ ആവശ്യത്തെ എതിര്‍ക്കുകയും ചെയ്തു. വാഗമണിലെ കോലാഹലമേട്ടില്‍ നിരോധിത സംഘടനയായ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ ക്യാംപ് സംഘടിപ്പിച്ചെന്നാണ് കേസ്. യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം,ബോംബ് നിര്‍മ്മാണം തുടങ്ങിയവ ഈ ക്യാമ്പില്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ ആസൂത്രണവും ഈ ക്യാംപിലാണ് നടന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























