അവളെങ്ങും പോകില്ല... അപകടം സംഭവിച്ചിട്ടുമില്ല; ജെസ്‌നയെക്കുറിച്ച് വിതുമ്പലോടെ അച്ഛൻ

ഞാൻ മരിക്കാൻ പോകുന്നുവെന്ന് ജെസ്‌ന സുഹൃത്തിനയച്ച മെസ്സേജ് പുറത്തായതോടെ അക്ഷരാർത്ഥത്തിൽ ജെസ്‌നയെ മകളായും സഹോദരിയായും സുഹൃത്തായും കണ്ട കേരളത്തിലെ ഓരോ മനസുകളും വിങ്ങുകയാണ്. ജെസ്നയ്ക്ക് ഒന്നും സംഭവിച്ച് കാണരുതേ എന്ന പ്രാർത്ഥനയോടെ... എഴുപത്തിയാറ് ദിവസമായി മകളെ കാണാതെ നീറുന്ന ഒരച്ഛന്റെ വേദന പറഞ്ഞറിയിക്കാനാകുന്നതിലും അപ്പുറമാണ്.
അവൾ ഞങ്ങളെ വിട്ടെങ്ങും പോകില്ല, അപകടം സംഭവിച്ചിട്ടുമില്ല. വീട്ടിലുള്ളവരുടെ ഫോൺ നമ്പരുകൾ അവൾക്ക് കാണാതറിയാം. അവളുടെ വിളി കാത്തിരിക്കുകയാണ്. ആ ഷട്ടിൽ കോക്ക് കണ്ടില്ലേ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ജസ്ന വരുന്ന ദിവസം കളിക്കാൻ... '' വാക്കുകൾ ഇടറുമ്പോഴും ജെസ്‌നയുടെ അച്ഛൻ പറയുന്നു.
റാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് മാർച്ച് 22നാണ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ന മരിയം ജെയിംസ് (20) പോയത്. തലേന്നു വൈകിട്ട് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലെ മുറ്റത്ത് ഷട്ടിൽ കളിച്ച ജസ്ന ഇപ്പോൾ എവിടെയായിരിക്കും...?എഴുപത്തിയാറാം ദിവസവും പൊലീസ് അന്വേഷിക്കുകയാണ്. ഇന്നലെ എരുമേലിയിലും പരിസരത്തെ കാടും പൊലീസ് അരിച്ചുപെറുക്കി. നൂറോളം പൊലീസുകാർ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തെരച്ചിലിലാണ്.
മാർച്ച് 22ന് പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷിച്ചിരുന്നെങ്കിൽ മകളെ കിട്ടുമായിരുന്നുവെന്ന് ജെയിംസ് പറഞ്ഞു. പൊലീസിൽ പ്രതീക്ഷയുണ്ട്. അവർ സ്വന്തം മകളെയെന്ന പോലെ ജസ്നയെ കണ്ടെത്താൻ കഷ്ടപ്പെടുന്നു. ജസ്നയെ ആരെങ്കിലും കെണിയിൽ വീഴ്ത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത് ''. ജസ്ന വിദേശത്ത് എത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. പാസ്പോർട്ടില്ലാത്ത ജസ്നയെ വ്യാജ പാസ്പോർട്ടിൽ കടത്തിയോ എന്നാണ് സംശയം.
ആദ്യത്തെ അലംഭാവത്തിൽ നിന്ന് പൊലീസ് ഉണർന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു. പരാതി ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് ജസ്നയുടെ ബന്ധുക്കളെ കണ്ടത്. ജസ്നയുടെ കോളേജിൽ അന്വേഷണത്തിന് എത്തിയത് എട്ടാം ദിവസമാണ്. മൊബൈൽ ഫോൺ എടുക്കാതെയാണ് ജസ്ന പോയത്. അവൾ പോയെന്നു കരുതുന്ന വഴിയേ ബന്ധുക്കൾ അന്വേഷിച്ചു പോയി.
മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസിൽ ജസ്ന യാത്ര ചെയ്തതിന്റെ ദൃശ്യം കന്നിമല സഹകരണ ബാങ്കിന്റെ സി.സി ടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതു പൊലീസിനു കൈമാറിയിരുന്നു. തമിഴ്നാട്ടിലേക്കു പോകാമെന്ന സംശയത്തിൽ കുമിളിയിൽ വാഹനപരിശോധന നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് കേട്ടിരുന്നില്ല. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ആട്ടോറിക്ഷയിലാണ് ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ജെസ്‌ന മുക്കൂട്ടുതറയിലെത്തുകയും തുടർന്ന് കാണാതാവുകയും ചെയ്തത്.
https://www.facebook.com/Malayalivartha























