ഹൈറേഞ്ചിലും ലോറേഞ്ചിലും കനത്ത മഴ ; ജില്ലയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്

ജില്ലയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്നും അതോറിറ്റിയുടെ ദുരന്തസൂചിക റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ 64 വില്ലേജുകളിൽ 57 വില്ലേജുകളും ഉരുൾപൊട്ടൽ മേഖലയിലാണ്. പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഇലപ്പിള്ളി, എടാട്, അടിമാലി, കട്ടപ്പന, ഇരട്ടയാർ, കുമളി, രാജാക്കാട്, രാജകുമാരി പോലുള്ള മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു.
ഇവയിൽ കൂടുതലും ജനസാന്ദ്രതയുള്ള സ്ഥലങ്ങളാണ്. ഹൈറേഞ്ചിലും ലോറേഞ്ചിലും കനത്ത മഴയാണ്. വിനോദസഞ്ചാരികളുടെ കേന്ദ്രങ്ങളായ ഇടുക്കിയിലെ മൂന്നാർ, വാഗമൺ മേഖലയിലും മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടി സ്വീകരിച്ചു തുടങ്ങി.
∙ കൺട്രോൾ റൂമുകൾ തുറന്നു; ജാഗ്രതാ നിർദേശം
നൽകി മഴ കനത്തതോടെ ജില്ലാ ഭരണകൂടം പീരുമേട്, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം താലൂക്ക് തഹസിൽദാർമാർക്ക് ജാഗ്രതാ നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുക, ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫിസർമാർ, തഹസിൽദാർമാർ കയ്യിൽ കരുതുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുവാൻ പൊലീസിന് നിർദേശം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മലയോര മേഖലയിലെ റോഡുകൾക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തുന്നത് അനുവദിക്കാതിരിക്കുവാൻ പൊലീസിന് നിർദേശം നൽകുക, മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും ജനങ്ങളെ അറിയിക്കണം. അതിതീവ്ര മഴയ്ക്ക് മുന്നൊരുക്കമായി നിർദേശിച്ചിട്ടുള്ള എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് നിർദേശം എത്തിയിരിക്കുന്നത്.
∙ മണ്ണെടുപ്പിനു 45 ദിവസത്തേക്ക് നിരോധനം
ജില്ലയിൽ 45 ദിവസത്തേക്ക് മണ്ണെടുപ്പിനു നിരോധനമേർപ്പെടുത്തി കലക്ടർ ജി.ആർ.ഗോകുൽ ഉത്തരവിറക്കി. ജില്ലാ ജിയോളജി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാൻ സാധ്യയുള്ളതിനാൽ അശാസ്ത്രീയവും, വൻതോതിലുള്ളതുമായ മണ്ണെടുപ്പ് നിരോധിക്കണമെന്ന് ജില്ലാ ജിയോളജിസ്റ്റ് കലക്ടർക്ക് ശുപാർശ സമർപ്പിച്ചിരുന്നു.
തെക്ക് പടിഞ്ഞാറൻ കാലവർഷം മൂലമുണ്ടാകാൻ സാധ്യതയുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലമുള്ള ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനായി ജില്ലയിൽ പൊതുജനങ്ങളുടെ സുരക്ഷയും, ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഒഴികെയുള്ള മണ്ണെടുപ്പാണ് ദുരന്തനിവാരണ നിയമം അനുസരിച്ച് നിരോധിച്ചിരിക്കുന്നത്.
2018 ജൂലൈ 15വരെ നിരോധനത്തിനു പ്രാബല്യമുണ്ട്. നിരോധന ഉത്തരവ് ദേവികുളം സബ് കലക്ടർ, ആർഡിഒ ഇടുക്കി, ജിയോളജിസ്റ്റ് ഇടുക്കി, തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം തഹസിൽദാർമാർക്കും നൽകി. ഇതോടെ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ശക്തമായി നിരീക്ഷണം ഏർപ്പെടുത്തി.
∙ വേനൽമഴയിൽ നഷ്ടം രണ്ട് കോടി രൂപ
വേനൽ മഴയിൽ മാത്രം ജില്ലയിൽ രണ്ടു കോടിയുടെ കൃഷി നാശമാണുണ്ടായത്. കഴിഞ്ഞ ദിവസം വരെ പെയ്ത വേനൽമഴയിലുണ്ടായ കാർഷിക വിളകളുടെ മാത്രം നഷ്ടമാണിത് 308 ഹെക്ടറുകളിലായി 888 കർഷകരുടെ കാർഷിക വിളകളാണ് മഴ തകർത്തെറിഞ്ഞത്.
∙ കൺട്രോൾ റൂം നമ്പറുകൾ
ഉടുമ്പൻചോല താലൂക്ക് 04868–232050
പീരുമേട് താലൂക്ക് 04869–232077
ദേവികുളം താലൂക്ക് 04865–264231
തൊടുപുഴ താലൂക്ക് 04862–222503
ഇടുക്കി താലൂക്ക് 04862–235361
https://www.facebook.com/Malayalivartha























