കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച നീണ്ട് നില്‍ക്കും

കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിചതിനെ തുടർന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗം പകര്‍ത്തുന്ന മണ്ണീച്ചകളെ നശിപ്പിക്കാനാവശ്യമായ നടപടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. കുളത്തുപ്പുഴ വില്ലുമല ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കരിമ്പനി ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആദിവാസി യുവാവിന് ഇന്നലെ കരിമ്പനി സ്ഥിരീകരിച്ചു. രോഗം പരത്തുന്ന മണ്ണീച്ചകളെയും മണ്ണീച്ചകളുടെ മുട്ടയും നശിപ്പിക്കാനാവശ്യമായ ഫോഗിങും മരുന്നുമാണ് പ്രദേശത്ത് തളിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച നീണ്ട് നില്‍ക്കും
അന്യസംസ്ഥാനങ്ങളില്‍ കണ്ട് വരുന്ന കരിമ്പനി സംസ്ഥാനത്ത് അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം. മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം.
മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി.
https://www.facebook.com/Malayalivartha























