ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിക്ക് ക്രൈസ്തവർ ഒറ്റക്കെട്ടായി വോട്ടു ചെയ്ത പശ്ചാത്തലത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് പി ജെ കുര്യന് നൽകിയില്ലെങ്കിൽ ഒരു ക്രൈസ്തവന് തന്നെ നൽകുമെന്ന് സൂചന; കേരള കോൺഗ്രസ് രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചതോടെ കോൺഗ്രസ് നേതാക്കൾ രംഗത്ത്

ഒഴിവു വന്ന രാജ്യസഭാ സീറ്റ് പി ജെ കുര്യന് നൽകിയില്ലെങ്കിൽ ഒരു ക്രൈസ്തവന് തന്നെ നൽകുമെന്ന് സൂചന. പി.സി.ചാക്കോക്കാണ് സാധ്യത. ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിക്ക് ക്രൈസ്തവർ ഒറ്റക്കെട്ടായി വോട്ടു ചെയ്ത പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം.
കേരള കോൺഗ്രസ് രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചതോടെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ഇതു വരെ സീറ്റിന് വേണ്ടി കടിപിടി കൂടിയവർ കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുന്നയാൾക്ക് സീറ്റ് നൽകാം എന്ന നിലപാടിലെത്തി. കേരള കോൺഗ്രസിന്റെ കാര്യം അടുത്ത തവണ പരിഗണിക്കാമെന്നും തീരുമാനിച്ചു.
പി ജെ കുര്യനാണ് ഏറെ സന്തോഷം. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് കൊടുക്കണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പി സി ചാക്കോക്ക് സീറ്റ് നൽകാൻ അദ്ദേഹത്തിന് താത്പര്യമില്ല. എന്നാൽ പരസ്യമായി കുര്യൻ കേരള കോൺഗ്രസിനെ തള്ളി പറഞ്ഞു. ഇക്കാര്യത്തിൽ ലീഗിനും അതു തന്നെയാണ് നിലപാട്. കെ.എം.മാണിയുടെ പാർട്ടി ഇക്കാലമത്രയും യുഡിഎഫിന് പുറത്തായിരുന്നു.പാർട്ടിയെ അകത്താക്കിയത് ലീഗാണ്. അതിനാൽ മാണിക്ക് അവകാശപ്പെട്ട സീറ്റ് അവർക്ക് തന്നെ നൽകട്ടെ എന്നാണ് ലീഗിന്റെ നിലപാട്. കോൺഗ്രസിലെ കലാപം മുതലെടുക്കാനാണ് ലീഗിന്റെ നീക്കം. പുതിയ തീരുമാനം മാണി അംഗീകരിക്കും. കോൺഗ്രസിൽ നിന്നും ഒരു കമ്മിറ്റ് മെൻറ് ലഭിക്കുകയാണ് കെ എം മാണിയുടെ ലക്ഷ്യം.
കോൺഗ്രസിന് കേരളത്തിൽ ഭരണമില്ല.ഇന്ത്യയിൽ അവർ ന്യൂനപക്ഷമാണ്. അത്തരമൊരു സാഹചര്യത്തിൽ കലാപങ്ങൾക്ക് നിൽക്കാതെ തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുകയാണ് വേണ്ടത്. ലീഗിന്റെയും കേരള കോൺഗ്രസിന്റെയും ലക്ഷ്യം അവരവരുടെ പാർട്ടികളുടെ നേട്ടം മാത്രമാണ്. സ്വന്തം പാർട്ടിയെ കുറിച്ച് ഒരിക്കലും ചിന്തയില്ലാത്ത രാഷ്ട്രീയ സംഘടനയാണ് കോൺഗ്രസ്.
ഉമ്മൻ ചാണ്ടിക്കും മറ്റ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കും പിജെ കുര്യന് സീറ്റ് നൽകുന്നതിനോട് യോജിപ്പില്ല. എന്നാൽ പള്ളിക്കാരുടെ ഇടപെടൽ കാരണം സീറ്റ് കുര്യന് തന്നെ നൽകേണ്ടി വരുമെന്ന ചിന്തയുണ്ട്.കുര്യൻ അല്ലെങ്കിൽ ചാക്കോയെ ക്രൈസ്തവർ അംഗീകരിക്കും. ക്രൈസ്തവന് സീറ്റ് നൽകിയാൽ ഹിന്ദുക്കൾ എതിരാകും. അതും കോൺഗ്രസിനറിയാം. എന്നാൽ കേരളം ജാതീയമായ ചേരിതിരിവിൽ എത്തിചേർന്നു കഴിഞ്ഞു. ജാതിക്കപ്പുറം ഒന്നുമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.
ഒരു സീനിയർ നേതാവിനെ ഡൽഹിയിലെത്തിക്കാനാണ് ഹൈക്കമാന്റിന്റെ ലക്ഷ്യം. അടുത്ത വർഷം തെരഞ്ഞടുപ്പാണ്. തന്ത്രശാലിയായ ഒരു കോൺഗ്രസ് നേതാവ് ഡൽഹിയിലില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ഹൈക്കമാന്റിനറിയാം.
https://www.facebook.com/Malayalivartha























