സുന്ദരികളായ യുവതികളെ പാട്ടിലാക്കി വിവാഹത്തട്ടിപ്പ് പരീക്ഷിച്ചു... ഐ.എ.എസുകാരന്റെ കെട്ടുംമട്ടും കൂടെ വാക്ചാതുരിയവും കൂടിയായപ്പോൾ ഷൈൻ സത്യപാലൻ തട്ടിപ്പിൽ വിജയിച്ചു; കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്ത് വർഷത്തിനകം തട്ടിപ്പുകളുടെ പരമ്പര തീർത്ത വീരൻ... ഒടുവിൽ പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

ഏഴു വർഷം മുമ്പ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം പിടിയിലായത്. എമിറേറ്റ്സ് കമ്പനിയുടെ എച്ച്.ആർ ഹെഡ് ആണെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ ആഡംബര കാർ കമ്പനി ആവശ്യത്തിനെന്ന പേരിൽ റെന്റിനെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിറ്റു എന്നായിരുന്നു കേസ്. ജാമ്യത്തിലിറങ്ങിയശേഷം എത്തിയത് കൊച്ചിയിൽ. ഒരു പ്രമുഖ ഹോട്ടലിൽ ചലച്ചിത്ര പ്രവർത്തകൻ എന്നപേരിൽ താമസിച്ചു. അന്ന് ഭാര്യയായി കൂടെയുണ്ടായിരുന്ന സ്ത്രീയുടെ പേരിൽ ഒരു സിനിമാ ബാനറുണ്ടാക്കി. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി.
അഭിനേതാവ് ആകാൻ മോഹിച്ച് എത്തിയവരിൽ നിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങി. പൊങ്ങിയത് തിരുവനന്തപുരത്ത്. പേരൂർക്കടയിൽ നിന്ന് എമിറേറ്റ്സ് കമ്പനിയുടെ പേരിൽ വാഹനം റെന്റിനെടുത്ത് വിൽക്കാൻ ശ്രമിച്ച കേസിൽ വീണ്ടും പിടിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങി ആലപ്പുഴയിലെത്തി വിസ തട്ടിപ്പ് നടത്തി. അതിലും കുടുങ്ങി. ഇതിനിടെ ഭർത്താവ് തട്ടിപ്പ് വീരനാണെന്ന് മനസിലാക്കി ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തി.
അതിന് ശേഷം ഉത്തരേന്ത്യയിൽ ചേക്കേറി. പഞ്ചാബിലെ പട്യാലയിൽ ഡോ. ഷൈൻ സത്യപാലൻ ഐ.എ.എസ് എന്നപേരിൽ വിലസി. അവിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്ത് ഏതാനും മാസം കഴിഞ്ഞു. ലുധിയാന സ്വദേശിയായ മറ്റൊരു യുവതിയേയും വിവാഹത്തട്ടിപ്പിന് ഇരയാക്കി. പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഡൽഹിയിലേക്ക് മുങ്ങി. അവിടെ മലയാളി യുവതിയെ വിവാഹത്തട്ടിപ്പിൽ കുടുക്കി. ഡൽഹി, പഞ്ചാബ് പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോൾ തിരികെ നാട്ടിലേക്ക്. ഇത്തിഹാദ് എയർവേയ്സ് കമ്പനിയുടെ സൗത്ത് ഏഷ്യ എച്ച്.ആർ മേധാവി എന്ന വേഷമിട്ടു. ഒ.എൽ.എക്സിൽ പരസ്യം നൽകി ഇരകളെ കണ്ടെത്തി.
എറണാകുളത്ത് യു.എ.ഇ എംബസിക്ക് ഫ്ളാറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം നൽകി. രണ്ട് വിദേശമലയാളികൾ ബന്ധപ്പെട്ടു. വ്യാജ എഗ്രിമെന്റ് തയ്യാറാക്കി അവരിൽ നിന്ന് സെക്യൂരിറ്റി ഫീസ് എന്ന വ്യാജേന വൻതുക തട്ടി. ഇത്തിഹാദ് കമ്പനിക്ക് കേരളത്തിലെ ആവശ്യത്തിന് കാർ ആവശ്യമുണ്ടെന്ന് കാട്ടി ഒ.എൽ.എക്സിൽ പരസ്യം നൽകി അടുത്ത തട്ടിപ്പ്. മാവേലിക്കര സ്വദേശി കോശി പരസ്യം കണ്ട് ബന്ധപ്പെട്ടു. കാർ റെന്റിനെടുക്കാൻ വ്യാജ ലെറ്റർ ഹെഡിൽ എഗ്രിമെന്റ് ഒപ്പുവച്ചു. കോശിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നുമാസത്തെ വാടക ഇനത്തിൽ 90,000 രൂപ മുൻകൂറായി ഓൺ ലൈനായി ട്രാൻസ്ഫർ ചെയ്തതായി ധരിപ്പിച്ചു.
പണം അക്കൗണ്ടിൽ എത്തിയതായി വ്യാജ എസ്.എം.എസും മൊബൈലിലേക്ക് അയച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും പണമോ കാറോ ലഭിക്കാതായപ്പോൾ കോശി, സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന് പരാതി നൽകി. ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിവീണു. കോശി പൊലീസിന് സമർപ്പിച്ച രേഖകളിൽ ഷൈനിന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതാണ് വലയിലാക്കിയത്.
കൂടുതൽ പരിശോധന നടത്തിയപ്പോൾ വ്യാജ അഡ്രസിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, നിരവധി ഡെബിറ്റ് - ക്രെഡിറ്റ് കാർഡുകൾ, ബാങ്കുകളുടെ പാസ് ബുക്കുകൾ, വ്യാജ അക്കൗണ്ട് ബുക്കുകൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ ലെറ്റർപാഡ് എന്നിവ കണ്ടെടുത്തു. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് മുമ്പ് തട്ടിപ്പിന് ഇരയായവർ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.
എന്തായാലും പോലീസ് ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കി. പോലീസ് കസ്റ്റഡിയിൽ ആയതുമുതൽ ഇയാൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുകയാണ്.
https://www.facebook.com/Malayalivartha























